സൗദിയിൽ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് പൊതുമാപ്പ് ആനൂകൂല്യം ഒരുമാസം കൂടി ഉപയോഗപ്പെടുത്താം

സൗദിയിൽ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ എംബസി. സെപ്റ്റംബര്‍ 16 മുതല്‍ ഒരു മാസത്തേക്കാണ് വീണ്ടും അവസരം. എംബസി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൊട്ട്യാലാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച അംബാസഡര്‍ അഹമ്മദ് ജാവേദ് സൗദി തൊഴില്‍കാര്യ സഹമന്ത്രി അദ്നാന് അബ്ദുല്ല അല്നുെഎമിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇൗ വര്‍ഷം മാര്‍ച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച നാലുമാസത്തെ പൊതുമാപ്പ് കാലയളവില്‍ ആറുലക്ഷത്തോളം ആളുകള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. അതില്‍ ഏതാണ്ട് അരലക്ഷം ഇന്ത്യാക്കാരും അവസരം പ്രയോജനപ്പെടുത്തി.
https://www.facebook.com/Malayalivartha