മരിച്ചാലും ദുരിതം മാറാതെ പ്രവാസികൾ; മൃതദേഹം സംസ്കരിക്കാൻ ആഴ്ചകൾ കാത്തിരിക്കണം
പ്രവാസികൾ എന്നത് ഒരു വാക്കിൽ ഒതുക്കാവുന്ന ജീവിതമല്ല, അതൊരു സമസ്യയാണ് . പലർക്കും ജീവിത ദുരിതങ്ങളുടെ ഒരു മാറാപ്പു തന്നെയാണ് ആ ജീവിതം. മരിച്ചാലും പ്രവാസികളുടെ ദുരിതങ്ങൾ തീരുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ . മൃതദേഹം സംസ്കരിക്കാൻ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം . ദുബായ്, ഷാർജ, അലൈൻ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിൽ സംസ്കാരം നടത്താൻ ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിൽ . ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ശ്മശാനത്തിൽ ജൂൺ 26വരെ ഒഴിവില്ല. കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാത്രമല്ല അല്ലാതെ മരിക്കുന്നവരെയും സംസ്കരിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും ഉറ്റവരും. കോവിഡിനൊപ്പം ഇന്ത്യയുടെ ലോക് ഡൌൺ പ്രഖ്യാപനവുമാണ് പ്രശ്നം ഇത്ര ഗുരുതരമാക്കിയത്.
കോവിഡ് മൂലം മേയ് 11 ന് ഷാർജയിൽ മരിച്ച ചേർത്തല സ്വദേശി സാബു ചെല്ലപ്പന്റെ മൃതദേഹം ഏഴിന് മാത്രമേ സംസ്കരിക്കാൻ സാധിക്കൂ. അതിനു ശേഷമേ നാട്ടിൽ കർമങ്ങൾ ചെയ്യാൻ കഴിയൂ എന്നും അതിനായി കാത്തിരിക്കുകയാണെന്നുംബന്ധുക്കൾ പറയുന്നു . ഇതുപോലെ ധാരാളം മലയാളികൾ അവരുടെ ഉറ്റവരുടെ സംസ്കാരം നടത്തിക്കിട്ടാൻ ഇവിടെയും നാട്ടിലും കഴിയുന്നുണ്ട്. ദുബായ് ജബൽ അലിയിൽ ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുതലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി സ്മശാനത്തിൽ മാസം ശരാശരി മുപ്പത് മൃതദേഹങ്ങൾ എത്തിയിരുന്ന സ്ഥാനത്ത് 113 മൃതദേഹങ്ങളാണ് കഴിഞ്ഞ മാസം മാത്രം എത്തിയത്. വിമാന സർവീസ് ആരംഭിച്ച ശേഷം 42 മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതായി കോൺസുലേറ്റ് അധികൃതരും അറിയിച്ചു. പക്ഷേ അപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. ദുബായിലെ ജബൽ അലിയിൽ മൂന്നു യന്ത്രങ്ങളാണ് ദഹിപ്പിക്കാൻ ഉള്ളത്. ഇവിടെയും അൽഐനിലും പ്രതിദിനം അഞ്ചു മൃതദേഹങ്ങൾ വീതമാണ് സംസ്കരിച്ചിരുന്നത്. ജബൽഅലിയിൽ ജീവനക്കാരുടെ ഷിഫ്റ്റ് വർധിപ്പിച്ച് പത്തു മുതൽ 12 മൃതദേഹങ്ങൾ വരെ കഴിഞ്ഞ ആഴ്ച മുതൽ സംസ്കരിച്ചു തുടങ്ങി. അമേരിക്കയിൽ നിന്ന് പുതിയ യന്ത്രത്തിന് ഓർഡറും നൽകിയിട്ടുണ്ട്. പക്ഷേ ഒരുമാസം കഴിഞ്ഞു മാത്രമേ അത് എത്തുകയുള്ളൂ
ശരാശരി അഞ്ചു മണിക്കൂർ വേണം ഒരു മൃതദേഹം ദഹിപ്പിക്കാൻ. യന്ത്രം തണുക്കാനുള്ള സമയം ഉൾപ്പടെയാണിത്. ഷാർജയിൽ പ്രതിദിനം രണ്ട് മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്. അവിടെ ഫിലിപ്പിനോ, യൂറോപ്യൻ തുടങ്ങി എല്ലാ സമൂഹത്തിനും കൂടി ഒരു വൈദ്യുതി ശ്മശാനം മാത്രമാണുള്ളത്.
മരുഭൂമിയിൽ പഴയ രീതിയിൽ വിറക് മുട്ടി ഉപയോഗിച്ച് സംസ്കാരം നടത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ അധികൃതരും ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയും ആലോചിച്ചിരുന്നു. ഇതു സംബന്ധിച്ച് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു.
മരിച്ചാലും ദുരിതം മാറാത്ത പ്രവാസികളുടെ കാത്തിരിപ്പിനു ഇനി എന്നാണ് ഒരു അവസാനം എന്നാണ് ബന്ധുക്കളുടെ ചോദ്യം. ആയുഷ്ക്കാലം മുഴുവൻ മണലാരണ്യങ്ങളിൽ കഴിഞ്ഞു ഒടുവിൽ മരണ സമയത്തുപോലും ദുരിതക്കയത്തിൽ നിന്ന് കയറാൻ തങ്ങൾക്ക് സാധിക്കില്ലേ എന്ന ആശങ്കയിലാണ് മിക്ക പ്രവാസികളും
https://www.facebook.com/Malayalivartha