ദുരിതാശ്വാസത്തിന് കൈതാങ്ങുമായി കോട്ടയം നസീറിന്റെ ആര്‍ട്ട് എക്‌സിബിഷന്‍
കോട്ടയം നസീര്‍ കേരളത്തിലെ മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. ശബ്ദാനുകരണ കലയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്. സിനിമയിലും മിമിക്രി വേദികളിലും ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന നസീറിന് മലയാളി അധികം അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ട്. ചായങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഒന്നാം തരം ഒരു ചിത്രകാരനാണ് നസീര്‍. വരയുടെ ഇന്ദ്രജാലം കാട്ടാനുള്ള നസീറിന്റെ വിരലുകളുടെ ശക്തി വെളിപ്പെടുത്തുന്നവയാണ് അദ്ദേഹം വരച്ച ചിത്രങ്ങള്‍.
കോട്ടയം നസീര്‍ നല്ല ചിത്രകാരനാണോ അതോ മിമിക്രി കലാകാരനാണോ എന്ന് ചോദിച്ചാല്‍ കുഴങ്ങിയത് തന്നെ. ഇതാ, ആദ്യമായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായി ഒരു പ്രദര്‍ശനമൊരുങ്ങുന്നു. നസീര്‍ വരച്ച 50-ല്‍ അധികം ചിത്രങ്ങളുടെ ബൃഹദ് പ്രദര്‍ശനത്തിന് വേദിയാകുക എറണാകുളം ദര്‍ബാര്‍ ഹാളാണ്. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് 'കോട്ടയം നസീര്‍ ആര്‍ട്ട് എക്‌സിബിഷന്‍: ഡ്രീംസ് ഓഫ് കളേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം നടക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെയാണ് പ്രദര്‍ശനം. ചിത്രങ്ങള്‍ കാണുന്നതിനൊപ്പം വാങ്ങുന്നതിനുമുള്ള അവസരമുണ്ടാകും. ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തോടനുബന്ധിച്ച് മനോഹരമായ ഒരു പ്രമോ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ബോര്‍ഡെഴുത്ത്, ബാനര്‍, പോസ്റ്റര്‍, തുടങ്ങിയ കലാപരിപാടികള്‍ക്കെല്ലാം നാട്ടുകാര്‍ ആദ്യം കറുകച്ചാലുകാരനായ നസീറിനെ വിളിക്കുന്ന കാലമുണ്ടായിരുന്നു. സ്‌കൂളിലെ പെയിന്റിങ് മത്സര ഹാളിലെ ഒന്നാം സ്ഥാനം തറവാട്ട് വക പോലെയാക്കി നടക്കുന്ന ചെക്കന്‍. ഒരു രാത്രി അപ്പന്റെ ശവക്കല്ലറ പെയിന്റടിക്കണം എന്നാവശ്യപ്പെട്ട് ഒരാള്‍ വിളിച്ചു. അതും രാത്രി തന്നെ. സെമിത്തേരി എന്നെഴുതി കാണിച്ചാല്‍ പേടിക്കുന്ന പ്രായമാണ്. ഒരു നൂറിന്റെയും അമ്പതിന്റെയും നോട്ടെടുത്ത് നസീറിന്റെ പേടിയൊക്കെ സിബിച്ചന്‍ വീശിയകറ്റി. പിന്നെ, പയ്യന്‍സ് ശങ്കിച്ചില്ല, കസിന്‍സായ മജീദിനെയും ഹാരിസിനെയും കൂട്ടി കൂത്രപ്പള്ളിയിലെ കല്ലറ ലക്ഷ്യമാക്കി നടന്നു.
കല്ലറ ആദ്യം തേച്ചു കഴുകി. പേരും ജനന, മരണത്തീയതികളുമൊക്കെ എഴുതിയ കല്ല് വൃത്തിയാക്കിയപ്പോള്‍ ചാലില്‍ കുഞ്ഞാപ്പി എന്നു തെളിഞ്ഞു വരുന്നു. അവിടെ പെയിന്റടിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. വശത്തു നിന്ന് പെയിന്റടിച്ചാല്‍ കല്ലിന്റെ മധ്യഭാഗം വരെ കയ്യെത്തില്ല. പിന്നെ, വഴി ഒന്നേയുള്ളു. കല്ലറയുടെ മുകളിലിരുന്നു പെയിന്റടിക്കുക. സംഗതി കല്ലറയാണെങ്കിലും ചെറിയൊരു ശങ്ക. മറ്റു വഴിയില്ലാത്തതു കൊണ്ട് പയ്യന്‍മാര്‍ ഒടുവില്‍ കുഞ്ഞാപ്പിയുടെ കല്ലറമേലിരുന്ന് പെയിന്റടി തീര്‍ത്തു. ജോലി കഴിഞ്ഞ് നേരെ മിമിക്‌സ് പരിപാടി കാണാന്‍ പോയി.
അവിടെ വച്ച് ഒരു വൃദ്ധന്‍ നസീറിന്റെ നെഞ്ചത്തു കയറിയിരിക്കുന്നതുപോലെ തോന്നി. അയാള്‍ ചോദിച്ചു. എന്റെ നെഞ്ചത്തു കയറിയിരുന്നാണോടാ നിന്റെ പെയിന്റടി?'ഞാനാടാ ചാലില്‍ കുഞ്ഞാപ്പി. 'ഞാന്‍ മാത്രമല്ല, ഇവന്‍മാരും ഉണ്ട്' എന്നു പറഞ്ഞ് കൂട്ടുകാരെ നോക്കിയപ്പോള്‍ രണ്ടു പേരും സുഖമായി കിടന്നുറങ്ങുന്നു. അവരെ വിളിക്കാന്‍ നോക്കിയിട്ടു ശബ്ദം പൊങ്ങുന്നുമില്ല. 'ഇനി നീ ആരുടെയെങ്കിലും നെഞ്ചത്ത് കയറിയിരുന്ന് പെയിന്റടിച്ചാല്‍ അന്ന് നിന്റെ അവസാനമാ.' ഇതുപറഞ്ഞ് ചാലില്‍ കുഞ്ഞാപ്പി എഴുന്നേറ്റ് ഉത്സവത്തിരക്കിലെവിടെയോ അലിഞ്ഞു. വിയര്‍ത്ത് കുളിച്ച് നസീര്‍ ഞെട്ടിയെഴുന്നേറ്റു. വേദിയില്‍ ഗാനമേള തകര്‍ക്കുകയാണ്.
ചാലില്‍ കുഞ്ഞാപ്പി കൊടുത്ത വാണിങ് കാര്യമാക്കിയില്ലെങ്കിലും നസീര്‍ പിന്നെ കുറേ വര്‍ഷത്തേക്ക് പെയിന്റ് ബ്രഷ് തൊട്ടില്ല. അപ്പോഴേക്കും മനസ്സിലെ കാന്‍വാസില്‍ മിമിക്രി സ്ഥാനം പിടിച്ചിരുന്നു. ലോകത്തിലെ പല വേദികളില്‍ പലരുടെ ശബ്ദവും ഭാവങ്ങളുമായി നിറഞ്ഞു നിന്നപ്പോഴും ചിത്രകല പിന്നണിയിലെവിടെയോ വീര്‍പ്പുമുട്ടി കിടന്നു. ഒടുവില്‍ ആ വീര്‍പ്പുമുട്ടല്‍ അവസാനിപ്പിച്ച് നസീര്‍ വീണ്ടും നിറങ്ങളുടെ ലോകത്തേക്ക് മടങ്ങി വരികയാണ്. എറണാകുളത്തെ ഫ്‌ലാറ്റിലും കറുകച്ചാലിലെ വീട്ടിലുമായി നിരവധി പെയിന്റിങ്ങുകള്‍ തയാറാകുന്നു. ചായം തേക്കാത്ത ചിത്രവിശേഷങ്ങളില്‍ ചിരിക്കുള്ള വകയുമുണ്ട്.
കോട്ടയം നസീര്‍ ചിത്രകാരനായിരുന്നു എന്നത് പലര്‍ക്കും പുതിയ അറിവാണ്്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടേ ചിത്രകാരനാകണമെന്നായിരുന്നു ആഗ്രഹം. പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, കാര്‍ട്ടൂണ്‍, കളിമണ്‍ ശില്പനിര്‍മാണം ഇവയിലെല്ലാം ഒന്നാംസ്ഥാനം നേടിയിട്ടുമുണ്ട്. ബാലരമ നടത്തിയ മത്സരങ്ങളിലൊക്കെ ജേതാവായിട്ടുണ്ട്. ചിത്രരചന ഗൗരവമായി പഠിക്കണമെന്ന് അധ്യാപകരെല്ലാം ഉപദേശിക്കുമായിരുന്നു. അങ്ങനെ പത്താം ക്ലാസിനു ശേഷം ചിത്രകല പഠിപ്പിക്കുന്ന എപിആര്‍ സ്‌കൂളില്‍ ചേര്‍ന്നു. സിനിമാ സംവിധായകന്‍ ബാബു ജനാര്‍ദനന്‍, കാര്‍ട്ടൂണിസ്റ്റ് വേണു തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
ഭിത്തിയിലും ബോര്‍ഡുകളിലും പരസ്യമെഴുത്തായിരുന്നു പ്രധാന പരിപാടി. കറുകച്ചാലില്‍ അന്ന് കലാ ആര്‍ട്‌സ് എന്നൊരു സ്ഥാപനമുണ്ട്. അവര്‍ക്ക് വേണ്ടി ഒരുപാട് പരസ്യങ്ങള്‍ വരച്ചിട്ടുണ്ട്. പിന്നീട് സ്വന്തമായി വര്‍ക്ക് ഏറ്റെടുക്കാന്‍ തുടങ്ങി. രണ്ടു മൂന്ന് സഹായികളെ വച്ചു.
വിഡിയോകോണ്‍, ചന്ദ്രികാ സോപ്പ് തുടങ്ങി അക്കാലത്തിറങ്ങിയ മിക്ക പരസ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കാലത്തു ചാകരയാണ്. രാത്രിയിലാണു വരയ്ക്കാനിറങ്ങുക. റോഡിലൊക്കെ എഴുതണമെങ്കില്‍ ആ സമയത്തേ പറ്റു. ഒരുവിധം പണിതീര്‍ത്തു വരുമ്പോഴായിരിക്കും ഏതെങ്കിലും വണ്ടി വരുന്നത്. എഴുതിയതെല്ലാം അതിന്റെ ടയറില്‍ പറ്റിപ്പോകും. പിന്നെ, ഒന്നേന്ന് തുടങ്ങണം.
ഒരു ദിവസം ലാലേട്ടന്‍ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന് ചിത്രകലയില്‍ വലിയ താത്പര്യമുണ്ട്. വീട് മുഴുവന്‍ ലക്ഷക്കണക്കിന് രൂപ വിലയുള്ള പെയിന്റിങ്ങുകളുണ്ട്. അന്നദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇത്ര മാത്രം. 'ഇതെല്ലാവര്‍ക്കും കിട്ടുന്ന കഴിവല്ല. ഒരിക്കലും ചിത്രകല ഉപേക്ഷിക്കരുത്. വീണ്ടും തുടങ്ങണം. എനിക്ക് നീയൊരു പെയിന്റിങ് ചെയ്തു തരണം.' വീണ്ടും ബ്രഷ് കയ്യിലെടുക്കാന്‍ പ്രേരിപ്പിച്ചത് ലാലേട്ടന്റെ വാക്കുകളാണ്.
https://www.facebook.com/Malayalivartha