സൗദിയിൽ വാണിജ്യസ്ഥാപനങ്ങളിൽ വമ്പൻ അഴിച്ചുപണി ...പ്രവാസികൾക്ക് ഗുണമോ ..ദോഷമോ ?സൗദിയുടെ ചുവട്‌വെയ്പ്പ് ..!
സൗദി അറേബ്യ മാറ്റത്തിന്റെ ചുവട് വയ്പിലാണ് . വിവിധ വാണിജ്യ, വിദ്യാഭ്യാസ, ആതുരാലയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നഗരസഭകൾ നിശ്ചയിച്ചിരുന്ന നിബന്ധനകളിൽ കാര്യമായ മാറ്റം വരുത്തി. ഭക്ഷണശാലകളിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും വെവ്വേറെ കവാടങ്ങളെന്ന വിവേചനപരമായ നിബന്ധന ഒഴിവാക്കിയതടക്കം 103 നിബന്ധനാ ഭേദഗതികൾക്കാണ് സൗദി മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അംഗീകാരം കൊടുത്തത്.
രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ, റെസ്റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, സ്‌പോർട്‌സ് സെന്ററുകൾ, വാഹന സർവീസ് സെന്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഗോഡൗണുകൾ, വിനോദ കേന്ദ്രങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനും ഇവയുടേതടക്കം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ടെലിഫോൺ ടവറുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ചുമത്തിയിരുന്ന നിബന്ധനകൾക്കാണ് മാറ്റം. നിക്ഷേപാവസരങ്ങൾ വർദ്ധിപ്പിക്കാനും നഗരവികസനം ക്രമത്തിലാക്കാനും ഒരേ സ്വഭാവത്തിലുള്ള സ്ഥാപനങ്ങൾക്കെല്ലാം ഏകീകൃത ഘടനയും നടത്തിപ്പുരീതിയും കൊണ്ടുവരുന്നതിനും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയാണിത്.
സൗദി അറേബ്യയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഇനി മൂന്നു നില കെട്ടിടങ്ങൾ വരെ നിർമിക്കാം. നിലവിൽ ഇരുനില കെട്ടിടങ്ങളേ അനുവദിച്ചിരുന്നുള്ളൂ. ഒരു വിദ്യാർഥിക്ക് ഒരു ചതുരശ്രമീറ്ററെന്ന നിലയിൽ സ്കൂളിൽ സ്ഥലസൗകര്യമുണ്ടാവണം. വിവിധ സ്‌കൂളുകൾ തമ്മിൽ നിശ്ചിത അകലം വേണമെന്ന നിബന്ധന ഒഴിവാക്കി. ഭക്ഷണശാലകളുടെ കെട്ടിടത്തിന്റെ മുൻവശത്തിന് നിശ്ചിത നീളം വേണമെന്ന നിബന്ധനയും റദ്ദ് ചെയ്തു. ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറകൾ ഘടിപ്പിച്ചാൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലും അടുക്കള പ്രവർത്തിപ്പിക്കാം. നിലവിൽ ഗ്രൗണ്ട് നിലയിൽ മാത്രമേ പാടുണ്ടായിരുന്നുള്ളൂ. പെട്രോൾ സ്റ്റേഷനുകൾ നഗരത്തിന് പുറത്ത് 'എ' വിഭാഗത്തിലും നഗരത്തിനുള്ളിൽ 'ബി' വിഭാഗത്തിലുമായിരിക്കും. മറ്റു സേവനങ്ങളൊന്നും ലഭ്യമല്ലെങ്കിൽ 500 ചതുരശ്ര മീറ്റർ സ്ഥലത്ത് രണ്ടു പമ്പുകൾ മതിയാകും.
https://www.facebook.com/Malayalivartha