നിമിഷ പ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.സാമുവല്‍ ജെറോമുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടില്ല, ബന്ധപ്പെട്ടിട്ടില്ല, ഒരു ടെക്സ്റ്റ് സന്ദേശം പോലും അയച്ചിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്ന് സഹോദരന്‍ ഫത്താഹ് മഹ്ദി പറഞ്ഞു. 'ചര്‍ച്ചകള്‍' എന്ന പേരില്‍ സാമുവല്‍ നാല്‍പതിനായിരം ഡോളര്‍ തട്ടിയെടുത്തു. തലാലിന്റെ കുടുംബവുമായുള്ള 'ചര്‍ച്ചാ ചെലവുകള്‍' എന്നപേരില്‍ വീണ്ടും ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി പുതിയ വാര്‍ത്ത ഞാന്‍ കണ്ടു.
വര്‍ഷങ്ങളായി, നമ്മുടെ സഹോദരന്റെ രക്തത്തിന് പകരം 'മധ്യസ്ഥത' എന്ന പേരില്‍ അയാള്‍ കച്ചവടം നടത്തിവരികയാണ്. മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ മാത്രമേ നമ്മള്‍ ആ മധ്യസ്ഥതയെക്കുറിച്ച് കേട്ടിട്ടുള്ളൂവെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തെ സനയില്‍ വച്ച് കണ്ടു. അവിടെ വെച്ച് അദ്ദേഹം തന്റെ അടുത്തേക്ക് വന്ന് അഭിനന്ദനം അറിയിച്ചതായും അബ്ദുല്‍ ഫത്താഹ് മഹ്ദി ആരോപിച്ചു. അതേസമയം ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷപ്രിയയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസര്‍ കെ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു.
ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു. തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കു വെച്ച കുറിപ്പില്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വെച്ച ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയും കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി സാമുവല്‍ ജെറോം രംഗത്ത് വന്നിരുന്നു. നേരത്തെ ആക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന യമനിലുള്ള സാമുവല്‍ ജെറോം ഇപ്പോള്‍ കമ്മിറ്റിയുമായി സഹകരിക്കുന്നില്ല.
ആക്ഷന്‍ കമ്മിറ്റി മോചന ശ്രമകള്‍ക്കായി പിരിച്ചു നല്‍കിയ 38 ലക്ഷം രൂപയുടെ പണത്തിന്റെ കണക്ക് ചോദിച്ചതിനെ തുടര്‍ന്നാണ് സമുവല്‍ ജെറോം നിസഹകരണം തുടങ്ങിയതെന്നും ആക്ഷന്‍ കമ്മിറ്റി കോര്‍ കമ്മിറ്റി അംഗം അഡ്വ. സുഭാഷ് ചന്ദ്രന്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നിമിഷ പ്രിയയുടെ മോചനത്തിനായി യമന്‍ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.
യമനിലെ പ്രമുഖ പണ്ഡിതന്‍ ഹാഫിള് ഹബീബ് ഉമറിന്റെ പ്രതിനിധി, ഗോത്ര നേതാക്കള്‍, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധി, ജൂഡീഷ്യറിയുടെ ഭാഗമായുള്ള പ്രമുഖരുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതേ തുടര്‍ന്നായിരുന്നു പതിനാറാം തീയതി നടത്തേണ്ടിയിരുന്ന വധ ശിക്ഷ മാറ്റി വെച്ചത്. നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന്റെ യെമനിലേക്കുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിന് കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചാല്‍ പരിഗണിച്ചു തീരുമാനമെടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം. തലാല്‍ അബ്ദുല്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.
https://www.facebook.com/Malayalivartha