വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ രംഗത്ത്

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി വേണമെന്ന പുതിയ ഉത്തരവില്‍ ഗള്‍ഫിലെങ്ങും വ്യാപക പ്രതിഷേധം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ വിമാനകമ്പനികള്‍ വഴി കഴിഞ്ഞ ദിവസം ഷാര്‍ജ വിമാനത്താവളത്തിലേക്ക് അയച്ച ഇതുസംബന്ധിച്ച ഉത്തരവ് ആശയക്കുഴപ്പം മാത്രമല്ല വലിയ രോഷവുമാണ് പ്രവാസ ലോകത്തുണ്ടാക്കിയത്.
വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. പ്രശ്‌നം വിവിധ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ശനിയാഴ്ച രാത്രി വരെയും ആശയക്കുഴപ്പം തീര്‍ക്കുന്ന വിധത്തിലുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഷാര്‍ജയിലെ വിമാന കാര്‍ഗോ വിഭാഗങ്ങള്‍
മടിക്കുകയാണ്.
2005ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നാണ് കരിപ്പൂരിലെ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ ജലാലുദ്ദീന്റെ വിശദീകരണം.
രണ്ടു വര്‍ഷം മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്തശേഷം ഈയിടെയാണ് ഇദ്ദേഹം കരിപ്പൂരില്‍ ചുമതലയേറ്റത്.
സംഭവം വിവാദമായതോടെ ഇതുകാരണം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും മൃതദേഹം അയക്കുന്ന വിവരവും എംബസിയുടെ കത്തും ലഭിച്ചാലുടന്‍ അനുമതി കൊടുക്കാന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ ഇത്രയും കാലം കുഴപ്പമില്ലാതെ നടന്നിരുന്ന മൃതദേഹം അയക്കല്‍ വൈകിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും ഒരുപേജ് ഇ മെയില്‍ ധാരാളമായിരുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. മരണ സര്‍ട്ടിഫിക്കറ്റ്
,
എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി), റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.
വ്യാഴാഴ്ച രാത്രി ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തില്‍ കയറ്റാന്‍ തയ്യാറായത്.
മൃതദേഹം കൊണ്ടുപോകാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇയിലെ എംബാമിങ് കേന്ദ്രങ്ങളില്‍ നിന്ന് എംബാം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ. അപ്പോള്‍ ഇത് 48 മണിക്കൂര്‍ മുമ്പ് നാട്ടിലെ വിമാനത്താവളത്തില്‍ എങ്ങനെ ഹാജരാക്കാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നു എംബാം ചെയ്ത മൃതദേഹം കേടുവരാതെ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണെന്നിരിക്കെ അതിലധികം സമയം കാത്തിരുന്ന് നാട്ടിലെത്തിക്കുമ്പോള്‍ ദുര്‍ഗന്ധം വമിക്കുമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് പുതിയ ഉത്തരവ് പിന്‍വലിച്ച് അക്കാര്യം വിമാനക്കമ്പനികളെ അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha