ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഷാര്‍ജയില്‍ റിസോഴ്സ് സെന്‍റര്‍ തുറന്നു ; . മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ തൊഴിലാളികള്‍ക്ക് പരാതികളും പ്രശ്നങ്ങളും അവതരിപ്പിക്കാം

ഷാര്‍ജയിലെ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റർ (ഐ.ഡബ്ള്യൂ.ആര്‍.സി) ഞായറാഴ്ച ഷാര്‍ജയില്‍ തുറന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ പോസ്റ്റോഫീസിന് സമീപത്തെ ദമാസ് ടവറിലെ 22ാം നിലയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. യു.എ.ഇയിലെ ഐ.ഡബ്ള്യൂ.ആര്‍.സി രണ്ടാം കേന്ദ്രമാണിത്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഷാര്‍ജയിലെ കേന്ദ്രം പ്രവര്‍ത്തിക്കുക. മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ തൊഴിലാളികള്‍ക്ക് പരാതികളും പ്രശ്നങ്ങളും ഇവിടെ എത്തി അവതരിപ്പിക്കാം.
നിയമപരമായ വിഷയങ്ങള്‍ക്ക് പുറമെ സാമ്ബത്തികം, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തൊഴിലാളികള്‍ക്ക് ബോധിപ്പിക്കാം.
തൊഴിലാളികള്‍ക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കേന്ദ്രം ഊന്നല്‍ നല്‍കും. തൊഴിലാളികള്‍ക്ക് ആശയ വിനിമയം അവരവരുടെ ഭാഷയില്‍ തന്നെ നടത്താം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ളീഷ് ഭാഷകളില്‍ ടോള്‍ഫ്രി നമ്ബറായ 800 46342ല്‍ വിളിച്ച് തൊഴിലാളികള്‍ക്ക് പരാതി ബോധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുന്നതോടൊപ്പം അത് രേഖപ്പെടുത്തി നിരീക്ഷണം നടത്തുക, സാമ്ബത്തിക- വ്യക്തിഗത നിയമ മേഖലകളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള കൗണ്‍സലിങ് നടത്തുക, യു.എ.ഇയില്‍ പരക്കെ തൊഴിലാളികള്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, തൊഴില്‍ മേഖലയിലെ ചതികളില്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ വ്യക്തികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സഹായ സംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് സഹായം നല്‍കുക എന്നിവയാണ് ഐ.ഡബ്ള്യൂ.ആര്‍.സിയുടെ മുഖ്യ ലക്ഷ്യങ്ങളെന്ന് അംബസഡര്‍ പറഞ്ഞു. ഈമെയില്‍, ഫോണ്‍ എന്നിവയിലൂടെ നിരവധി പേരാണ് തൊഴില്‍ മേഖലയിലെ സത്യാവസ്ഥ അറിയാന്‍ വിളിക്കുന്നത്. നടപ്പ് വര്‍ഷം 1078 പരാതികളാണ് തൊഴിലന്വേഷകരില്‍ നിന്ന് ലഭിച്ചത്. ഇതില്‍ 73 എണ്ണമാണ് യഥാര്‍ഥമാണെന്ന് കണ്ടെത്തിയതെന്ന് ഐ.ഡബ്ള്യൂ.ആര്‍.സി പ്രവാസ ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്നതിനെ കുറിച്ചുള്ള വിശദീകരണത്തില്‍ ആദ്യ സെക്രട്ടറിയും കമ്യൂണിറ്റ് അഫയേഴ്സ് തലവനുമായ ദിനേശ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























