യുക്രൈൻ വിമാനദുരന്തത്തിന് ഉത്തരവാദികളായ സൈനികർ അറസ്റ്റിൽ; 30 സൈനികരെ അറസ്റ്റുചെയ്തതായാണ് റിപ്പോർട്ട്
മൂന്നുദിവസമായി രാജ്യത്തുതുടരുന്ന പ്രക്ഷോഭത്തിനും അന്താരാഷ്ട്രതലത്തിൽനിന്നുയർന്ന ശക്തമായ സമ്മർദത്തിനുമൊടുവിൽ യുക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തിൽ ഉത്തരവാദികളായ സൈനികരെ ഇറാൻ അറസ്റ്റുചെയ്തു. 30 സൈനികരെ അറസ്റ്റുചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റാനിൽനിന്ന് 176 പേരുമായി പുറപ്പെട്ട യുക്രൈൻ വിമാനം മിനിറ്റുകൾക്കകം തകർന്നുവീണത്. മേജർ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനുപ്രതികാരമായി ഇറാഖിലെ യു.എസിന്റെ വ്യോമത്താവളങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു അപകടം. ഇറാന്റെ മിസൈൽ പതിച്ചാവാം വിമാനം തകർന്നതെന്ന് വിദഗ്ധർ സംശയമുന്നയിച്ചെങ്കിലും സാങ്കേതികത്തകരാറാണ് കാരണമെന്ന വാദത്തിൽ ഇറാൻ ആദ്യം ഉറച്ചുനിന്നു. ഒടുവിൽ തെളിവുകളും എതിരായതോടെയാണ് ഇറാൻ അബദ്ധം സമ്മതിച്ചത്.
സംഭവമന്വേഷിക്കാൻ പ്രത്യേകകോടതി രൂപവത്കരിക്കുമെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സൈനികരെ അറസ്റ്റുചെയ്തെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാൻ നിയമ വാക്താവ് ഗുലാംഹുസൈൻ ഇസ്മൈലി പറഞ്ഞു.
അതേസമയം, വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിനുപിന്നാലെ ഭരണകൂടത്തിനുനേരെ രാജ്യത്താരംഭിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രത്യേകസേനയെ ഉപയോഗിച്ചാണ് കഴിഞ്ഞദിവസം പ്രതിഷേധക്കാരെ ഒതുക്കിയത്. പോലീസ് വെടിവെച്ചതായും റിപ്പോർട്ടുണ്ട്. പരമോന്നതനേതാവ് അയത്തുള്ള ഖമേനിയും പ്രസിഡന്റ് റൂഹാനി അടക്കമുള്ളവരും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുൾപ്പെടെ രംഗത്തിറങ്ങിയത്.
വിമാനത്തിൽ 82 ഇറാൻ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈൻ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. യു.എസിന്റെ ക്രൂസ് മിസൈലാണെന്ന് ധരിച്ചാണ് വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതെന്നായിരുന്നു ഇറാന്റെ സൈന്യമായ റെവലൂഷണറി ഗാർഡിന്റെ വ്യോമകമാൻഡർ ബ്രിഗേഡിയർ ജനറൽ അമിറലി ഹാജി സദേഹ് കുറ്റസമ്മതം നടത്തിയത്.
https://www.facebook.com/Malayalivartha