ഇവരൊക്കെ ഉണ്ടാകുമ്പോൾ കൊറോണയൊക്കെ എന്ത് ; ഐസലേഷൻ വാർഡിനായി വിട്ടുനൽകാൻ തയാറായി മാത്യു വർഗീസ്
ലോകം മുഴുവൻ ഭീഷണി ഉയർത്തി പടർന്നു പന്തലിക്കാൻ ശ്രമിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. എന്നാൽ അങ്ങനെയൊന്നും തോറ്റുകൊടുക്കില്ലെന്ന വാശിയിലാണ് മലയാളികൾ. കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നേറുന്ന കേരളത്തിനു കൈത്താങ്ങാകുകയാണ് വളരെ ഏറെ കാലം പ്രവാസി യായിരുന്ന മാത്യു വർഗീസ് .
കോവിഡ്-19 എന്ന മഹാമാരിയെ ഭയപ്പെടാതെ പ്രതിരോധത്തിലൂടെ കീഴ്പ്പെടുത്തണമെന്നാണ് തോട്ടപ്പുഴ പേൾ ഹിൽസ് കണ്ടത്തിൽ മാത്യു വർഗീസിന്റെ നിലപാട്. അതിന് അദ്ദേഹം തന്റെ വീട് ഐസോലേഷൻ വാർഡാക്കി മാറ്റുന്നതിനു വിട്ടുനൽകാൻ തയാറായിരിക്കുകയാണ് . ഇതിനായുള്ള തന്റെ താൽപര്യം അറിയിച്ച് പഞ്ചായത്തിനു സമ്മതപത്രവും നൽകി ഇദ്ദേഹം. . ഇതിനായി വീട്ടിലുണ്ടായിരുന്ന മാതാവിനെ തിരുവനന്തപുരത്തേക്കു മാറ്റുകയും ചെയ്തു.
100 മീറ്റർ ചുറ്റളവിൽ മറ്റു വീടുകളൊന്നുമില്ലാത്ത സ്ഥലത്താണ് മാത്യു വർഗീസിന്റെ വീട്. 3000 ചതുരശ്ര മീറ്റർ വലിപ്പമുള്ള വീട്ടിൽ വൈദ്യുതി, വെള്ളം സൗകര്യങ്ങളെല്ലാം ഉണ്ട്. മാത്രമല്ല കഴിഞ്ഞ മഹാപ്രളയകാലത്ത് 12 കന്നുകാലികളടക്കം 4 കുടുംബങ്ങൾ ദിവസങ്ങളോളം ഇവിടെയായിരുന്നു താമസിച്ചത്. വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്തിരുന്ന മാത്യു വർഗീസ് ഇപ്പോൾ നാട്ടിലുണ്ട്. ഭാര്യയും കുട്ടികളും തിരുവനന്തപുരത്താണ് താമസം.
ജനിച്ചു വളർന്ന വീടും നാടും മറക്കാൻ കഴിയാത്തതുകൊണ്ട് ഇദ്ദേഹം ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ട്. പഞ്ചായത്തിൽ 45 പേരാണ് കോവിഡ്-19 രോഗ നിരീക്ഷണത്തിലുള്ളതെന്നും ഇതിൽ 3 പേർ പ്രൈമറി ഐസലേഷനിലും 42 പേർ നിരീക്ഷണത്തിലുമാണുള്ളതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ് പറഞ്ഞു. ആവശ്യമായി വന്നാൽ ഇദ്ദേഹത്തിന്റെ വീട് ഐസോലേഷൻ വാർഡാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ദുബൈയിൽ നിന്നെത്തിയ മലയാളിക്ക് കണ്ണൂരിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഇദ്ദേഹത്തോടൊപ്പം ദുബൈയിൽ താമസിക്കുന്ന ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും. രാത്രി ഒൻപത് മണിക്ക് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും ആംബുലൻസിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഇവര്‍ക്കൊപ്പമുള്ള അഞ്ച് പേര്‍ നേരത്തെ നാട്ടിലെത്തിയിരുന്നു. ഇവര്‍ ചികിത്സയിലാണ്. കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലികാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേർക്ക് വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കാനാവില്ല.
https://www.facebook.com/Malayalivartha