അടിപതറാതിരിക്കാൻ ആശ്വാസവുമായി ദുബായ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ഭരണകൂടത്തിന്റെ പുതിയ തീരുമാനം
കോവിഡിൽ കുരുങ്ങി ലോകം മുഴുവൻ നട്ടം തിരിയുമ്പോൾ ജോലിസമയത്തിൽ ഇളവ് നൽകിയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയും സർക്കാർ ജീവനക്കാരെ സംരക്ഷിച്ച് ദുബൈ ഭരണകൂടം. കോവിഡിൽ നിന്ന് നാടിനെയും ജീവനക്കാരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിൻറെ നിർദേശപ്രകാരം എക്സിക്യൂട്ടിവ് കൗൺസിലാണ് നിർദേശം പുറപ്പെടുവിച്ചത്. പ്രത്യേകവിഭാഗം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. ഗർഭിണികൾ, പ്രായമായവർ, രോഗമുള്ളവർ എന്നിവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കും. ഗ്രേഡ് ഒമ്പത് വരെ പഠിക്കുന്ന മക്കളുള്ള അമ്മമാർക്ക് ജോലിസമയത്തിൽ ഇളവ് അനുവദിച്ചു.
വിദ്യാർഥികൾക്ക് ഇ-ലേണിങ് ഏർപ്പെടുത്തുന്നതിനാലാണ് അമ്മമാർക്ക് ഇളവ് നൽകുന്നത്. 22 മുതൽ ഏപ്രിൽ ആദ്യവാരം വരെയാണ് ഇ-ലേണിങ്. ഈ സമയം വീടുകളാണ് ക്ലാസ് മുറികളായി ഉപയോഗിക്കുന്നത്. രക്ഷിതാക്കളുടെ സാന്നിധ്യംഅപ്പോൾ അനിവാര്യമായതിനാലാണ് അമ്മമാർക്ക് ജോലി ഇളവ് നൽകുന്നത്. നേരത്തേ നഴ്സറിയിൽ പഠിക്കുന്ന മക്കളുള്ള അമ്മമാർക്ക് ജോലി ഇളവ് അനുവദിച്ചിരുന്നു. പുറം രാജ്യങ്ങളിൽ പോയി തിരിച്ചെത്തുന്ന ജീവനക്കാർ നിരീക്ഷണ കാലം കഴിയുന്നതു വരെ വീട്ടിൽ തന്നെ തങ്ങണം. ഇവർക്ക് ശമ്പളം ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിൽ അതിനുള്ള അനുമതി നൽകും. പഞ്ചിങ് മെഷീൻ പൂർണമായി ഒഴിവാക്കി പകരം സംവിധാനം ഏർപ്പെടുത്തി. ‘സ്മാർട്ട് എംപ്ലോ യീ’ മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്താം. അല്ലാത്തവർക്ക് മറ്റ് വഴികളിലൂടെയും ഹാജർ രേഖപ്പെടുത്താം. സർക്കാർ വകുപ്പുകളുടെ എല്ലാ പരിപാടികളും ഒഴിവാക്കി. ജീവനക്കാർ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കാനാണിത്. ജീവനക്കാർ കൂട്ടംകൂടുന്ന പരിപാടികളൊന്നും സംഘടിപ്പിക്കരുത് എന്നും നിർദേശമുണ്ട്..
ഓഫിസുകൾ അണുവിമുക്തമായി സൂക്ഷിക്കണം. ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണം. ഓഫിസ് ഉപകരണങ്ങൾ, ഫർണിച്ചർ, ഫയലുകൾ, വാഹനങ്ങൾ, ലിഫ്റ്റുകൾ എന്നിവ അണുവിമുക്തമാക്കണം. ഉപഭോക്താക്കളെ ഒാൺലൈനും ആപ്പുകളും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം. വളരെ അത്യാവശ്യമല്ലാത്ത ജോലികൾക്ക് ജീവനക്കാരെ വിദേശത്തേക്ക് അയക്കരുത്. കോവിഡ് ബാധ വലിയ രീതിയിൽ ബാധിച്ച രാജ്യങ്ങളിലേക്ക് പരമാവധി അയക്കരുത്. യോഗങ്ങൾ വിഡിയോ കോൺഫറൻസുകളിലൂടെ നടത്തണം. ജീവനക്കാരുടെ ആരോഗ്യ കാര്യത്തിൽ സർക്കാർ അതീവ ശ്രദ്ധചെലുത്തുന്നതായും പരമാവധി സന്തോഷപ്രദമായ ജോലിസാഹചര്യം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമെന്നും എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തി പറഞ്ഞു. സർക്കാർ സംവിധാനങ്ങളെ ബാധിക്കാത്തവിധം ജോലിക്രമീകരണം ഏർപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ ഓഫിസുകളിൽ മുൻകരുതൽ നടപടികളെടുത്തതായി ദുബൈ ഗവൺമെൻറ് എച്ച്.ആർ വിഭാഗം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യവകുപ്പിൻറെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് ജീവനക്കാർക്കുള്ള നിർദേശങ്ങൾ തയാറാക്കിയത്.
https://www.facebook.com/Malayalivartha