തീരാ നൊമ്പരമായി പ്രവാസികൾ ; ഒറ്റദിവസം ഗള്‍ഫില്‍ മരിച്ചത് 6 മലയാളികള്‍

കോവിഡ് കാലത്തെ നൊമ്പരമായി മാറുകയാണ് പിറന്നമണ്ണും പ്രിയപെട്ടവരെയും വിട്ടു അകലങ്ങളിൽ, അന്യനാടുകളിൽ ജോലിതേടി പോയ പ്രവാസികൾ. കോവിഡ് 19 ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് ആറ് മലയാളികളാണ്. യുഎഇയില്‍ മൂന്ന് പേരും കുവൈത്തില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 84 ആയി.
കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാസര്‍കോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ്(56) എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. ഖലീഫ സിറ്റിയിലെ അല്‍ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്ന അബ്ബാസ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് ഇദ്ദേഹം അബുദാബിയില്‍ തിരിച്ചെത്തിയത്. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കി. മടിക്കൈ സ്വദേശി കുഞ്ഞാമദ് വര്‍ഷങ്ങളായി ബനിയാസ് വെസ്റ്റിലെ ബഖാല വ്യാപാരിയാണ്. പുലര്‍ച്ചെ മഫ്‌റഖ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള ദുബായില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.സി.അബ്ദുള്‍ അഷ്‌റഫ്(55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാല്‍(65) എന്നിവരാണ് കുവൈത്തില്‍ മരിച്ചത്. രണ്ടാഴ്ചയായി അമീരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അഷ്‌റഫ്. കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലിചെയ്തിരുന്ന അഷ്‌റഫ് കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സിലറുമാണ്. കൊല്ലം അഞ്ചല്‍ സ്വദേശി ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള(61) സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു.
കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 1,048 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,850 ആയി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അഞ്ച് പേര് കൂടി ഞായറാഴ്ച കുവൈറ്റില്‍ മരിച്ചു. ഇതോടെ മരണമടഞ്ഞവരുടെ ആകെ എണ്ണം 112 ആയി. ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച കേസുകളില്‍ 242 ഇന്ത്യക്കാരും, 242 സ്വദേശികളും, 53 ബംഗ്ലാദേശികളും, 238 ഈജിപ്ഷ്യന്സും ബാക്കിയുള്ളത് മറ്റു രാജ്യക്കാരുമാണ്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 142 ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 319 ഹവല്ലി ഗവര്‍ണറേറ്റില്‍ 288 അഹമ്മദി ഗവര്‍ണറേറ്റില്‍ 196 ജഹ്റ ഗവര്‍ണറേറ്റില്‍ 103 കേസുകളുമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച 250 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4,093 ആയി. ആകെ 10,645 പേരാണു ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 168 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























