പ്രവാസ ജീവിതത്തിന് വിരാമിട്ട് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തി, ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി

പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് ചമ്പാടന്‍ വിജയന്‍ (63) ആണ് റിയാദിലെ കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മരിച്ചത്. തെക്കുപടിഞ്ഞാറന്‍ മേഖലയായ അസീറിലെ ബനീ ആമിറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസമാണ് വിജയന് ഫൈനല്‍ എക്‌സിറ്റ് നല്‍കിയത്. അബഹയില്‍ നിന്ന് ആഭ്യന്തര വിമാനത്തില്‍ റിയാദിലെത്തിയ വിജയന് അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് ബസില്‍ കയറിയ ഉടന്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റിയാദിലെ കിംഗ് അബ്ദുല്ല ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനാൻ കഴിഞ്ഞിരുന്നില്ല. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കുള്ള അദ്ദേഹത്തിൻറെ യാത്ര എല്ലാ അർത്ഥത്തിലും അവസാനത്തെ യാത്രയായി.
അബഹ വിമാനത്താവളത്തില്‍ നിന്ന് റിയാദ് വഴിയായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. റിയാദ് ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകാനായി കയറിയ ബസില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളും, സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്. റീജ ആണ് അദ്ദേഹത്തിന്റെ ഭാര്യ. സ്‌നേഹ, സ്വാതി എന്നിവർ മക്കളാണ്.
അതേസമയം മലപ്പുറം, പെരിന്തൽമണ്ണ, മണലായ സ്വദേശി അബ്ദുല്‍സലാം (44) ആണ് റിയാദിലെ ഇസ്‌താംബൂൾ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറപകടത്തിൽ മരണപ്പെടുകയുണ്ടായി.വെള്ളിയാഴ്ച പുലർച്ചയ്ക്ക് മുമ്പ് നാല് മണിക്കായിരുന്നു അപകടം. റിയാദ് സുലൈ ഏരിയയില്‍ ജോലി ചെയ്യുന്ന അബ്ദുൽസലാം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഖബറടക്കം റിയാദിൽ നടത്താനാണ് ഉദ്യേശിക്കുന്നതെന്ന് അനന്തര കാര്യങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുള്ള റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് നേതാവ് സിദ്ധീഖ് തുവൂർ പറഞ്ഞു.
https://www.facebook.com/Malayalivartha

























