മൈക്രോ ആര്‍ട്ട്, തോമസിന് വെളിച്ചമേകി 'ആര്‍ട്ട് വേള്‍ഡി'ലേക്ക്! കൊച്ചി ദര്‍ബാര്‍ ഹാളില്‍ മൈക്രോ ആര്‍ട്ട് കലാപ്രദര്‍ശനം തുടരുന്നു

തോമസ് ജേക്കബ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കയ്യില്‍ കിട്ടിയ ചോക്കില്‍ കോംപസുകൊണ്ട് ചുരണ്ടി തുടങ്ങിയതാണ്. നന്നായി ചിത്രം വരയ്ക്കുന്ന ആ പയ്യന്‍ പല മുഖങ്ങളും രൂപങ്ങളും ചോക്കില്‍ വിരിയിച്ചു. താന്‍ ചെയ്യുന്നതിന്റെ പേരെന്താണന്നോ അത് ചെയ്യുന്ന മറ്റ് ആളുകളുണ്ടോ എന്നോ പോലും അറിയാത്ത കാലത്ത് തോമസിന്റെ കൗതുകവും കലയോടുള്ള അഭിനിവേശവും ജന്മം കൊടുത്തത് നിരവധി രൂപങ്ങള്‍ക്ക്. ഒപ്പം അയാള്‍ സ്വയം പഠിക്കുകയായിരുന്നു എന്തൊക്കെ ചെയ്യാം, എങ്ങനെയൊക്കെ ചെയ്യാം.
കാലം കടന്നു പോയി, പിന്നീട് എഞ്ചിനിയറിങ്, എംബിഎ പഠനം, ഐടി മേഖലയില്‍ ഉയര്‍ന്ന വരുമാനത്തോടു കൂടിയുള്ള ജോലി. ഭാര്യയും മക്കളുമുള്ള സന്തുഷ്ട കുടുംബം. എല്ലാം സുഖകരമായി മുന്നോട്ടു പോകുമ്പോഴും അയാള്‍ അസംതൃപ്തനായിരുന്നു. കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഐടി മേഖലയിലെ ആ ജോലിയില്‍ കണ്ടെത്താനായില്ല.
സമൂഹമാധ്യമങ്ങള്‍ ലോകത്തിന്റെ അറ്റങ്ങളെ കൂട്ടിമുട്ടിച്ചപ്പോള്‍ പുതിയ സാധ്യതകളുടെയും അറിവിന്റെയും വലിയ ലോകം ആ കലാകാരനു മുന്‍പില്‍ തുറന്നു.മൈക്രോ ആര്‍ട്ടിന്റെ വലിയ ലോകമുണ്ടെന്ന തിരിച്ചറിവ് പത്തുവര്‍ഷത്തെ ജോലി ഉപേക്ഷിച്ച് കലയുടെ ലോകത്തേക്ക് സാഹസിക പ്രയാണം നടത്താനുള്ള കരുത്ത് തോമസിന് നല്‍കി. കലയുടെ ലോകത്തേയ്ക്കു പൂര്‍ണമായൊരു പറിച്ചുനടല്‍.
ലോകത്തിന്റെ പല കോണുകളിലും വലിയ അംഗീകാരം നേടി കഴിഞ്ഞു മൈക്രോ ആര്‍ട്ടസ്. നമ്മുടെ നാട്ടില്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിഞ്ഞ് വരുന്നേതയുള്ളൂ. നമ്മുടെ ചെറുപ്പക്കാര്‍ക്ക് മൈക്രോ ആര്‍ട്ടിനോടു താല്‍പര്യം കൂടി വരുന്നുണ്ട്. പലരും വിളിച്ച് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ആര്‍ട്ട് ക്‌നൈഫ് ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണം. സാധാരണ ബ്ലെയ്ഡും ധാരാളം. വിദേശരാജ്യങ്ങളില്‍ മൈക്രോ സ്‌കോപ് ഉപയോഗിച്ച് വളരെ സൂക്ഷ്മമായി ചെയ്യുന്നവരുണ്ട്. കട്ടികൂടിയ ലെഡ് ഉള്ള പെന്‍സിലാണ് ഉപയോഗിക്കുന്നത്. പൊട്ടുകയോ തെറ്റുകയോ ചെയ്താല്‍ വീണ്ടും ചെയ്തു തുടങ്ങുക മാത്രമേ മാര്‍ഗമുള്ളൂ. പേരില്‍ മൈക്രോ ഉണ്ടെങ്കിലും സംഗതി വമ്പന്‍ തന്നെയാണ്. വളരെയധികം ക്ഷമയും സൂക്ഷ്മതയും ആവശ്യമുള്ള കല.

യേശുക്രിസ്തു അരിമണിയില്‍
ചോക്കിലും പെന്‍സിലിലും രൂപങ്ങള്‍ നിര്‍മിക്കുന്നതു കൂടാതെ കേക്ക് ആര്‍ട്ട്, വോള്‍ ആര്‍ട്ട്, അരിമണിയില്‍ ചിത്രംവര, കടലാസ് രൂപങ്ങള്‍, ചിത്രരചനാ ക്ലാസുകള്‍ എന്നിങ്ങനെ സകല സാധ്യതകളും ഉപയോഗിക്കുകയാണ് തോമസ്. വിശേഷങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കു സമ്മാനം നല്‍കാന്‍ ചോക്കിലും പെന്‍സിലിലും തീര്‍ത്ത രൂപങ്ങള്‍ തേടി ആളുകള്‍ വരുന്നു. കണ്ടു മടുത്ത സമ്മാനങ്ങള്‍ ഒഴിവാക്കി മനോഹരമായ കുഞ്ഞന്‍ സമ്മാനങ്ങള്‍ നല്‍കാന്‍ തോമസിനോട് പറഞ്ഞ് രൂപങ്ങള്‍ തീര്‍ക്കുന്നവരുണ്ട്.

തോമസ് ചോക്കില്‍ തീര്‍ത്ത പുലിമുരുകന്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മുണ്ടുമടക്കി കുത്തി നില്‍ക്കുന്ന മുരുകനെ മോഹന്‍ലാലിന് സമ്മാനിക്കുക എന്ന ആഗ്രഹവും സഫലമായി. ട്രെയിനിലിരുന്ന് ഉണ്ടാക്കിയ ഗ്രേറ്റ് ഫാദര്‍ രൂപം മമ്മൂട്ടിയ്ക്ക് നല്‍കിയതും നിവിന്‍ പോളിക്ക് സമ്മാനം നല്‍കിയതും മറക്കാനാവാത്ത നിമിഷങ്ങള്‍.
പ്രളയക്കാലത്ത് ഹെലികോപ്റ്ററില്‍ ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കുന്ന രൂപം പെന്‍സില്‍ മുനയില്‍ ജനിച്ചു. കേരളത്തിന്റെ ഹീറോകളായ കടലിന്റെ മക്കള്‍ക്ക് കലയിലൂടെ തോമസിന്റെ ആദരം, ഒപ്പം അതിജീവന പ്രതീകമായ ചേക്കുട്ടി പാവകള്‍ക്കും പെന്‍സില്‍ മുനയില്‍ ജന്മം.


തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന രൂപം കടുപ്പമേറിയതായിരുന്നു. കുട്ടിയും രക്ഷാപ്രവര്‍ത്തകനും ഓക്‌സിജന്‍ സിലിണ്ടറും ഉള്‍പ്പെടുന്ന ആ ശില്പത്തോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടെന്ന് തോമസ് പറയുന്നു.

പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നതിനോടൊപ്പം ഒക്ടോബര്‍ 2 മുതല്‍ 7 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ തോമസിന്റെ മൈക്രോ ആര്‍ട്ടുകളുമുണ്ട്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് 'തോമസിന്റെ ആര്‍ട്ട് വേള്‍ഡിന്റെ' വെളിച്ചം. കോട്ടയം സ്വദേശിയായ ഇദ്ദേഹം കാക്കനാടാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha



























