'എന്റെ ഷിന്‍സി പോയാല്‍ ഞാനെന്തു ചെയ്യും...' ജീവിതത്തിലെ കൂട്ട് മരണത്തിലും; മരണത്തിലും പിരിയാത്ത ആത്മ സുഹൃത്തുക്കൾ, സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഷിന്‍സിയും അശ്വതിയും നൊമ്പരമാകുന്നു

മരണത്തിലും വേര്പിരിയാതെ സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോട്ടയം വയല സ്വദേശി ഷിന്‍സി ഫിലിപ്പും നെയ്യാറ്റിന്‍കര സ്വദേശി അശ്വതി വിജയനുമാണു മരണത്തിലും പിരിയാത്ത ആത്മ സുഹൃത്തുക്കളായിരിക്കുന്നത്. ഏവർക്കും വേദനായി മാറുകയാണ് ഇവർ.
ജോലിയും താമസവും ആഘോഷവും യാത്രയുമെല്ലാം ഒന്നിച്ചായിരുന്നുവെന്നു നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ സഹപ്രവര്‍ത്തക കൊല്ലം സ്വദേശി അശ്വതി മഹേഷ് വ്യക്തമാക്കുന്നു. ജോലിയില്‍ നല്ല ആത്മാര്‍ഥതയുള്ളവരായിരുന്നു ഇരുവരും എന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്. ഷിന്‍സി ഐസിയുവിലും അശ്വതി എമര്‍ജന്‍സി വിഭാഗത്തിലുമായിരുന്നു ജോലി ചെയ്തിരുന്നത്. സ്വന്തം ഡിപ്പാര്‍ട്മെന്റിലെ ജോലി കഴിഞ്ഞ ശേഷം മറ്റു വിഭാഗങ്ങളില്‍ എത്തി എന്തെങ്കിലും ഹെല്‍പ് വേണോ എന്ന് ചോദിക്കുമായിരുന്നു ഇരുവരും.
കൂടാതെ ഏവർക്കും വേണ്ട സഹായങ്ങളെല്ലാം ചെയ്താണ് മടങ്ങുകയെന്നു പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ വിതുമ്പുകയായിരുന്നു. ആര്‍ക്ക് എന്തു സഹായത്തിനും വിളിക്കാന്‍ പറ്റുമായിരുന്നു. ഇനി അവരില്ലെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ സഹിക്കാനാവുന്നില്ലെന്നു കണ്ണൂര്‍ സ്വദേശി സിന്ധുവും പറഞ്ഞു. ഷിന്‍സി സൗദിയിലെ ജോലി രാജിവച്ച് ബഹ്റൈനിലെ ഭര്‍ത്താവ് ബിജോ കുര്യന്റെ അടുത്തേക്കു പോകുന്നതിനു മുന്‍പ് ഉറ്റ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് 80 കി.മീ അകലെയുള്ള കൂട്ടുകാരിയെ കാണാന്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം നടന്നത്.
അതേസമയം 'എന്റെ ഷിന്‍സി പോയാല്‍ ഞാനെന്തു ചെയ്യുമെന്ന്' അശ്വതി സഹപ്രവര്‍ത്തകരോടു പറയുമായിരുന്നു. ജോലി രാജിവച്ച് ഷിന്‍സിയോടൊപ്പം ബഹ്റൈനിലേക്കു പോയാലോ എന്ന ആലോചന അശ്വതിക്കുണ്ടായിരുന്നുവെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓരോ നിമിഷവും ഫ്രെയിമിലാക്കി പ്രിന്റെടുത്ത് താമസിക്കുന്ന മുറിയില്‍ ഒട്ടിച്ചുവച്ചതു കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























