ഇറാൻ-യു എസ് യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസികളെ; ചങ്കിടിപ്പോടെ മലയാളികൾ
ഒരു രാജ്യത്തിന്റെ ഭാവിതലമുറയെ മൊത്തമായി അന്ധകാരത്തിന്റെ കെടുതിയിലേക്ക് തള്ളിയിടാൻ യുദ്ധത്തിനാകും. ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ അഭിമിഖീകരിക്കുന്നതും ഇതേ ഭീഷണി തന്നെ. ഗൾഫ് രാജ്യങ്ങളോ ടൊപ്പം തന്നെ ചങ്കിടിപ്പോടെ ഇനിയൊരു യുദ്ധം വേണ്ടെന്നു വിലപിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുമുണ്ട്..പ്രവാസി മലയാളികളുണ്ട്. കാരണം ഓരോ ഗൾഫ് യുദ്ധവും അത് സൃഷ്ടിക്കുന്ന ,പ്രതിസന്ധികളും ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസി മലയാളികളെ കൂടിയാണ്.
നമ്മുടെ കേരളത്തിൽ നിന്നും,ഇന്ത്യയുടെ മിക്ക സംസ്ഥാങ്ങളിൽ നിന്നും നിരവധി പേരാണ് തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കായി ഗൾഫ് രാഷ്ട്രങ്ങളിൽ കഠിനാധ്വാനം ചെയുന്നത്. അതുകൊണ്ടുതന്നെ ഒരു യുദ്ധ അന്തരീക്ഷം കൂടി സൃഷ്ടിക്കപെട്ടാൽ അത് ബാധിക്കുക നിരവധി പ്രവാസ ജീവിതങ്ങളെയാണ്.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് രഹസ്യ സേനയായ ഖുര്‍ദ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവരെ കൊലപ്പെടുത്തിയ അമേരിക്കന്‍ വ്യോമാക്രമണം മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ പ്രവാസി ലോകം. കേരളത്തിന്റെ സമ്പത് ഘടനയുടെ ഒരു വലിയ പങ്ക് വഹിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളാണ്. പ്രളയക്കെടുതിയിൽ കേരളം മുങ്ങി താഴ്ന്നപ്പോഴും കരകയറാൻ നേടിയ ഒരു കരുത്തുറ്റ കൈ പ്രവാസികളുടേതായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധമുണ്ടായാൽ അത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ ആകെമാനം തകിടം മറിക്കുന്ന അവസ്ഥയിലാവും അത് എത്തി നിൽക്കുക.
ഇന്നലെ പുലര്‍ച്ചെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ബാഗ്ദാദ് വിമാനത്താവള റോഡില്‍ തന്ത്രപ്രധാനമായി വ്യോമാക്രമണം നടത്തിയത്.
ജനറല്‍ സുലൈമാനിക്ക് പുറമെ ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസും, ഇറാഖിലെ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഗ്രൂപ്പ് മേധാവി മുഹമ്മദ് റിദാ ജാബ്രിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.
റവല്യൂഷനറി സേനയിലെ രഹസ്യസേനയായ ഖുര്‍ദ് ഫോവ്‌സിന്റെ മേധാവിയായ സുലൈമാനി ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തൊള്ള ഖൊമൈനിയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്. ആയത്തുള്ള ഖൊമൈനിക്ക് രഹസ്യ വിവരങ്ങള്‍ നല്‍കുന്നതും ഇറാന്റെ സൈനിക നീക്കങ്ങളുടെ കുന്തമുനയുമായിരുന്നു സുലൈമാനി. ബാഗ്ദാദിലെ യു.എസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക നടപടിയെന്നാണ് ആക്രമണത്തെ പെന്റഗണ്‍ വിശേഷിപ്പിച്ചത്.
ഇറാഖിലും പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കാന്‍ നിരന്തരം പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു ജനറല്‍ സുലൈമാനിയെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്. നൂറുകണക്കിന് അമേരിക്കന്‍ സൈനികരുടെ മരണ ത്തിനും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റതിനും ഉത്തരവാദി സുലൈമാനിയും അയാളുടെ ഖുര്‍ദ് സേനയുമാണെന്നും യു.എസ് പ്രതിരോധവകുപ്പ് വിശദീകരിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വിദേശത്തുള്ള യു.എസ് സൈനികരെ രക്ഷിക്കാന്‍ യു.എസ് സൈന്യം നിര്‍ണായക പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഖുര്‍ദ്‌സ് പോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha