നോർക്ക നോക്കുകുത്തിയാവുമ്പോൾ... പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി... പ്രവാസികൾ ദുരിതത്തിൽ

പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നാണ് പുതിയ നിർദ്ദേശം. നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിലൂടെ ഏകദേശം ഓരോ പ്രവാസിക്കും 6000 ഇന്ത്യന്‍ രൂപ അധികച്ചെലവ് വരികയാണ്. വിഷയത്തിൽ നോർക്കയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
നോർക്ക നോക്കുകുത്തിയാവുമ്പോൾ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;
പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ നിയുക്തമായ നോർക്കയുടെ പണി പ്രവാസ സമ്മേളങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല ,പ്രവാസികളുടെ ദുരിതങ്ങളിൽ താങ്ങാവുകയാണ് വേണ്ടത്. നോർക്ക പുതുതായി ഇറക്കിയ ഉത്തരവ് പ്രവാസികൾക്ക് താങ്ങല്ല തലക്ക് കിട്ടിയ അടിയായിപ്പോയി. ജന്മനാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർ ( ആഗ്രഹമില്ലാത്തവർ ആരുണ്ട് !)തങ്ങൾ കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ അവരെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ എന്നതാണ് നോർക്ക ഡയറക്ടറുടെ പുതിയ ശാസനം.
ആഴ്ചയിൽ ഒന്നോരണ്ടോ പ്രാവശ്യം വന്നുപോവുന്ന ‘വന്ദേമാതരം “ എന്ന കേന്ദ്ര ഗവർമെന്റ് ഏർപ്പാട് ചെയ്ത വിമാനങ്ങൾ എത്രകാലം കൊണ്ടായിരിക്കും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക ! പ്രവാസ ലോകത്തെ സുമനസ്സുകൾ മുൻകൈയെടുത്ത് പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പ്രവാസിക്ക് നോർക്കയുടെ ഈ പുതിയ തീരുമാനം കനത്ത നിരാശയാണുണ്ടാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും കോവിഡ് പരിശോധനക്ക് സൗകര്യങ്ങളില്ല എന്ന് മാത്രമല്ല ഉള്ള സ്ഥലങ്ങളിൽത്തന്നെ ഭാരിച്ച ചിലവുമാണ് .
ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ , ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് ബാധിതരല്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രമേ ഇങ്ങോട്ട് വരാൻ അനുവദിക്കൂ എന്ന് മുൻപ് കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു പാസ്സാക്കിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി.ഇപ്പോൾ അദേഹത്തിന്റെ നിയന്ത്രണത്തിലുള്ള നോർക്കയുടെ ഡയറക്ടർ നേരെ വിപരീതം പറയുന്നു. ചാർട്ടർ ചെയ്ത വിമാനത്തിൽ വരുന്നവർക്ക് ആരാണ് പരിശോധന നടത്തേണ്ടത് ? ആരുടെ ജനമാണ് അവർ? അവർക്ക് വേണ്ട പരിശോധന സജ്ജീകരിക്കാൻ പോലും നമുക്കാവുന്നില്ലെങ്കിൽ അതിനെ ലജ്‌ജാകരം എന്നേ പറയാൻ പറ്റൂ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
-
https://www.facebook.com/Malayalivartha
























