ഭാവിയുടെ മുഖമായി ദുബായിലെ റോബോ കഫേ..പാചകം മുതൽ വിളമ്പുന്നത് വരെ റോബോട്ടുകള്‍...കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി ഏത് വേണമെങ്കിലും ഓർഡർ ചെയ്തോളൂ ... കൊണ്ടുതരാൻ റോബോ റെഡി

മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ച് ബിസിനസ് നടത്തുന്നതിനായി ദുബായിലെ റോബോ കഫേ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത് . സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി റോബോട്ടുകളാണ് ഇവിടെ ഓർഡറുകൾ എടുക്കുന്നതും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതും.
കോവിഡ് കാലത്ത് ഒട്ടേറെ പുതിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ മായികനഗരമായ ദുബായ് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാന ആകര്‍ഷണമാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലുള്ള റോബോ കഫേ. റോബോട്ടുകളാണ് ഈ കഫേയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.
ഭാവിയുടെ മുഖമാണ് 2020 ജൂണിൽ ആരംഭിച്ച റോബോ കഫേ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഈ കഫറ്റീരിയയിൽ മനുഷ്യരായ വെയിറ്റർമാരോ പാചകക്കാരോ ഇല്ല; എല്ലാ ജോലികളും ചെയ്യുന്നത് ജർമൻ നിർമിത റോബോട്ടുകളാണ്.
ഓർഡർ എടുത്ത് അതനുസരിച്ച് സാധനങ്ങൾ തയ്യാറാക്കി ഉപഭോക്താക്കളുടെ മേശപ്പുറത്ത് എത്തിക്കുന്നത് റോബോട്ടുകൾ ആണ് . കോവിഡ് ഭീതിക്കിടെ ഇത് നല്ലൊരു ആശയമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം . ഓർഡർ ചെയ്യുന്ന സാധനങ്ങൾ സൂക്ഷ്മതയോടെ വിതരണം ചെയ്യുന്നതിൽ റോബോട്ടുകൾ മിടുക്കന്മാരാണ്. അതിനാൽ റോബോ കഫേ എന്ന ഈ ആശയം ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ
റോബോട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ളത് പോലെ, മനുഷ്യരുടെ രൂപസാദൃശ്യമുള്ള യന്ത്രമനുഷ്യരാണ് നമ്മുടെ ഓര്‍മയിലെത്തുക. ഇവിടെ ഒരു യന്തിരൻ പ്രതീക്ഷിച്ചവർക്ക് നിരാശ ആയിരിക്കും ഫലം... . മൂന്നു റോബോട്ട് കൈകളാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആളുകള്‍ അവരുടെ മേശപ്പുറത്ത് വെച്ചിട്ടുള്ള സ്മാര്‍ട്ട് സ്ക്രീനില്‍ ഓര്‍ഡര്‍ നല്‍കണം. അവ തരംതിരിച്ച് റോബോട്ടുകള്‍ അതാതിടങ്ങളില്‍ അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ ഭക്ഷണം എത്തിക്കും. കോഫികൾ, ഹോട്ട് ചോക്ലേറ്റ്, റാപ്പുകൾ, പേസ്ട്രികൾ എന്നിവയാണ് ഇവിടത്തെ സ്ഥിരം മെനുവിലുള്ളത്.
കോവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം സുരക്ഷിതത്വം കൂട്ടാന്‍ ഉതകുമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. ആളുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി മികച്ച രീതിയില്‍ ശാരീരിക അകലം പാലിക്കാനുമെല്ലാം റോബോട്ടുകളെ ഇങ്ങനെ ഉപയോഗിക്കുന്നത് വഴി സാധിക്കും.
റോബോട്ടുകൾക്ക് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോഴോ മേശകളും മറ്റും തുടക്കുന്നതിനും മാത്രമാണ് ഇവിടെ മനുഷ്യരുടെ ആവശ്യമുള്ളത്. മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത് റോബോട്ടുകൾ തന്നെ.
ദക്ഷിണകൊറിയയിലും മനുഷ്യര്‍ക്ക് പകരം ഇങ്ങനെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. സിയോളിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം എത്തിക്കാനായി ട്രോളിയുടെ മാതൃകയില്‍ നിര്‍മ്മിച്ച 'കബെ' എന്ന് പേരുള്ള റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്.
ദക്ഷിണ കൊറിയൻ ടെലികോം കമ്പനിയായ കെടി കോർപ്പാണ് അഗ്ലിയോ കിം എന്ന ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. മനുഷ്യര്‍ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതലാണ് ഇത് തുടങ്ങിയത്.
1.25 മീറ്റർ ഉയരമുള്ള ഈ റോബോട്ടിൽ 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഫുഡ് ട്രേകളുണ്ട്. കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താനാവുന്ന ഒരു എൽസിഡി സ്ക്രീനും സ്പീക്കറും ഇതോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് ടേബിളുകൾ വരെ ഭക്ഷണം എത്തിക്കാൻ ഇതിനു കഴിയും
ടച്ച് സ്ക്രീനിലൂടെ ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാം. തുടർന്നുള്ള കാര്യങ്ങൾ എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിച്ചിരിക്കും. ഓർഡറുകൾ പട്ടിക പ്രകാരം തരം തിരിച്ച് ചെറിയ സർവീസ് ബോട്ടിൽ സ്ഥാപിക്കും. തുടർന്ന് സർവീസ് ബോട്ട് ഉപഭോക്താവിന് മുന്നിൽ എത്തും
ദുബായ് സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭത്തിന്റെ പിന്തുണയോടെ രണ്ടുവർഷം മുൻപാണ് റോബോ കഫേ ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























