യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയിട്ടുണ്ട്. ഇക്കാര്യം നിമിഷ പ്രിയയെയും യെമനിലെ ഇന്ത്യന്‍ എംബസിയെയും അറിയിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബം 10 കോടി ഡോളര്‍ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി നടക്കുന്ന ചര്‍ച്ചയില്‍ നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറായാല്‍ മാത്രമേ മോചനത്തിനു വഴിയൊരുങ്ങൂ.
യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷ പ്രിയ കഴിയുന്നത്. ഹൂതികളുമായി ബന്ധമുള്ള ഇറാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇക്കാര്യത്തിലും തുടര്‍നീക്കങ്ങളുണ്ടായില്ല. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് ഇന്ത്യയെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് എന്തു സംഭവിച്ചുവെന്നതു സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഇപ്പോഴും യെമനിലുണ്ട്. 2024 ഏപ്രിലിലാണ് പ്രേമ കുമാരി സനായിലെത്തിയത്. ഇവര്‍ ജയിലിലെത്തി 11 വര്‍ഷത്തിനുശേഷം മകളെ കണ്ടിരുന്നു. സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്‍മാരുമായി ചര്‍ച്ച നടത്താനാണ് സാമുവല്‍ ജെറോമിനൊപ്പം പ്രേമകുമാരി സനായില്‍ എത്തിയതെങ്കിലും ഈ ചര്‍ച്ചയും കാര്യമായി മുന്നോട്ടു പോയിരുന്നില്ല.
2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.
https://www.facebook.com/Malayalivartha