ഖനിയുടമ ആ ഖനി വിറ്റൊഴിവാക്കാനിരുന്നതാണ്, അപ്പോഴാണ് സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമായ സ്വര്‍ണത്തിന്റെ കൂറ്റന്‍ശേഖരം കണ്ടത്!
കട പൂട്ടിക്കെട്ടാന്‍ വിറ്റഴിക്കല്‍ മേള നടത്തുന്നതിനിടെ ഒന്നാംസമ്മാനം കിട്ടിയ ഒരു ലോട്ടറിടിക്കറ്റ് കടയ്ക്കുള്ളില്‍ കണ്ടെത്തിയ അനുഭവം പോലെയായിരുന്നുവത്. കാണാമറയത്തിരുന്ന നിധി ഭാഗ്യമായെത്തിയത് ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനാണ് (ആര്‍എന്‍സി). കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്‌തെടുത്തിരുന്നത് നിക്കലാണ്. തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. പക്ഷേ ലോട്ടറിയടിച്ചത് സ്വര്‍ണത്തിന്റെ രൂപത്തിലായിരുന്നു. ലോട്ടറിയെന്നല്ല നിധിയെന്നു തന്നെ വേണം ഇതിനെ പറയാന്‍. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്.
മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിശേഷണവും പിന്നാലെയെത്തി. കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്തായാലും സംഭവത്തിനു പിന്നാലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്റെ ഓഹരി മൂല്യം ഒറ്റയടിക്കു 83 ശതമാനമാണു കുതിച്ചു കയറിയത്.
ആര്‍എന്‍സി 2016-ലാണ് ഈ ഖനി സ്വന്തമാക്കിയത്. പെര്‍ത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലായിരുന്നു ഖനി. 1970-കള്‍ മുതല്‍ക്കുതന്നെ ഇവിടെ നിക്കല്‍ ഖനനം നടക്കുന്നുണ്ട്. ക്വിബെക്കില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ നിക്കല്‍ ഖനി വാങ്ങാനുള്ള പണം തേടി, ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബീറ്റ ഹണ്ട് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി.
എന്നാല്‍ ഭാഗ്യമെത്തിയതാകട്ടെ തനിത്തങ്കത്തിന്റെ രൂപത്തിലും.
ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.415 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. അതായത് ആര്‍എന്‍സി കമ്പനിയുടെ വിപണി മൂല്യത്തിന്റെ ഒരു വലിയ ഭാഗത്തോളം. നിക്കല്‍ ഖനി വാങ്ങിയപ്പോഴും ആര്‍എന്‍സിയുടെ കണ്ണ് സ്വര്‍ണത്തില്‍ തന്നെയായിരുന്നു. ഖനിക്കു താഴെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സൂചന കമ്പനിക്കു നേരത്തേ ലഭിച്ചിരുന്നു. ചെറിയ തോതില്‍ സ്വര്‍ണവും ലഭിച്ചിരുന്നു.
ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. സ്വര്‍ണം വേര്‍തിരിച്ചു വില്‍ക്കുന്നതിനേക്കാള്‍ ഇതൊരു 'മ്യൂസിയം പീസാക്കി' മാറ്റുന്നതായിരിക്കും നല്ലതെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. അത്രയേറെ അപൂര്‍വമാണ് ഈ കണ്ടെത്തലെന്നതു തന്നെ കാരണം.
https://www.facebook.com/Malayalivartha