'നമുക്ക് ആഗ്രഹിക്കാനും മോഹിക്കാനും മാത്രമേ കഴിയൂ. വിധി മറിച്ചാണെങ്കിൽ നിസ്സാരരായ നമുക്ക് എന്ത് ചെയ്യാൻ കഴിയും. പ്രവാസ ലോകത്തിരുന്ന് ഇതു പോലെ സ്വപ്നം നെയ്യുന്നവരാണ് ഞാനടക്കമുള്ളവർ...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
പ്രവാസലോകത്തെ പല കാഴ്ചകളും നമുക്ക് സൃഷ്ടിക്കുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിൽ നിരവധി അനുഭവങ്ങളാണ് നാം സമൂഹമാധ്യമങ്ങൾ വഴി കാണുന്നത്. തന്റെ കുടുംബത്തിനായി കഷ്ടപ്പാടിന്റെ അങ്ങേയറ്റം സഹിക്കേണ്ടി വരുന്ന പ്രവാസികളുടെ വേദന. അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തത് തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ വേദനയോടെ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ചില മരണങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരായിരിക്കും. എന്നാലും ചിലരുടെ ജീവിത സാഹചര്യം അടുത്തറിയുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടും.കോവിഡ് ബാധയെ തുടർന്നായിരുന്നു മഞ്ചേരി സ്വദേശിയായ സഹോദരൻ നാരായണൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ശ്വാസതടസ്സം നേരിട്ടിരുന്നു. നെഗറ്റിവ് ആയെങ്കിലും കോവിഡ് നാരായണൻ കുട്ടിയുടെ ശരീരത്തെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
ഇരുപത് ദിവസത്തോളമുള്ള ആശുപത്രി വാസത്തിനൊടുവിൽ സഹോദരൻ മരണത്തിന് കീഴടങ്ങി. രണ്ട് പെണ്മക്കളായിരുന്നു ഈ പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത്. മൂത്ത മകൾക്ക് വിവാഹാന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അജ്‌മാനിലെ സ്വർണ്ണപ്പണിക്കാരനായ നാരായണൻ കുട്ടിയടക്കമുള്ളവരുടെ ജീവിതോപാധിയെ കോവിഡ് നേരത്തേ തന്നെ കടന്നാക്രമിച്ചിരുന്നു. മകളുടെ വിവാഹാവശ്യാര്ഥം നാട്ടിലേക്കു പോകാൻ പോലും ചുറ്റുപാടുകൾ അനുവദിച്ചിരുന്നില്ല. ഓരോ രക്ഷിതാക്കളുടെയും ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരിക്കും തന്റെ പൊന്നോമനകളുടെ സന്തോഷത്തിൽ പങ്കുചേരുക എന്നത്.
നമുക്ക് ആഗ്രഹിക്കാനും മോഹിക്കാനും മാത്രമേ കഴിയൂ. വിധി മറിച്ചാണെങ്കിൽ നിസ്സാരരായ നമുക്ക് എന്ത് ചെയ്യാൻ കഴിയും. പ്രവാസ ലോകത്തിരുന്ന് ഇതു പോലെ സ്വപ്നം നെയ്യുന്നവരാണ് ഞാനടക്കമുള്ളവർ. നാരായണൻ കുട്ടിയുടെ കുടുംബത്തിന് ക്ഷമയും സമാധാനവും കൈവരിക്കാനാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണ്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha