വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം കോവിഡ് രണ്ടാം വരവ്; അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും അത് വീണ്ടും നീട്ടിയേക്കുമെന്ന് സൂചന, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളുടെ അപ്രതീക്ഷിത യാത്രാ വിലക്കിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ യുഎഇയിൽ കുടുങ്ങി

വലിയൊരു മഹാമാരിയേൽപ്പിച്ച ആഘാതത്തിൽനിന്ന് കരകയറാൻ പാടുപെടുമ്പോഴാണ് വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം കോവിഡ് രണ്ടാം വരവ് നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഒരാഴ്ചത്തേക്കാണെങ്കിലും അത് വീണ്ടും നീട്ടിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ മൂന്ന് ഗൾഫ് നാടുകൾ അതിർത്തികൾ വീണ്ടുമടച്ചതോടെ പ്രവാസലോകം വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. എന്നാൽ സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളുടെ അപ്രതീക്ഷിത യാത്രാ വിലക്കിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ യുഎഇയിൽ കുടുങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കും കുവൈത്തിലേക്കും പോകാനൊരുങ്ങിയവർക്കാണു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്.
അതേസമയം യുഎഇ വീസ, ടിക്കറ്റ്, 16 ദിവസത്തെ ഹോട്ടൽ താമസം, പിസിആർ ടെസ്റ്റ്, സൗദി/കുവൈത്ത് വിമാന ടിക്കറ്റ് എന്നീ ഇനങ്ങളിൽ സൗദിയിലേക്ക് 70,000 രൂപയും കുവൈത്തിലേക്ക് ലക്ഷത്തിലേറെ രൂപയും മുടക്കിയവരാണ് ഇത്തരത്തിൽ കടുത്ത ദുരിതത്തിലായിരിക്കുന്നത്. സൗദി ഒരാഴ്ചത്തേയ്ക്കാണ് യാത്രാ നിരോധനമെങ്കിലും നീട്ടിയേക്കുമെന്ന സൂചന ഏറെ ആശങ്കയാണ് നൽകുന്നത്. മാത്രമല്ല കുവൈത്ത് ജനുവരി ഒന്നു വരെ സർവീസ് റദ്ദാക്കിയിരിക്കുകയാണ്. ഇനി എത്ര നാൾ ഈ വിലക്ക് തുടരുമെന്നതിൽ ആശങ്കയും ഉണ്ട്. എന്നാൽ ഇത്രയും ദിവസം ഹോട്ടലിൽ താമസിക്കണമെങ്കിൽ വൻ തുക ചെലവാകുന്നതാണ്. 16ാം ദിവസം കോവിഡ് ഫലം വന്ന ഉടൻ യാത്ര തിരിക്കുംവിധമാണ് ട്രാവൽ ഏജൻസികളുടെ പാക്കേജ് ഇവർ ലഭ്യമാക്കിയിട്ടുള്ളത്. ഇന്നലെ വരെ കേരളത്തിൽനിന്ന് എത്തിയവർ അടക്കം ആയിരത്തിലേറെ പേർ യുഎഇയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം 30 ദിവസത്തെ സന്ദർശക വീസയിലാണ് എത്തിയത്. എന്നാൽ 16 ദിവസത്തെ ചെലവു മാത്രമേ ഇവർ ലഭ്യമാക്കിയിട്ടുള്ള പാക്കേജിൽ ഉൾപ്പെടുന്നുള്ളു. അതിർത്തി തുറക്കുന്നതും കാത്ത് എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് വ്യക്തമല്ലാത്തതിനാൽ നാട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചവർക്ക് ട്രാവൽ ഏജൻസി ബാക്കി തുക നൽകുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. സൗദി/കുവൈത്ത് സെക്ടറിലെ ടിക്കറ്റ്, പിസിആർ ടെസ്റ്റ് ശേഷിച്ച ദിവസങ്ങളിലെ ഹോട്ടൽ താമസം എന്നീ ഇനത്തിലെ തുകയാണ് തിരിച്ചുനൽകുന്നത്. വീസ കാലാവധി തീരാറായവരും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നവരും ഈ കൂട്ടത്തിലുണ്ട്. ക്രിസ്മസ് പുതുവർഷ സീസണായതിനാൽ ഹോട്ടലുകളിലും തിരക്കാണ് അനുഭവപ്പെടുന്നത്.
മാത്രമല്ല, കാലാവധിക്കുശേഷം ഹോട്ടലിൽ നിന്ന് ഇറങ്ങിയാൽ എവിടെ താമസിക്കും, വീസ കാലാവധി തീർന്നാൽ എന്തുചെയ്യും എന്നതും ഇവരെ ഏറെ സംഘര്ഷത്തിലാക്കുന്നു. ഇതിനെല്ലാം പുറമേ ശൈത്യകാല അവധിക്ക് സ്കൂൾ അടച്ചതിനാൽ സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽനിന്ന് കുടുംബസമേതം യുഎഇയിലെത്തിയവരും തിരിച്ചുപോകാനാകാതെ പ്രയാസത്തിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha


























