കേരളക്കരയുടെ കണ്ണീർ മുഖമായി ദേവനന്ദ മാറുമ്പോൾ കാസര്‍ഗോഡിന്റെ നീറുന്ന ഓര്‍മയായി സന ഫാത്തിമ!വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രത്യക്ഷമായ സനയെ കണ്ടെത്തുന്നത് ആറാം ദിവസം പവിത്രങ്കയം പുഴയില്‍ നിന്നും... ദേവനന്ദയെയും സനയെയും നഷ്ടമാകുന്നതും സമാന സാഹചര്യത്തില്‍; രണ്ടു കുരുന്നുകളുടെയും തിരോധാനവും മരണവും വീണ്ടും ചർച്ചയാകുമ്പോൾ
കൊല്ലത്ത് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരി ദേവനന്ദയെ കാണാതായതുമായി ബന്ധപ്പെട്ട സന്ദേശങ്ങളോരോന്നും കാണുമ്പോൾ കാസര്‍ഗോഡ് ജില്ലയില്‍ പലരുടേയും മനസില്‍ നിറഞ്ഞുവന്നതു രണ്ടര വര്‍ഷം മുന്‍പ് സമാനമായ സാഹചര്യത്തില്‍ കൈവിട്ടുപോയ സന ഫാത്തിമയുടെ മുഖമായിരിക്കും. 2017 ആഗസ്റ്റ് മൂന്നിനാണ് പാണത്തൂരിലെ ഇബ്രാഹിമിന്റെയും ഹസീനയുടെയും മകളായ നാലുവയസുകാരി സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായത്. നാടോടിസംഘങ്ങളോ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ ഇപ്പോള്‍ ദേവനന്ദയുടെ കാര്യത്തിലെന്നപോലെ നാടെങ്ങും വിശദമായ അന്വേഷണങ്ങള്‍ നടന്നിരുന്നു. അതിര്‍ത്തി കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോലും പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും വച്ച സന്ദേശങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകളില്‍ അവള് നിറഞ്ഞ ദിനങ്ങളായിരുന്നു അന്ന്. ഇതിനിടയില്‍ കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്നുള്ള വാട്സ്ആപ് സന്ദേശം ഒരു ഭാഗത്തു പ്രചരിച്ചത് വിവാദമാവുകയും ചെയ്തു. വീടിനടുത്തുള്ള നീര്‍ച്ചാലിന്റെ അടുത്തുനിന്ന് കുട്ടിയുടെ ചെരിപ്പും കുടയും കിട്ടിയതുമാത്രമായിരുന്നു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച തെളിവ്. ഒടുവില്‍ ആറു ദിവസത്തെ അന്വേഷണങ്ങള്‍ക്കു വിരാമമായി പാണത്തൂര്‍ പവിത്രങ്കയം പുഴയില്‍ നിന്നാണ് സനയുടെ ജീവനറ്റ ശരീരം കണ്ടെടുത്തത്. വീടിനടുത്തു കൂടി ഒഴുകുന്ന നീര്ച്ചാല് ചെന്നുചേരുന്നതും ഈ പുഴയിലാണ്. കളിക്കുന്നതിനിടെ നീര്ച്ചാലിനടുത്തെത്തിയ കുട്ടി കാലുതെറ്റി വീണതായിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. തികച്ചും സമാനമായ സാഹചര്യങ്ങളില്‍ മറ്റൊരു കുഞ്ഞിന്റെ ജീവന് കൂടി കൊഴിഞ്ഞുപോയപ്പോള്‍ കാലത്തിന്റെ മുറിവുകളില്‍ നിന്ന് ആരും പാഠങ്ങളൊന്നും പഠിക്കുന്നില്ലെന്ന വേദന മാത്രം ബാക്കിയാക്കുകയാണ്.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ദേവനന്ദയെ കാണാതായത്. ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഇത്തിക്കരയാറ്റില്‍നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പോലീസിലെ മുങ്ങല്‍വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കല്‍ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം. എന്നാൽ വീട്ടുകാരും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ്. കുട്ടിയെ അപായപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് പറയുകയാണ്. അയൽവീടുകളിൽപ്പോലും അനുവാദംകൂടാതെ മകൾ പോകാറില്ലെന്ന അമ്മയുടെ മൊഴിയും വളരെ നിർണ്ണായകമാണ്.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാരും ബന്ധുക്കളും ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. പഴുതടച്ച അന്വേഷണം നടത്തി സംശയങ്ങൾ തീർക്കണമെന്ന് ദേവനന്ദയുടെ അച്ഛൻ പ്രദീപിൻറെ ആവശ്യം. വിജനമായതും ഭീതിപ്പെടുത്തുന്നതുമായ ആറ്റുതീരത്തേക്ക് കൊച്ചുമകൾ പോകില്ലെന്ന് മുത്തച്ഛൻ മോഹനൻപിള്ളയും പറയുകയാണ്. എന്തായാലും ഇപ്പോൾ മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ബന്ധുക്കളുടെ പരാതിയിൽ വ്യക്തതവരൂ എന്നാണ് പോലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha