കേരളത്തിലെ മൂന്ന് മുന്നണികളിലെയും വനിതാ നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു ;ഞങ്ങൾക്കും വേണ്ടേ വനിതാ മുഖ്യമന്ത്രി?
തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് ഇത്തവണ വനിതാദിനം വന്നെത്തിയത്, ഹാ എന്നാൽ പിന്നെ ഇനി ഒന്നും തന്നെ പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഒന്ന് പറഞ്ഞുകളയാം, രാഷ്ട്രീയ മേഖലയിലെ സ്ത്രീസാനിധ്യത്തെ കുറിച്ച് അൽപം സംസാരിച്ചേക്കാം, കേരളാ ചരിത്രത്തിൽ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് നമുക്കറിയാം.
ഒരുപക്ഷേ ഭാവിയിൽ ഇനി ഉണ്ടായിക്കൂടെന്നില്ലല്ലോ, എങ്കിൽ നമുക്കും വേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി എന്ന ചോദ്യവുമായി കേരളത്തിലെ മൂന്നു മുന്നണികളിലെയും വനിതാ നേതാക്കളായ യു.പ്രതിഭ, രമ്യ ഹരിദാസ്, അഡ്വ. ഒ എം ശാലീന, ചിന്ത ജെറോം, അഡ്വ. ദീപ്തി മേരി വർഗീസ്, അഡ്വ. നിവേദിത സുബ്രമണ്യൻ എന്നിവർ.
ഈ കാര്യത്തിൽ ഓരോ നേതാക്കളുടെയും അഭിപ്രായം വ്യത്യസ്തമാണ്. ഒരു വനിത മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം വനിതകളുടെയെല്ലാം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല.അതോടൊപ്പം തന്നെ മുഖ്യമന്തി,മന്ത്രി എന്നീ തരം തിരിവുകളുടെ ആവശ്യവും ഇല്ല എന്നാണ് യു. പ്രതിഭയുടെ അഭിപ്രായം.സമൂഹത്തിൽ സ്ത്രീയോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്.ഇത് ഏതെങ്കിലുമൊരു സ്ഥാനത്ത് സ്ത്രീ വന്നതുകൊണ്ട് മാറുകയുമില്ല എന്നും യു പ്രതിഭ പറയുകയുണ്ടായി.
എന്നാൽ ഏറെ കൗതുകകരമായിരുന്നു രമ്യ ഹരിദാസിന്റെ അഭിപ്രായം. ഇങ്ങനെയൊരു ചോദ്യംവന്നാൽ കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഇതിനായി ഏറ്റവും അധികം ആഗ്രഹിക്കുന്നവരിൽ ഒരാൾ ഞാനെന്നതാണ് എന്റെ ഉത്തരം. ഇങ്ങനെ വെറുമൊരു സംഭാഷണത്തിൽ കവിഞ്ഞ് തന്നെ ഈ വിഷയത്തെ കുറിച്ച് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണം. അത് സംഭവിക്കുക തന്നെ ചെയ്യും,ഒട്ടും വിദൂരമല്ല ആ കാലം. ഒട്ടേറെ കഴിവുള്ള സ്ത്രീകൾ നമുക്കിടയിൽ തന്നെ ഉണ്ട് എന്നും രമ്യ ഹരിദാസ് പറയുകയുണ്ടായി.
കേരളത്തിൽ പ്രഗത്ഭരായ വനിതകൾ രാഷ്ട്രീയ രംഗത്ത് അന്നും ഇന്നും ഉണ്ട്.എന്നാൽ പലപ്പോഴും പല സമവാക്യങ്ങളുടെയും പേരിലാണ് സീറ്റുകൾ നിഷേധിക്കപെടുന്നതും സ്ഥാനങ്ങൾ നിഷേധിക്കപെടുന്നതുമെല്ലാം. നമ്മൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഒന്ന് നോക്കൂ അവിടെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്.ഇതുപോലെ നമ്മുടെ അടുത്ത സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്.എന്നാൽ സാക്ഷര കേരളം, അല്ലെങ്കിൽ സാംസ്‌കാരിക കേരളം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം ഇനിയും ആ തലത്തിലോട്ട് ഉയർന്നിട്ടില്ല എന്നാണ് അഡ്വ. ഒ എം ശാലീനയുടെ അഭിപ്രായം.
എന്നാൽ ചിന്ത ജെറോമിന്റെ അഭിപ്രായം മറ്റൊന്നാണ്, ''ഒരു സ്ത്രീ, പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്നത് കൊണ്ട് സ്ത്രീ ശാക്തീകരണം പൂര്‍ണ്ണമാകും എന്ന വിശ്വാസം എനിക്കില്ല. സ്ത്രീകള്‍ക്ക് തീര്‍ച്ചയായും അവരവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ മികച്ചുനില്‍ക്കാനുള്ള ഇടം വേണം. അതിനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം.
അതിന് വേണ്ടി സ്ത്രീകളെ പരുവപ്പെടുത്തിയെടുക്കാന്‍ കഴിയുന്നൊരു കാലത്തേക്ക് നമ്മുടെ സമൂഹം പോകണം. എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ട ഭൂമിയാണിതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹമെത്തണം. ഏതെങ്കിലും ഒരു അധികാരകേന്ദ്രത്തിലേക്ക് ഏതെങ്കിലും ഒരു സ്ത്രീ എത്തിയത് കൊണ്ട് എല്ലാം ശരിയായി എന്നൊരു കാഴ്ചപ്പാട് എന്നെ സംബന്ധിച്ച് ഇല്ല എന്നും ചിന്ത പറയുകയുണ്ടായി.
നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വിദ്യാഭ്യാസമുള്ളതും രാഷ്ട്രീയ പ്രബുദ്ധതയുള്ളതുമായ സ്ത്രീകളുള്ള ഒരു സംസ്ഥാനം കേരളമാണ്. എന്നിട്ടും പൊതുരംഗത്തോ രാഷ്ട്രീയരംഗത്തോ വേണ്ട രീതിയിലുള്ള പ്രാധാന്യം കേരളത്തിലെ സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. ബോധപൂര്‍വ്വം തന്നെ സ്ത്രീകള്‍ക്ക് ഒരു പ്രാതിനിധ്യം നല്‍കണം.
കേരളത്തിന്റെ ചരിത്രം നോക്കിക്കഴിഞ്ഞാല്‍ ആദ്യമായി ഒരു വനിത മുഖ്യമന്ത്രി സ്ഥാനത്ത് വരുമെന്ന് ജനങ്ങളോട് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നിട്ടത് നടന്നില്ല, കോണ്‍ഗ്രസിനെ സംബന്ധിച്ച് അക്കാര്യത്തില്‍ വ്യത്യസ്തമായ ചരിത്രമുണ്ട്. സ്ത്രീകളോട് പറയാനുള്ളത്, എത്ര പ്രതിസന്ധികളുണ്ടായാലും ഞാനിവിടെ തുടരും എന്ന നിശ്ചയദാര്‍ഢ്യം പുലര്‍ത്താൻ സാധിക്കണമെന്നും അഡ്വ.ദീപ്തി മേരി വർഗീസ് പറയുകയുണ്ടായി.
എന്നാൽ അഡ്വ. നിവേദിത സുബ്രമണ്യൻ മറ്റൊരു നയത്തിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. ഇതുവരെ നമുക്കുണ്ടായിട്ടുള്ള വനിതാ മന്ത്രിമാരുടെ എണ്ണം എടുത്താല്‍ വിരലിലെണ്ണാവുന്ന അത്രയുമേ അത് വരൂ. കഴിവും രാഷ്ട്രീയ ബോധവുമുള്ള നിരവധി വനിതാ നേതാക്കള്‍ എംഎല്‍എമാരായി വന്നതാണ്. എന്നാല്‍ അവരെ ആരെയും തന്നെ മന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിച്ചതായി കണ്ടിട്ടില്ല.
പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ അത് മാറിമറിഞ്ഞു. ഒരു സ്ത്രീക്ക് കുടുംബത്തിനോടുള്ള ചില ബാധ്യതകളുണ്ട്. ഇക്കാരണം കൊണ്ടാണ് രാഷ്ട്രീയത്തില്‍ സ്ത്രീക്ക് തിളങ്ങാനാകാത്തത് എന്നാണ് സമൂഹം ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും പൊതുജീവിതവും ഒരേസമയം ഒരുമിച്ച് കൊണ്ടുപോകാന്‍ സ്ത്രീക്ക് കഴിയും. സമൂഹം സ്ത്രീയോട് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടിലാണ് ആദ്യം മാറ്റം വരേണ്ടത് എങ്കിലേ സ്ത്രീയുടെ വളർച്ചയിൽ അവൾ പോലും സന്തുഷ്ടയാകുന്നത് എന്നും അഡ്വ. നിവേദിത പറയുകയുണ്ടായി. എന്ത് തന്നെയായാലും ഈ വനിതാ ദിനത്തിൽ എല്ലാ സ്ത്രീകൾക്കും വലിയൊരു പ്രചോദനമായിട്ടും മാറാനുള്ള അഭിപ്രായങ്ങളാണ് മൂന്നു മുന്നണികളിലെയും നേതാക്കൾ പറഞ്ഞുവച്ചത്.
https://www.facebook.com/Malayalivartha