പ്രവാസി മലയാളികളുടെ കരണത്തടിക്കുന്ന തീരുമാനവുമായി സൗദി: യാത്രാവിലക്ക് മെയ് 17 വരെ നീട്ടി : അതിർത്തി തുറക്കാൻ ഇനിയും രണ്ടു മാസമെടുക്കും: നിരാശരായി പ്രവാസി മലയാളികൾ
പറക്കാൻ കാത്തിരുന്ന മലയാളികളുടെ കരണത്തടിച്ചു സൗദി... ചങ്കിൽ കൊള്ളുന്ന തീരുമാനത്തിൽ നിരാശരായി മലയാളികളടക്കമുള്ള യാത്രക്കാർ.സൗദി യാത്രാ വിലക്കു മേയ് 17ലേക്കു നീട്ടിയതോടെ യുഎഇയിൽ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി വീസക്കാരായ മലയാളികൾ നിരാശയോടെ നാട്ടിലേക്കു മടങ്ങുവാൻ തയ്യാറെടുക്കുകയാണ്. അതിർത്തി തുറക്കാൻ ഇനിയും 2 മാസത്തിലേറെ സമയമെടുക്കും. അതുവരെ ഇവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിൽ ഭൂരിഭാഗവും.എന്നാൽ സാമ്പത്തിക ശേഷിയുള്ളവർ ബഹ്റൈൻ, ഒമാൻ, നേപ്പാൾ വഴി സൗദിയിലേക്കു പോകുവാനുള്ള കഠിന ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കു പോകുക എന്ന ലക്ഷ്യത്തോടെ എത്തിയതായിരുന്നു ഇവർ. ഗ്രീൻ പട്ടികയിലുള്ള രാജ്യക്കാർക്കു മാത്രമേ നിലവിൽ സൗദിയിലേക്കു പോകുവാൻ സാധിക്കുകയുള്ളൂ. ബഹ്റൈൻ വഴി ട്രാവൽ ഏജൻസികളുടെ പാക്കേജിൽ പോകുന്നവർക്ക് 15 ദിവസത്തെ വീസ, ടിക്കറ്റ് താമസം, ഭക്ഷണം ഉൾപ്പെടെ 60,000–75000 രൂപ വരെ ചെലവു വഹിക്കേണ്ടി വരും.ബഹ്റൈനിൽ സുഹൃത്തുക്കളുടെ വീടുകളിലോ മറ്റോ താമസിക്കാൻ സൗകര്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്കു ടിക്കറ്റെടുത്തു പോകുന്നവർക്ക് ഇത്ര തുക ചെലവാക്കേണ്ടതായി വരില്ല.ബഹ്റൈൻ കോസ് വേ വഴി സൗദിയിലേക്കു റോഡ് മാർഗം പോകുന്നതിനാൽ 4 പേർ ചേർന്നു ടാക്സിക്കു പോയാലും 100 റിയാലെ ഓരോരുത്തർക്കും ചെലവ് ആകുകയുള്ളൂ എന്നാണ് അനുഭവസ്ഥർ പറയുന്നത്.ദുബായ് ടു സൗദി ടീം വാട്സാപ് ഗ്രൂപ്പ് പ്രതിനിധി റഷീദ് ആണ് ഇക്കാര്യം പറഞ്ഞത്. ബഹ്റൈനിലേക്കു ടിക്കറ്റ് എടുക്കുന്നതിനു മുൻപ് വീസ ഓൺ അറൈവൽ ലഭിക്കുമെന്നു ഉറപ്പാക്കിയിരിക്കണം. നേരത്തെ ഒമാൻ വഴിയാണ് പലരും പോയിരുന്നതെങ്കിലും അവിടെ ക്വാറന്റീന് ഹോട്ടൽ താമസം നിർബന്ധമാക്കിയതിനാൽ പാക്കേജിന് ഒരു ലക്ഷത്തിലേറെ രൂപ ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഒമാൻ വഴിയുള്ള മലയാളികളുടെ യാത്ര കുറയുകയും ചെയ്തു.
ഒമാനിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുംവളരെയധികം കൂടുതലാണ് എന്ന സ്ഥിതിയാണ്. ബദൽമാർഗം തേടിയുള്ള മലയാളികളുടെ അന്വേഷണത്തിൽ ചെലവു കുറഞ്ഞ മാർഗമായി പലരും നേപ്പാളിനെ തിരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടായിരുന്നു. സൗദിയിലേക്കു പോകാനായി ദുബായിൽനിന്ന് 237 മലയാളികൾ ഇങ്ങനെ നേപ്പാളിൽ എത്തിച്ചേരുക യുണ്ടായി. ഇവിടെ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്കു പോകും. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവയ്ക്കു ചെലവു കുറവാണെന്നതാണ് പ്രധാനമായ കാര്യം. എന്നാൽ മറ്റുചിലർ മാലി വഴി സൗദിയിലേക്കു പോകുന്നതായും അറിയുന്നു. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ 14 ദിവസം വീതം ക്വാറന്റീനിൽ കഴിഞ്ഞ് ഇന്നലെ സൗദിയിലെത്തിയവർക്ക് സൗദിയിൽ പോയി വരുന്ന തുക ചെലവായി.
വിമാന യാത്ര, ഹോട്ടൽ താമസം, വീസ, ഭക്ഷണം, കോവിഡ് ടെസ്റ്റ് തുടങ്ങിയവയ്ക്കാണ് ഇത്രയും തുക മുടക്കേണ്ടി വന്നത്. അടിയന്തരമായി സൗദിയിൽ എത്തേണ്ടവർ മാത്രമേ ഈ മാർഗം തിരഞ്ഞെടുക്കാവൂ എന്നും അല്ലാത്തവർ സൗദി അതിർത്തി തുറക്കുന്നതുവരെ കാത്തിരിക്കുകയാണ് അഭികാമ്യമെന്നും അനുഭവസ്ഥർ വ്യക്തമാക്കുന്നു. കോവിഡ് ഇളവിൽ യുഎഇ സന്ദർശക വീസ മാർച്ച് 31 വരെ സൗജന്യമായി നീട്ടിയ പശ്ചാത്തലത്തിലാണു സൗദിയിലേക്കുളള ആയിരത്തോളം പേർ യുഎഇയിൽ തുടർന്നത്. വീസ കാലാവധി തീരാറായതിനാൽ ഇതിനു മുൻപ് നാടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ശേഷിച്ചവർ. നാട്ടിലേക്കു മടങ്ങുന്നവരിൽ നിർധനരായവർക്കു മാത്രം വിമാന ടിക്കറ്റ് തുക നൽകുമെന്ന് നേരത്തെ കോൺസുലേറ്റ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























