സൗദിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി...

സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലിയുടെ (36) മൃതദേഹം ഖബറടക്കി.
ഖമീസ് മുശൈത്ത് ബിൻ ഹസാൻ ആൽ മനീഅ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച ശേഷം മഹാല റോഡിൽ യൂണിവേഴ്സിറ്റിക്കടുത്തുള്ള കറാമ മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. നിരവധി പേർ ജനാസ നമസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിക്കുകയും ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകരായ ഇബ്രാഹീം കരീം, സത്താർ പതിമംഗലം, നിയാസ് കാക്കൂർ, സുൽഫീക്കർ, അഷ്‌റഫ്, ഡോ. മുഹ്‌സിൻ, യൂസഫ് ആലത്തിയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികൾ പൂർത്തിയാക്കിയത്.
അതേസമയം ദീർഘകാലമായി ഖമീസ് മുശൈത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്‌തു വന്നിരുന്ന മുഹമ്മദലി വ്യാഴാഴ്‌ചയാണ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്.
കുടുംബത്തോടൊപ്പം ഖമീസിൽ താമസിച്ചിരുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജോലിസ്ഥലത്ത് മരിച്ച വിവരമറിയുന്നത്. സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദലി ഐ.സി.എഫ് ഖമീസ് മുശൈത്ത് റീജിയൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി ആയിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ട രിഫാഈ കെയർ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമായുള്ള പ്രവർത്തങ്ങളിൽ വ്യാപൃതനായിരിക്കെയാണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ ജുമാന, മകൾ: ഫാത്തിമാ ഹബീബ, ഭാര്യ ജുമാനയും മകളും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും.
"https://www.facebook.com/Malayalivartha