സായി ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ട്... കളിയാക്കുന്നവർ ഇത് കേൾക്കണം ; ഒരു പ്രവാസിയുടെ ഹൃദയ സ്പർശ്ശിയായ കുറിപ്പ്
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ എത്തിയത്. ഇൗണത്തിൽ, താളത്തിൽ, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ഇപ്പോഴിതാ സായി ടീച്ചറെ അഭിനന്ദിച്ചുകൊണ്ട് പ്രവാസജീവിതത്തിനിടെ ഭൂരിഭാഗം സമയവും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ച മിനി വിശ്വനാഥിന്റെ ഹൃദയ സ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
'കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ജീവിതത്തിനിടെ കുഞ്ഞുങ്ങളോടൊപ്പമായിരുന്നു ഭൂരിഭാഗം സമയവും ഞാന്‍ ചിലവഴിച്ചത്. മിക്കവരും രണ്ട് വയസിനും നാലുവയസിനുമിടയിലുള്ളവര്‍. പ്രവാസത്തില്‍ വളരുന്ന കുട്ടികളുടെ ബാല്യത്തിന് വലിയ വര്‍ണ്ണപ്പകിട്ടുകളൊന്നുമുണ്ടാവില്ല. പറമ്പിലും തൊടിയിലും പൂക്കളുടെയും പൂമ്പാറ്റകളുടെയും പിറകെ ഓടിനടക്കുന്ന കുട്ടിക്കാലം അവര്‍ക്ക് അന്യം തന്നെ. ജോലിക്ക് പോവുന്ന പ്രവാസി അമ്മമാരുടെ മക്കളുടെ കാര്യം പറയാനുമില്ല. ഡേ കെയറുകളിലെ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവര്‍ തങ്ങളുടെ മനോഹര ബാല്യം കളിച്ചു തീര്‍ക്കും.
എന്റെ കുഞ്ഞുങ്ങള്‍ക്ക് ബാല്യം നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ലായിരുന്നു. ചെറിയ മകള്‍ക്ക് അടുത്ത വീട്ടിലെ സമപ്രായക്കാരനെ കളിക്കാന്‍ കൂട്ടു കിട്ടിയപ്പോള്‍ സൂപ്പര്‍ ഹീറോകളും തോക്കുകളുമല്ലാത്ത ഒരു ബാല്യം അവര്‍ക്കായി ഞാന്‍ പ്ലാന്‍ ചെയ്തു. ഫ്‌ളാറ്റിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഞാനവര്‍ക്ക് നാട്ടിലെ മഴയെയും പൂക്കളേയും, കാടിനേയും പുഴയേയും പരിചയപ്പെടുത്തി. ആനയും, ആടും, പട്ടിയും പൂച്ചയുമായി അഭിനയിച്ചു, ശബ്ദമുണ്ടാക്കി. അവരുടെ ഓര്‍മ്മകളില്‍ നിറങ്ങളും വര്‍ണ്ണങ്ങളും വാരി നിറച്ചു....
പൂജയും ജോയലും വലുതായപ്പോള്‍ അവര്‍ക്ക് പിന്നാലെ മറ്റു കുഞ്ഞുങ്ങള്‍ എന്നെത്തേടിയെത്തി. നിയോഗമെന്ന് പറയുന്നത് പോലെ കുട്ടികളോടൊപ്പമായി ജീവിതം. ടി വി കാണിക്കാതെ, കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒരു പാട് സമയം കളയാതെ ഞാനവരെ ഓടിച്ചു, ചാടിച്ചു, കളിപ്പിച്ചു, പഠിപ്പിച്ചു....
പഞ്ചാരക്കുഞ്ചുവിന്റെയും കോഴിയമ്മയുടെയും,
നീലക്കുറുക്കന്റെയും കഥകള്‍ കേട്ട് അവര്‍ ചിരിക്കുകയും നല്ല കുട്ടികളാവാമെന്ന് എനിക്ക് പ്രോമിസ് തരികയും ചെയ്തു.....
'വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍ വാല്‍പൊക്കിക്കൊണ്ടോടാം ......
എന്ന് അവര്‍ക്കൊപ്പം ഞാനും പാടി .....
കുഞ്ഞുങ്ങളുടെ കൂടെ ജീവിച്ചത് കൊണ്ട് അവരുടെ ഉള്ളില്‍ ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശരിയായ കോണ്‍സെപ്റ്റുകള്‍ നിറയ്ക്കുന്നത് എളുപ്പമല്ല എന്ന് എനിക്ക് നന്നായി അറിയാം ..
കൊറോണക്കാലം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന തോന്നല്‍ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. കെജി കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്താവുമെന്ന് പരിഭ്രമമുണ്ടായിരുന്നു .....
സായി ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ട്. അനുഭവിപ്പിച്ച്, കഥകള്‍ പറഞ്ഞ്, പാട്ട് പാടി പഠിപ്പിക്കുന്ന ഇത്തരം ടീച്ചര്‍മാര്‍ ഉള്ളപ്പോള്‍ എന്തിന് പേടിക്കണം ? പരിഭ്രമിക്കണം ?!
കുഞ്ഞുങ്ങളെ ആരോഗ്യപരമായ അകലത്തില്‍ ടിവിക്ക് മുന്നിലിരുത്തുന്നതില്‍ തെറ്റില്ല. അവരുടെ ബാല്യം നഷ്ടപ്പെടാതെ നോക്കാന്‍ ഇവിടെ ടീച്ചര്‍മാരുണ്ടെന്ന വിശ്വാസത്തോടെ.....
ഉള്‍ഗ്രാമങ്ങളിലെ ലൈബ്രറികളും സാംസ്‌കാരിക കേന്ദ്രങ്ങളും മനസ്സ് വെച്ചാല്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടില്‍ ടിവി ഇല്ലാത്ത എല്ലാ കുട്ടികള്‍ക്കും ഈ കാലം ഫലപ്രദമായി ഉപയോഗിക്കാം ....
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് ബിഗ് സല്യുട്ട് '
https://www.facebook.com/Malayalivartha