ഹോ..ഇതെന്തൊരു പൊല്ലാപ്പ്...! അബുദാബിയുടെ പുതിയ നടപടിയിൽ വലഞ്ഞ് പ്രവാസികൾ, പുതിയ നടപടികൾ ഇങ്ങനെ

അബുദാബിയുടെ പുതിയ നടപടിയിൽ ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികൾ. പുതിയ നടപടികളാണ് വിനയായിരിക്കുന്നത്.അബുദാബിയിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയാൽ ഇനി അത് കൊടുക്കുകയല്ലാെതെ വേറെ നിവർത്തിയില്ല.അടയ്ക്കാൻ പണം കൈയ്യിലില്ലെന്ന് പറഞ്ഞ് അങ്ങനെ ഒഴിയാമെന്ന് കരുതേണ്ട.
ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്ന്
മുന്നറിയിപ്പ നല്‍കിയിരിക്കുകയാണ് അബുദാബി പൊലീസ്.പണമില്ലെന്ന കാരണം പറഞ്ഞ് പിഴ അടക്കാത്തവര്‍ക്ക് 5 ബാങ്കുകളില്‍ നിന്ന് വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, മഷ്‌റഖ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ പലിശ രഹിത വായ്പ ലഭിക്കും.
7000 ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ലഭിച്ചവര്‍ ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും 3 മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലംചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പിഴ ചുമത്തി 2 മാസത്തിനകം അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് ലഭിക്കുന്നതാണ്.
അതേസമയം വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്. വിഷയവുമായി ബന്ധപ്പെട്ട് നഗരത്തിലെ താമസക്കാർക്കായി അബുദാബി മുൻസിപ്പാലിറ്റി വെർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്ന് പരിപാടിയിൽ അധികൃതർ അറിയിച്ചു.എന്നാൽ, പുറത്ത് കാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണി വിരിച്ചിടുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. വസ്ത്രം പറന്നുപോകാതിരിക്കാൻ സംവിധാനമുണ്ടാക്കണം.
പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ താമസക്കാർക്ക് അറബിക്, ഇംഗ്ലിഷ്. ഉറുദു ഭാഷകളിൽ എസ്എംഎസ് സന്ദേശം അയയ്ക്കും. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുമെന്നും ആവർത്തിച്ചാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























