അഞ്ചാം ക്ലാസ് വിദ്യാഭ്യാസം, ഇന്ന് മുംബൈ നഗരത്തില്‍ ഇരുപതോളം സലൂണുകള്‍ സ്വന്തം, ശിവയ്ക്കു മുന്നില്‍ ഹെയര്‍സ്‌റ്റൈലിങ്ങിനായി തല നീട്ടി നില്‍ക്കുന്നത് ബോളിവുഡ് താരനിര

ശിവരാമ ഭണ്ഡാരി എന്ന സാധാരണക്കാരന്‍ ഇന്ന് മുംബൈ നഗരത്തില്‍ നക്ഷത്രത്തിളക്കത്തോടെയാണ് നില്‍ക്കുന്നത്. എന്നാല്‍ ആകാശം മുട്ടെ ഉയര്‍ന്നത് പട്ടിണിയും അനാഥത്വവുമെല്ലാം മുന്നില്‍കൊണ്ടു വന്ന പ്രതിബന്ധങ്ങളെയെല്ലാം തന്റെ അധ്വാനം കൊണ്ടു വെട്ടിമാറ്റിയാണ്.
1959-ല്‍ തന്റെ നാലാം വയസ്സിലാണു ശിവയ്ക്കു മുംബൈയില്‍ വച്ച് പിതാവിനെ നഷ്ടപ്പെടുന്നത്. അയല്‍ക്കാര്‍ പിരിച്ചു നല്‍കിയ പണവുമായി രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് ശിവയുടെ അമ്മ മുംബൈയില്‍ നിന്നു ഗ്രാമത്തിലേക്ക് മടങ്ങി. പക്ഷേ, പിതാവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചില്ല. മാതാപിതാക്കള്‍ മരിച്ചതിനാല്‍ സ്വന്തം വീട്ടിലേക്കും ആ അമ്മയ്ക്കു മടങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ ബന്ധുവീടുകളില്‍ നിന്നു ബന്ധുവീടുകളിലേക്ക് അലഞ്ഞു നടന്നു.
പക്ഷേ, തളര്‍ന്നിരിക്കാന്‍ ആ അമ്മയും ഒരുക്കമായിരുന്നില്ല. പലരുടെയും സഹായത്തോടെ, ഒരു താത്ക്കാലിക ടെന്റ് അമ്മ മക്കള്‍ക്കായി നിര്‍മ്മിച്ചു. അതില്‍ വൈദ്യുതിയോ അകത്തു ശുചിമുറികളോ ഒന്നുമില്ലായിരുന്നു. അഞ്ചാം ക്ലാസില്‍ വച്ചു സ്‌കൂള്‍ വിട്ട ശിവ അമ്മയ്‌ക്കൊപ്പം പല ജോലികളില്‍ മുഴുകി. സൈക്കിള്‍ റിപ്പയറിങ് കടയിലും പച്ചക്കറി ചന്തയിലുമെല്ലാം ജോലി ചെയ്തു. ഒടുവില്‍ 1979-ല്‍ തന്റെ ഭാവി കെട്ടിപ്പെടുക്കാന്‍ മുംബൈ നഗരത്തിലേക്കു ശിവ മടങ്ങിയെത്തി. മുംബൈ നഗരപരിസരങ്ങളിലെ ചെറിയ മുടിവെട്ട് ഷോപ്പുകളില്‍ 30 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങി.
ശിവയുടെ തലവര മാറുന്നത് 1984-ല്‍ വെട്ടിത്തെളിഞ്ഞ കൈകളുമായി ഖത്തറിലേക്ക് പോകുന്നതോടെയാണ്.അവിടെ ഒരു സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടിയായിരുന്നു ശിവയുടെ ഹെയര്‍സ്‌റ്റൈലിങ്. ഇതോടെ ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികപ്രേമികള്‍ക്കു വേണ്ടി ശിവ നൂതന സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ലോകത്തെ വിവിധ കോണുകളിലുള്ളവരുടെ പ്രിയപ്പെട്ട തലമുടി സ്‌റ്റൈലുകള്‍ ഇക്കാലയളവില്‍ ശിവ പഠിച്ചു. ഖത്തറിലെ ദേശീയ ഫുട്‌ബോള്‍ ടീമിനു വേണ്ടി മുടിവെട്ടാനുള്ള അവസരവും ശിവയ്ക്കു ലഭിച്ചു. ടിപ്പായും സമ്മാനങ്ങളായും അഭിനന്ദനങ്ങളായും ശിവയുടെ ജോലിക്ക് അംഗീകാരം ലഭിച്ചു തുടങ്ങി.
1988-ല്‍ മുംബൈയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തമായി ഒരു സലൂണ്‍ തുടങ്ങുക എന്നതായിരുന്നു ശിവയുടെ ലക്ഷ്യം. ഇതിനിടെ സഹോദരി മരിച്ചു പോയിരുന്നതിനാല്‍ അമ്മ ശിവയ്‌ക്കൊപ്പം മുംബൈയില്‍ വന്നു താമസമാക്കി. ശിവ തന്റെ ആദ്യ സലൂണ്‍ ആരംഭിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണിച്ചറുകളുമായി താനെയിലാണ്. ചെറിയ സലൂണ്‍ ആണെങ്കിലും ഗുണനിലവാരത്തിലും വൃത്തിയിലും ശിവ കണിശത പുലര്‍ത്തി. ജോലിയില്‍ പുലര്‍ത്തിയ ഈ പ്രഫഷണലിസം ശിവയ്ക്കു ധാരാളം ഉപഭോക്താക്കളെ നേടിക്കൊടുത്തു. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ആളുകള്‍ ശിവാസ് സലൂണ്‍ തിരക്കിയെത്തി. വെളുപ്പിനെ അഞ്ചു മണിക്കുണര്‍ന്നു പാതിരാത്രി വരെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ മുടിവെട്ട് തുടര്‍ന്നു. ക്ഷീണം തോന്നിയെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ഊര്‍ജ്ജം പകര്‍ന്നു. തിരക്കു കൂടിയതോടെ സഹായത്തിന് ജോലിക്കാരെ നിയമിച്ചു.

ഔപചാരിക വിദ്യാഭ്യാസമോ ഉന്നത ബിരുദങ്ങളോ ഒന്നുമില്ലാതെ കഠിനാധ്വാനം മാത്രം കൈമുതലാക്കി ശിവ തന്റെ ജോലി തുടര്‍ന്നു. സലൂണുകളുടെ എണ്ണം ഒന്നില്‍ നിന്നു രണ്ടായി, രണ്ടു നാലായി, എട്ടായി.. അങ്ങനെ മുംബൈ നഗരത്തില്‍ പടര്‍ന്നു പന്തലിച്ച് 20 സലൂണുകളായി.
ഒരു കാലത്ത് വെറും 30 രൂപ പ്രതിമാസ ശമ്പളത്തില്‍ സലൂണുകള്‍ തോറും കയറിയിറങ്ങി മുടിവെട്ടിയിരുന്ന ചെറുപ്പക്കാരന്‍. ഇന്ന് അവന്റെ മുന്നില്‍ ഹെയര്‍സ്‌റ്റൈലിങ്ങിനായി തല നീട്ടി നില്‍ക്കുന്നത് കരീന കപൂറും റീമാ സെന്നും അടക്കമുള്ള ബോളിവുഡ് താരനിര. ശിവാസ് സലൂണ്‍ എന്ന പേരില്‍ മുംബൈ നഗരത്തില്‍ സ്വന്തമായി ഇരുപതോളം സലൂണുകളും അവയില്‍ മുന്നൂറോളം ജീവനക്കാരും.
https://www.facebook.com/Malayalivartha



























