സൗദിയിൽ മെയ് മുതൽ തൊഴിൽ കരാറുകളിൽ അടിമുടി മാറ്റം, പുതിയൊരു സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം, രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി...!

സൗദി അറേബ്യയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കാക്കുകയയാണ് ഭരണകൂടം. ഇതിന് പിന്നാലെ തൊഴിൽ കരാറുകളിലും മറ്റം വരുത്താൻ തന്നെയാണ് സൗദി ലക്ഷ്യമിടുന്നത്. പുതിയൊരു സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇത് പ്രകാരം തൊഴിൽ കരാറുകൾ പൂർണ്ണമായും ഖിവ പോർട്ടൽ സംവിധാനത്തിലേക്ക് മാറ്റുന്നു. രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിലേക്ക് തൊഴിൽ വിപണിയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഖിവാ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. നിയമം മെയ് 12 മുതൽ പ്രാബല്യത്തിൽ വരും.വർധിച്ചു വരുന്ന തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കുകയാണ് സൗദി ഭരണകൂടം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉടമയ്ക്കും തൊഴിലാളിക്കുമിടയിലുള്ള തൊഴിൽ കരാറുകൾ അംഗീകരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും പുതിയ തൊഴിലിടങ്ങൾ തേടുന്നതിനും ഖിവ വഴി അവസരങ്ങളൊരുക്കിയിട്ടുണ്ട്.
എന്നാൽ നിലവിൽ ഖിവ വഴിയുള്ള കരാറുകൾക്ക് പുറമേ ഗോസിയിലും മദദ് പ്ലാറ്റ്ഫോമുകളിലും അംഗീകരിച്ചിട്ടുള്ള കരാറുകൾക്ക് കൂടി സാധുത നൽകിയിരുന്നു. ഇത് അവസാനിപ്പിച്ച് തൊഴിൽ കരാറുകൾക്കുള്ള ഏക പ്ലാറ്റ് ഫോമായി ഖിവയെ മാറ്റുകയാണ് മന്ത്രാലയമിപ്പോൾ. അടുത്ത മാസം 12 മുതൽ ഖിവ വഴി അംഗീകരിക്കുന്ന തൊഴിൽ കരാറുകൾക്ക് മാത്രമായിരിക്കും സാധുതയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നതുവഴി കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച 'തൗത്വീന്‍' സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരങ്ങളില്‍ നിയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് തൗത്വീന്‍ എന്ന പേരില്‍ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്.
36 മാസമാണ് പദ്ധതിയുടെ കാലയളവ്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5,000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പദ്ധതി.സ്വകാര്യ ടൂറിസം മേഖല- 30,000, നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖല- 20,000, വ്യവസായിക മേഖല- 25,000, ഗതാഗത ലോജിസ്റ്റിക് മേഖല- 20,000, ആരോഗ്യ മേഖല- 20,000, വ്യാപാര മേഖല- 15,000 പേര്‍ക്ക് തൊഴില്‍ നല്‍കും. വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയമിക്കാന്‍ നടപടി ഉണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കും.
https://www.facebook.com/Malayalivartha

























