ദുബായ് യാത്രക്കാരുടെ ശ്രദ്ധക്ക് : കുത്തി നിറച്ച ലഗേജുകള്‍ ഇനി പറ്റില്ല
ദുബായ് വിമാനത്താവളത്തിൽ ഇനി തോന്നുന്നത് പോലെ ലഗേജുകൾ കൊണ്ട് വരാനാകില്ല. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല.
കൃത്യമായ ആകൃതിയില്ലാതെ കൊണ്ട് വരുന്ന ലഗേജുകൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാർക്ക് ലഗേജ് എടുക്കുന്നതിനുള്ള താമസം ഒഴിവാക്കാനും ലഗേജ് പരിശോധന കുറേക്കൂടി എളുപ്പമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം കൊണ്ട് വന്നതെന്ന് ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഓപ്പറേറ്റർ വൈസ് പ്രസിഡന്റ് അലി അങ്കിസേഹ് പറഞ്ഞു
ഈ മാസം എട്ടു മുതല്‍ കര്‍ശനമായി നടപ്പാക്കുന്ന നിയമങ്ങള്‍ പ്രകാരം എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ അനുവദനീയമല്ല.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ലഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം സൃഷ്ടിക്കാറുണ്ട്. ഒരു ബാഗേജ് കൈകാര്യം ചെയ്യാന്‍ 29 മിനിറ്റാണ് വേണ്ടത്.കൂടുതല്‍ വലുപ്പത്തില്‍ കയറുകൊണ്ടും മറ്റും കെട്ടിക്കൊണ്ടുവരുന്ന ഇത്തരം ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകളില്‍ കുടുങ്ങുന്നതും യഥാസമയം ലോഡ് ചെയ്യാനാകാത്തതും കണക്കിലെടുത്താണു നടപടി. ലഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ശരിയായ രൂപത്തിലും വലിപ്പത്തിലുമല്ലാത്ത ലഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.
ലഗേജ് കൊണ്ട് വരുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
1 വൃത്താകാരമായ ലഗേജുകൾ അനുവദിക്കുകയില്ല
2 പരന്ന പ്രതലമില്ലാത്ത ലഗേജുകൾ തിരസ്കരിക്കപ്പെടും.
3 ക്രമ രഹിത ആകൃതിയിലുള്ള ലഗേജുകൾ അനുവദിക്കുകയില്ല.
4 ലഗേജുകൾക്ക് അമിതമായ വലിപ്പമുണ്ടാകരുത്
ഈ മാനദണ്ഡം പാലിക്കാതെയുള്ള ലഗേജുകൾ മാറ്റി കെട്ടേണ്ടി വരുന്നതോടൊപ്പം ഒരു സംഖ്യ ഫീസായും നൽകേണ്ടി വരും.
75 ഫുടബോൾ ഗ്രൗണ്ടിന് സമാനമായി 140 കിലോമീറ്റർ വിസ്തൃതിയുള്ള ദുബൈ വിമാനത്താവളത്തിലെ ലഗേജ് സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 21000 മോട്ടോർ വെച്ച് 15000 ട്രേകളാണ് ഇവിടെ ലഗേജിന് വേണ്ടിയുള്ളത്.
https://www.facebook.com/Malayalivartha