അവൾ എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു; ഭാര്യയെ പുകപടലങ്ങള്‍ വിഴുങ്ങുന്നത് കയ്യിലെ മൊബൈല്‍ സ്ക്രീനില്‍ കണ്ടുനിന്നതിന്റെ ഞെട്ടൽ മാറാതെ സന്തോഷ്, ഫോൺ ഓഫായതിനു പിന്നാലെ വിവരം ലഭിച്ചത് ഒരു മണിക്കൂർ കഴിഞ്ഞ്, അവസാനം ഏവരെയും കണ്ണീരിലാഴ്ത്തി സൗമ്യ മരിച്ചു
ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇടുക്കി കീരിത്തോട് സ്വദേശിയായ നേഴ്സ് കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സൗമ്യ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കാണ് ആദ്യം വിവരം ലഭിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ വീഡിയോ കാൾ ചെയ്യുന്നതിനിടെ ഇസ്രായേലിലെ ഗാസ അശ്കലോണിൽ സൗമ്യ താമസിക്കുന്ന വീട്ടിൽ ഷെൽ പതിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഭർത്താവിന്റെ വെളിപ്പെടുത്തൽ ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്.
തന്റെ ഭാര്യയെ പുകപടലങ്ങള്‍ വിഴുങ്ങുന്നത് കയ്യിലെ മൊബൈല്‍ സ്ക്രീനില്‍ കണ്ടുനിന്നതിന്റെ ഞെട്ടലിലാണ് സന്തോഷ്. വിഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്കു പതിച്ചത്. അതും പിന്നെ കുറെ പുകയും മാത്രമാണ് കാണാനായത് എന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നീട് ഫോണ്‍ ഓഫായി. തിരികെ വിളിച്ചിട്ട് കിട്ടിയുമില്ലെന്ന് സന്തോഷ് പറയുന്നു.
അപകടം നടക്കുന്നതിന് ഏതാനും നിമിഷം മുന്‍പാണ് സൗമ്യ വാട്സാപ് കോളില്‍ സന്തോഷിനെ വിളിച്ചത്. പുറത്ത് ബഹളം നടക്കുകയാണെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ പറയുകയുണ്ടായി. ഇനി എപ്പോഴാണ് വിളിക്കാന്‍ സാധിക്കുക എന്നറിയില്ലെന്നും സൗമ്യ പറഞ്ഞു. ഇതിനുപിന്നാലെ ഇസ്രയേലിലെ ഗാസ അഷ്കെലോണില്‍തന്നെ ജോലിചെയ്യുന്ന സന്തോഷിന്റെ സഹോദരി ഷേര്‍ളി ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞു വീട്ടിലേക്കു വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. സൗമ്യ ഏഴ് വർഷമായി ഇസ്രയേലിലാണ് ജോലി ചെയ്തുവരുന്നത്. 2 വര്‍ഷം മുന്‍പാണ് സൗമ്യ വീട്ടില്‍ വന്നിട്ടു തിരിച്ചുപോയത്.
അതേസമയം ഹമാസിന്റെ നേതൃത്വം നൽകുന്ന ഗാസ മുനമ്പിലെ പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായ തിരിച്ചടി നടത്തി.
https://www.facebook.com/Malayalivartha