തെരഞ്ഞെത്തിയത് കിട്ടിയില്ലെങ്കിലും സാരമില്ല, രൂപഭംഗിയുള്ള ഗ്ലാസ്സ്കഷണമെങ്കിലും കിട്ടിയല്ലോ എന്ന് കരുതി! പക്ഷേ വയോധികയ്ക്കു ലഭിച്ചത് അപൂര്‍വ വജ്രം!

ഏകദേശം 37.5 ഏക്കര്‍ ചുമ്മാ പരന്നു കിടക്കുന്ന പ്രദേശമാണ് യുഎസിലെ അര്‍ക്കന്‍സയിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്‌റ്റേറ്റ് പാര്‍ക്ക്. പക്ഷേ ഇവിടത്തെ മണ്‍ തരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കോടികള്‍ വിലവരുന്ന വജ്രക്കല്ലുകളാണ്. ഒരു അഗ്‌നി പര്‍വതത്തിന്റെ വിള്ളലിലൂടെ പുറത്തേക്കു വന്ന വജ്രക്കല്ലുകളാണ് ഇവയെന്നാണ് കരുതുന്നത്. 1906 മുതല്‍ ഇവിടെ നിന്ന് ഇതുവരെ പലപ്പോഴായി ലഭിച്ചിട്ടുള്ളത് 75,000ത്തിലേറെ വജ്രക്കല്ലുകളാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം പിന്നീട് സര്‍ക്കാര്‍ വാങ്ങി പാര്‍ക്കാക്കി മാറ്റി.
വജ്രമുള്ള മേഖലകളില്‍, പൊതുജനങ്ങള്‍ക്ക് കയറിച്ചെല്ലാവുന്ന, ലോകത്തുള്ള ഒരേ ഒരു ഇടമാണ് അര്‍ക്കന്‍സയിലേത്. ഭാഗ്യ പരീക്ഷണത്തിന് ഇവിടെ എത്തുന്നവരും ഏറെ. അടുത്തിടെ കൊളറാഡോയില്‍ നിന്നുള്ള എഴുപത്തിയൊന്നുകാരിയും ഭര്‍ത്താവും മകനും മൂന്നു പേരക്കുട്ടികളും പാര്‍ക്കിലെത്തിയത് വജ്രം തേടിത്തന്നെയായിരുന്നു. മണ്ണിനടിയില്‍ വജ്രമുണ്ടെങ്കില്‍ പുറത്തുവരണം എന്ന ഉദ്ദേശ്യത്തില്‍ കൂര്‍ത്ത ഒരു പാറക്കഷണം കൊണ്ടു മണ്ണിളക്കിയായിരുന്നു ആ വയോധിക നടന്നത്. അപ്പോഴതാ നിലത്ത് തിളങ്ങുന്ന എന്തോ കിടക്കുന്നു. നോക്കുമ്പോള്‍ ഒരു ഗ്ലാസ് കഷണം. ഏയ്...വജ്രമൊന്നും എന്തായാലും 'ഇതാ ഞാനിവിടെക്കിടക്കുന്നേ' എന്ന മട്ടില്‍ അത്ര പെട്ടന്നങ്ങ് കിട്ടുകയൊന്നുമില്ലെന്ന് അവര്‍ക്ക് നല്ല വിശ്വാസമായിരുന്നു! എങ്കിലും കാഴ്ചയിലെ കൗതുകം കാരണം അതു മകനു കൊടുത്തു. പുള്ളിക്കാരന്‍ അതു കീശയിലുമിട്ടു.

ഏറെ പരതിയിട്ടും ഒരു വജ്രം പോലും ലഭിക്കാതെയാണ് അന്നവര്‍ പുറത്തേക്കിറങ്ങിയത്. പാര്‍ക്കിന്റെ വിസിറ്റേഴ്‌സ് സെന്ററിലെത്തി ആ ഗ്ലാസ് കഷണം പരിശോധനയ്ക്കു കൊടുത്തപ്പോള്‍ പക്ഷേ അവര്‍ ഞെട്ടിപ്പോയി. ഏകദേശം 2.63 കാരറ്റുള്ള ഒന്നാന്തരം വജ്രമായിരുന്നു അത്! പാര്‍ക്കില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ ലഭിച്ച ഏറ്റവും വലിയ വജ്രക്കല്ല്. ഈ വര്‍ഷം ആകെ 256 വജ്രക്കല്ലുകളാണ് ലഭിച്ചിട്ടുള്ളത്. അതില്‍ അഞ്ചെണ്ണം ഒരു കാരറ്റ് വലുപ്പമുള്ളതായിരുന്നു. യുഎസിലെ വിവാഹമോതിരത്തില്‍ ഉപയോഗിക്കുന്ന വജ്രം ശരാശരി ഒരു കാരറ്റാണ്. അതില്‍ നിന്നു തന്നെ വ്യക്തമാണ് മൂന്നു കാരറ്റോട് അടുത്തുള്ള വജ്രത്തിന്റെ മൂല്യം. 
പാര്‍ക്കില്‍ നിന്നു കണ്ടെത്തിയ വജ്രങ്ങളില്‍ 20 ശതമാനവും മണ്ണിനു മുകളില്‍ നിന്നു ലഭിച്ചവയാണ്. പലപ്പോഴായി പാര്‍ക്കിലെ സ്ഥലം മുഴുവന്‍ ജീവനക്കാര്‍ ഇളക്കിമറിച്ചിട്ടിട്ടുണ്ട്. മഴയിലും മറ്റും എളുപ്പത്തില്‍ വജ്രം ഭൂമിക്കടിയില്‍ നിന്നു മുകളിലേക്കു വരാനുള്ള സൗകര്യാര്‍ഥമായിരുന്നു ഇത്. വജ്രത്തില്‍ മണ്ണുപറ്റാത്തതിനാല്‍ അവ വേര്‍തിരിച്ചറിയാനും എളുപ്പമാണ്. മഴമാറി വെയില്‍ തെളിയുമ്പോള്‍ ഇവ വെട്ടിത്തിളങ്ങുന്നതും കാണാം.
വെള്ള, ബ്രൗണ്‍, മഞ്ഞ നിറങ്ങളിലുള്ള വജ്രങ്ങളാണു പാര്‍ക്കില്‍ ധാരാളമായുള്ളത്. അതും പല വലുപ്പത്തിലും ആകൃതിയിലും. ഇവിടെ നിന്ന് നിശ്ചിത അളവില്‍ മണ്ണ് വീട്ടിലേക്കു കൊണ്ടു പോകാനും അനുവാദമുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും പലര്‍ക്കും വജ്രക്കല്ല് ലഭിച്ചിട്ടുമുണ്ട്. 1924-ല്‍ 'അങ്കിള്‍ സാം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കാണു പാര്‍ക്കിലെ ഏറ്റവും വലിയ വജ്രം ലഭിച്ചത്. ഏകദേശം 40.23 കാരറ്റായിരുന്നു അതിന്റെ ഭാരം! യുഎസിലെ തന്നെ ഏറ്റവും വലിയ വജ്രമായിരുന്നു അത്.
https://www.facebook.com/Malayalivartha



























