പ്രതിസന്ധികൾ തരണംചെയ്യാൻ ജനം ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി
യുക്രൈൻ യാത്രാവിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതിനെത്തുടർന്ന് ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങി യിരിക്കുകയാണ്. ഈ സാഹച ര്യത്തിലാണ് പ്രസിഡന്റിന്റെ ആഹ്വാനം.
വിമാനം വെടിവെച്ചിട്ടവരെ ശിക്ഷിക്കണമെന്നും പരമോന്നതനേതാവ് അയത്തൊള്ള അലി ഖമേനിയും പ്രസിഡന്റ് ഹസൻ റൂഹാനി അടക്കമുള്ള ഭരണാധികാരികളും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാലുദിവസമായി ടെഹ്റാനിൽ വൻപ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റാനിൽനിന്ന് 176 പേരുമായി കീവിലേക്കുപോയ യുക്രൈൻ യാത്രാവിമാനം തകർന്നുവീണത്. ഖാസിം സുലൈമാനി വധത്തിനെതിരേ ഇറാൻ ഇറാഖിലെ യു.എസ്. സൈനികത്താവളത്തിൽ മിസൈലാക്രമണം നടത്തിയ അന്നുതന്നെയായിരുന്നു സംഭവം. സാങ്കേതികത്തകരാറാണ് വിമാനം തകരാൻ കാരണമെന്ന് ആദ്യംപറഞ്ഞ ഇറാൻ, കഴിഞ്ഞദിവസമാണ് റെവലൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ യു.എസിന്റെ ക്രൂസ് മിസൈലാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ വെടിവെച്ചിടുകയായിരുന്നെന്ന് സമ്മതിച്ചത്. ഇതേത്തുടർന്നാണ് ജനം ഭരണകൂടത്തിനെതിരേ തിരിഞ്ഞത്.
ഫെബ്രുവരി 21-ന് ഇറാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ‘‘ജനങ്ങളാണ് ഞങ്ങളുടെ യജമാനന്മാർ. ഞങ്ങൾ സേവകർമാത്രമാണ്’’ -മന്ത്രിസഭായോഗത്തിനുശേഷം റൂഹാനി പറഞ്ഞു. ആത്മാർഥമായും വിശ്വാസത്തോടുകൂടിയുമാണ് തങ്ങളെ അധികൃതർ സേവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാവണമെന്നും റൂഹാനി പറഞ്ഞു. വിമാനം വെടിവെച്ചിട്ട സംഭവത്തിൽ സൈന്യം മാപ്പുപറയണമെന്നും സംഭവം ജനങ്ങൾക്കുമുന്നിൽ വിശദമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha