പ്രളയദുരിതത്തില്‍ നിന്നൊക്കെ ഇപ്പോള്‍ ഏറെ അകലെ എത്തി, എന്നിട്ടും വിശ്വാസം വരുന്നില്ല ജീവനോടെയുണ്ടന്ന്...!
നാലു ദിനമാണ് പ്രളയത്തിനു നടുവില്‍ ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുമെന്ന ഭയത്തോടെ വീടിന്റെ രണ്ടാംനിലയില്‍ കഴിഞ്ഞത്. ആ സ്ഥിതിയില്‍ നിന്നും രക്ഷപ്പെട്ട് ഇന്നലെ ദുബായില്‍ മടങ്ങിയെത്തി, ചെങ്ങന്നൂര്‍ പാണ്ടനാടുള്ള ജിജി ഫിലിപ്പും കുടുംബവും. ജിജി, ഭാര്യ ഷീബ, രണ്ടു മക്കള്‍, ജിജിയുടെ മാതാവ്,സഹോദരന്‍, ഭാര്യ, രണ്ടുമക്കള്‍, ഷീബയുടെ മാതാപിതാക്കള്‍, സഹോദരന്റെ മകന്‍ എന്നിങ്ങനെ പന്ത്രണ്ടുപേരാണ് നാലുദിനം ചെങ്ങന്നൂര്‍ പാണ്ടനാടെ വീട്ടില്‍ കുടുങ്ങിയത്.
ഈ മാസം 14-നാണ് ജിജിയും സഹോദരനും കുടുംബവും കുമളിയില്‍ നിന്ന് അമ്മയോടൊപ്പം ചെങ്ങന്നൂര്‍ വീട്ടില്‍ വന്നത്. ഇതിനകം നാട്ടില്‍ മഴ പെയ്ത് വൈദ്യുതി പോയതിനാല്‍ ടിവിയും മറ്റും കാണുന്നില്ലായിരുന്നു. നാട്ടിലെ കെടുതികളൊന്നും അറിഞ്ഞുമില്ല. എങ്കിലും അനിയന്‍ 15-ന് തിരിച്ചു പോകാന്‍ നേരം റാന്നി വഴി പോകാന്‍ ആലോചിച്ചു. എന്നാല്‍ റോഡില്‍ പ്രശ്‌നമുണ്ടെന്ന് സുഹൃത്ത് പറഞ്ഞതിനാല്‍ പോയില്ല. അതേസമയം തൊട്ടരികെ തോട്ടില്‍ ജലം ഉയരുന്നുണ്ടായിരുന്നെങ്കിലും ഒരിക്കലും വീട്ടില്‍ കയറുമെന്ന് കരുതിയില്ല. 16-നു പുലര്‍ച്ചെ പട്ടി വല്ലാതെ കുരയ്ക്കുന്നതു കേട്ടാണ് എണീറ്റത്. ഇറങ്ങിച്ചെന്ന് ഒരു പട്ടിയെ അഴിച്ചു വിട്ടപ്പോഴേക്കും വീടിന്റെ പടിവാതില്‍ വരെ വെള്ളം കയറിയിരുന്നു.
പിന്നീട് ഒരു ഉഗ്രന്‍ സ്‌ഫോടനം പോലുള്ള ശബ്ദമാണ് കേട്ടത്. അപ്പോഴേക്കും ഗേറ്റും മതിലും തകര്‍ത്ത് ഉഗ്രന്‍ മഴവെള്ളപ്പാച്ചില്‍. താഴത്തെ നിലയില്‍ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയായിരുന്ന ഷീബയുടെ അമ്മയേയും പിതാവിനെയും, ഒരു വിധത്തില്‍ രണ്ടാം നിലയിലാക്കി. സ്റ്റൗ, തീപ്പെട്ടി, നാലുകിലോയോളം അരി എന്നിവയും എടുത്ത് മുകളില്‍ കയറി. അപ്പോഴേക്കും താഴത്തെ നില മുങ്ങി. താഴോട്ട് വീണ്ടും ഇറങ്ങാന്‍ ശ്രമിച്ച ഞാന്‍ വീണു. ഇഴജന്തുക്കളുണ്ടാവും എന്ന ഭയത്തില്‍ പിന്നെ ഇറങ്ങാനും സമ്മതിച്ചില്ല. ഇതിനിടെ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും പ്ലാസ്റ്റിക് കവറിലാക്കിയിരുന്നു.
പക്ഷേ അടുത്ത ദിവസവും വെള്ളം ഇറങ്ങിയില്ല. രണ്ടുദിവസമായി. കുടിക്കാന്‍ വെള്ളമില്ല. തീപ്പെട്ടിയില്‍ മൂന്നു കൊള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ തുണികീറിയിട്ട് തിരിയാക്കി നാലുദിവസവും കെടാതെ കാത്തു. അടുപ്പു കത്തിക്കാനും രാത്രി വിളക്കായും അതുപകരിച്ചു. അപ്പോഴേക്കും മൊബൈല്‍ ഫോണുകളുമെല്ലാം ചത്തിരുന്നു. ആഹാരവും തീര്‍ന്നു. ഇനി രക്ഷയില്ലെന്ന് കരുതി എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ച് നിലത്ത്കിടന്നു. അടുത്ത ദിവസവും രാവിലെ ഒരു സഹായവും ലഭിച്ചില്ല. ഇതിനിടെ ഹെലികോപ്ടര്‍ മുകളിലൂടെ പറക്കൂമ്പോഴും ദൂരെ വള്ളങ്ങള്‍ പോകുമ്പോഴും ഞാനും മക്കളും ടെറസിനു മുകളില്‍ നിന്ന് ചുവന്ന തുണിയും വെള്ളത്തുണിയും എല്ലാം വീശിക്കാണിക്കുമായിരുന്നു. രക്ഷയില്ല ഏതുസമയവും മരിക്കാം. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുഹാളില്‍ കിടന്നുറങ്ങിയതാണ്. എന്റെ സഹോദരന്റെ ഏഴുവയസ്സുള്ള മകന്‍ സ്റ്റീവ് ചോദിച്ചു, ഇനി നമ്മള്‍ ജീവിക്കുമോ എന്ന്.
തുടര്‍ന്നാണ് ബി എസ് എന്‍ എല്ലിന്റെ പഴയ സിമ്മും നോക്കിയയുടെ പഴയ ഫോണും അമ്മായിയച്ചന്‍ ഉപയോഗിച്ചിരുന്നത് ഓര്‍ത്തത്. അതില്‍ ചെറിയ തോതില്‍ ചാര്‍ജുണ്ടായിരുന്നു. ആ നമ്പരാണ് ഞങ്ങളുടെ കഷ്ടത സാമുഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത റോജിന്‍ ഫെയ്‌സ്ബുക്കില്‍ ഞങ്ങളുടെ ദുരന്തകഥയ്‌ക്കൊപ്പം നല്‍കിയത്. ഇതിനിടെ അടുത്ത വീട്ടിലെ കൊച്ചു കുഞ്ഞ് പാലില്ലാതെ നിര്‍ത്താതെ കരയുന്നത് കണ്ടു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന പാല്‍പ്പൊടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വെള്ളത്തിലിട്ടു കൊടുത്തു. നീന്തിപ്പോകുകയായിരുന്ന ഒരു യുവാവ് ഇത് അവിടെ കൊടുത്തിട്ടു വീണ്ടും പോകുന്നതു കണ്ടു. ഫെയ്‌സ്ബുക്കിലെ വിവരം കണ്ടിട്ട് ധാരാളം പേര്‍ വിളിച്ചു. ഇന്‍കമിങ് കാള്‍ മാത്രമേ പറ്റുമായിരുന്നുള്ളൂ. യുഎഇയില്‍ നിന്നുവരെ അതു ചാര്‍ജു ചെയ്തു തന്നു. അപ്പോഴേക്കും രക്ഷപ്പെടുമെന്ന പ്രതീക്ഷ വന്നു.
ശനി രാവിലെ ഹെലികോപ്റ്റര്‍ വന്നെങ്കിലും രക്ഷയില്ലായിരുന്നു. അപ്പോഴാണ് അതു വഴി വള്ളക്കാര്‍ വന്നത്. അവരെ വിളിച്ചപ്പോള്‍ തിരിച്ചു വരാമെന്നു പറഞ്ഞ് അവര്‍പോയി. അവര്‍ വരുമെന്ന് ഒരിക്കലും കരുതിയില്ല. എങ്കിലും അവര്‍ വന്നു. നീണ്ടകരയില്‍ നിന്നുള്ളവര്‍. കൊടുംതണുപ്പില്‍ നനഞ്ഞു വിറച്ചപ്പോഴും അവര്‍ പറഞ്ഞു, ഞങ്ങളുടെ ജീവന്‍ പോയാലും നിങ്ങളെ രക്ഷിക്കും. അവര്‍ ഞങ്ങളെ പരുമല പള്ളിക്കു സമീപമുള്ള ദുരിതാശ്വാസ ക്യാംപിലാക്കി. രണ്ടുദിവസത്തിനു ശേഷം കഴിച്ച ആ ആഹാരത്തിന്റെ സ്വാദ് ലോകത്ത് ഒരു ഹോട്ടലിലും കിട്ടില്ല എന്നു തോന്നി. ഇതാ ഇപ്പോള്‍ ഇവിടെ: ജിജി പറഞ്ഞു നിര്‍ത്തി. ദുബായിലെത്തിയപ്പോഴും ജിജി ആദ്യം പോയത് പ്രാര്‍ഥിക്കാനാണ്. രണ്ടാം ജീവന്‍ തന്നെ ദൈവത്തിനു നന്ദിപറഞ്ഞ് പുതിയ ജീവിതം തുടങ്ങാന്‍.
ഏതായാലും രക്ഷപ്പെട്ടതിന് ഒരുപാട് പേരോടു കടപ്പാടുണ്ട്. ദൈവത്തോട്, ഞങ്ങളുടെ കഷ്ടത സാമുഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത റോജിന്‍ പൈനുംമൂടിനോട്, അതു കണ്ട് ഞങ്ങളെ സഹായിക്കാന്‍ വിളിച്ച പേരറിയാത്ത സഹോദരങ്ങളോട്, ഡോ.സ്റ്റാന്‍ലി, പ്രിന്‍സ് അങ്ങനെ ഒത്തിരിപ്പേരോട്.
എങ്കിലും ഒരിക്കലും മറക്കാനാകാത്ത വാചകം നീണ്ടകരയില്‍ നിന്നുള്ള ആ മല്‍സ്യത്തൊളിലാളി സഹോദരങ്ങളുടേതായിരുന്നു. ഞങ്ങളുടെ ജീവന്‍ പോയാലും വേണ്ടില്ല, നിങ്ങളെ ഞങ്ങള്‍ രക്ഷപ്പെടുത്തും എന്നാണ് അവര്‍ പറഞ്ഞത്. ഇതു പറഞ്ഞപ്പോഴേക്കും ജിജിയുടെ തൊണ്ടയിടറി. കണ്ണുകളില്‍ നനവ് പടര്‍ന്നു.
ബിഎസ്എന്‍എല്ലിന്റെ ഒരു സിമ്മും നോക്കിയയുടെ പഴയ ഫോണും പാത്രത്തില്‍ വെളിച്ചെണ്ണ നിറച്ചു കത്തിച്ചു വച്ച ഒരു തിരിയും ഈ രക്ഷപ്പെടലില്‍ പ്രധാനമായി. എന്റെ മക്കളുടെ പേടി ഇതുവരെ മാറിയില്ല. ഇപ്പോഴും ഹെലിക്കോപ്റ്ററിന്റെയും മറ്റും ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. വിറയാര്‍ന്ന ശബ്ദത്തില്‍ ജിജി ഫിലിപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha