രോഗികൾ കൂടുതൽ ;എന്നിട്ടും ദുബായിൽ ഇളവുകൾ ;കാരണമിതാണ്

ആരോഗ്യരംഗത്തെ ആത്മവിശ്വാസമാണ് ദുബായിലെ ചില ഇളവുകൾക്ക് പിന്നിലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ പറഞ്ഞു . രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിലും മുമ്പുണ്ടായിരുന്ന മുൻകരുതലുകളിൽ ഇളവുകൾ നൽകുന്നതു എന്തുകൊണ്ടെന്ന ചോദ്യത്തിനായിരുന്നു അധികൃതരുടെ മറുപടി. ദുബായ് പൊലീസ് ഉപമേധാവി ജനറൽ ദാഹി ഖൽഫാൻ തമീം റമസാൻ പരിപാടിയിൽ ഉന്നയിച്ച ചോദ്യത്തിനു ഹെൽത്ത് അതോറ്റി തലവൻ ഹുമൈദ് അൽ ഖത്താമിയും മറ്റു ഡിപ്പാർട്ട്മെന്റ് മേധാവികളുമാണ് മറുപടി പറഞ്ഞത്.
കോവിഡ് നേരിടുന്നതിൽ രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ പ്രക്രിയകളാണ് രാജ്യം പിന്തുടരുന്നത്. രോഗ പ്രതിരോധത്തിനായി വ്യാപകമായ രോഗ നിർണയ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. ഇതു വരെ പരിശോധനകകൾ 4.30 ലക്ഷം കടന്നു. നേരത്തെ രോഗം സംശയിക്കുന്നവർക്ക് മാത്രമായിരുന്നു പരിശോധന. എന്നാൽ ഇന്ന് രോഗികളെ കണ്ടെത്തി വ്യാപനം തടയുന്നതിനായി ഐസലേഷൻ ചെയ്യുകയാണ്. സമ്പർക്ക വിലക്കാണ് വൈറസ് വ്യാപനത്തിനും പ്രതിരോധത്തിനുമുള്ള പ്രധാന മാർഗം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് ആശുപത്രിയിലെ സൗകര്യങ്ങളിലേക്ക് മാറ്റേണ്ടത്. അത്തരം കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്.
അധിക പോസിറ്റീവ് കേസുകൾക്കും ഐസലേഷൻ മതിയെന്നതും ആശ്വാസകരമായ ഘടകമാണ്. എല്ലാ എമിറേറ്റുകളിലും പരിശോധനാ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകളുമുണ്ട്. ഈ മെഡിക്കൽ സ്ഥാപനങ്ങൾ വഴിയെല്ലാം കോവിഡ് പരിശോധനകൾ നടക്കുന്നതിനാലും രോഗികളുടെ എണ്ണം കൂടും. ഫെബ്രുവരിയിലും മാർച്ചിലും ഈ സൗകര്യങ്ങൾ ഇല്ലായിരുന്നൂവെന്ന കാര്യവും ഹെൽത്ത് അതോറിറ്റി എടുത്തുകാട്ടി.
തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തുന്നത്. ഇവരിലെ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്തി സമ്പർക്ക വിലക്കേർപ്പെടുത്താനാണിതെന്നും ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കി
https://www.facebook.com/Malayalivartha

























