കാണാതായ മകള്‍ വീട്ടിലേക്കു തിരിച്ചെത്തുമ്ബോള്‍ അവളുടെ കണ്‍മുന്‍പില്‍ താനുണ്ടാകണം, പൊന്നുവിനെ ചേര്‍ത്തുപിടിച്ചു നിറയെ ഉമ്മകള്‍ നല്‍കണം, പിന്നെ അവളുടെ ആഗ്രഹം പോലെ ആ യാത്രയും… ഒരു ദിവസം കൊണ്ട്, ജീവിതം മുഴുവന്‍ മാറി മറിഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിനിയും തോര്‍ന്നിട്ടില്ല!!ചുമരുകളിലെല്ലാം അവള്‍ എഴുതിവച്ച അക്ഷരങ്ങള്‍ ; കുത്തിവരച്ചു കളിച്ച പടങ്ങള്‍! കിലുക്കാംപെട്ടിയായ ദേവനന്ദയുടെ ഓര്‍മ്മയില്‍ നന്ദനംവീട്
ദേവനന്ദയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത നിറഞ്ഞു നിൽക്കുകയാണ്. കിലുക്കാംപെട്ടി പോലെ കളിച്ചു നടന്ന പൊന്നുവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ കണ്ണീര്‍വറ്റി കുടവട്ടൂരിലെ നന്ദനമെന്ന വീട്. ആ വീടു മുഴുവന്‍ ദേവനന്ദയെക്കുറിച്ചുള്ള ഓര്‍മകള്. ചുമരുകളിലൊക്കെയും അവള്‍ എഴുതി പഠിച്ച അക്ഷരങ്ങളുണ്ട്, കുത്തി വരച്ചു കളിച്ച പടങ്ങളുണ്ട്. അറിയാതെ കണ്ണുകള്‍ അതിലേക്കു എത്തുമ്ബോള്‍ പ്രദീപിന്റെയും ധന്യയുടെയും ഉള്ളം നീറും, കണ്ണുകള്‍ നിറയും. അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണവള്‍. 27നു രാവിലെ മുറ്റത്തു തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ, അമ്മയുടെ കണ്‍മുന്‍പില്‍ നിന്നാണു ദേവനന്ദ മറഞ്ഞത്. അമ്മ ധന്യ ഓര്‍ത്തെടുക്കുന്നു ആ ദിവസം: '26നു പൊന്നുവിന്റെ സ്കൂളില്‍ വാര്‍ഷികമായിരുന്നു. അതുകൊണ്ടു പിറ്റേദിവസം സ്കൂളിന് അവധിയും. തലേദിവസത്തെ ക്ഷീണം മൂലം അന്നവള്‍ കുറച്ചു കൂടുതല്‍ ഉറങ്ങി. മോള്‍ക്കു സ്കൂളില്‍ പോകണ്ടാത്തതിനാല്‍ ഞാനും താമസിച്ചാണ് എഴുന്നേറ്റത്. 9 മണി ആയപ്പോഴാണ് പൊന്നു എഴുന്നേറ്റത്. എഴുന്നേറ്റയുടന്‍ 3 മാസം പ്രായമുള്ള അവളുടെ അനുജന്‍ കിടന്നുറങ്ങുന്ന മുറിയിലേക്കെത്തി. അവിടെ അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം കിടന്നു. ഇളയ കുഞ്ഞിനെ നോക്കാന്‍ പൊന്നുവിനെ ഏല്‍പിച്ചു ഞാന്‍ തുണിയലക്കുന്നതിനായി പുറത്തേക്കിറങ്ങുമ്ബോള്‍ ഏതാണ്ട് 10 മണി ആയിട്ടുണ്ടാകും. വീടു മുഴുവന്‍ അടച്ചിട്ടാല്‍ അകത്തിരിക്കാന്‍ മോള്‍ക്കു പേടിയാണ്. അതുകൊണ്ടു സ്വീകരണ മുറിയിലെ ജനാലകള്‍ തുറന്നിട്ടിട്ടാണു ഞാന്‍ പോയത്. വാതില്‍ ചേര്‍ത്തടച്ചിരുന്നെങ്കിലും പൂട്ടുകയോ കുറ്റിയിടുകയോ ചെയ്തിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ അടുക്കലേക്കു വന്നു. പല്ലു തേച്ചില്ലെന്നും വായ നന്നായി കഴുകിയെന്നും ചായ കുടിച്ചോട്ടെ എന്നുമൊക്കെ ചോദിച്ച്. അടുക്കളയില്‍ പോയി അവള്‍ ചായ കുടിച്ചു. പിന്നീടു വീണ്ടും വന്നു. വീടിനകത്തു കയറിയിരിക്ക്, മോന്‍ അകത്ത് ഒറ്റയ്ക്കല്ലേ എന്നു പറഞ്ഞാണു അവളെ ഞാന്‍ വിട്ടത്. പിന്നീട് അലക്കിയ തുണികള്‍ വിരിക്കുന്നതിനായി വീടിന്റെ മുന്‍ഭാഗത്ത് എത്തിയപ്പോള്‍ വാതില്‍ പാതി തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണു മോളെ കാണാനില്ലെന്ന് അറിയുന്നത്…' കാണാതായ മകള്‍ക്കായി തിരച്ചില്‍ നടത്തുന്ന വിവരമറിഞ്ഞാണു ദേവനന്ദയുടെ അച്ഛന്‍ പ്രദീപ് നാട്ടിലെത്തിയത്. ഈ വര്‍ഷം സ്കൂളില്‍ നിന്നു തിരുവനന്തപുരത്തേക്കു ടൂര്‍ പോയപ്പോള്‍ തനിക്കും പോകണമെന്നു ദേവനന്ദ അച്ഛനോട് ആഗ്രഹം പറഞ്ഞിരുന്നു. അച്ഛന്‍ നാട്ടില്‍ വരുമ്ബോള്‍ മോളെ ടൂര്‍ കൊണ്ടുപോകാം എന്നൊരു ഉറപ്പായിരുന്നു പ്രദീപ് അന്നവള്‍ക്കു നല്‍കിയത്. ഈ വര്‍ഷത്തെ അവധിക്ക് അച്ഛന്‍ എന്തായാലും വരണമെന്ന് അവള്‍ വാശി പിടിക്കാന്‍ കാരണം അതായിരുന്നു. കാണാതായ മകള്‍ വീട്ടിലേക്കു തിരിച്ചെത്തുമ്ബോള്‍ അവളുടെ കണ്‍മുന്‍പില്‍ താനുണ്ടാകണം, പൊന്നുവിനെ ചേര്‍ത്തുപിടിച്ചു നിറയെ ഉമ്മകള്‍ നല്‍കണം, പിന്നെ അവളുടെ ആഗ്രഹം പോലെ ആ യാത്രയും… നാട്ടിലേക്കു തിരിക്കുമ്ബോഴും പ്രദീപ് പ്രതീക്ഷിച്ചിരുന്നത് ഇതൊക്കെയായിരുന്നു. ഒരു ദിവസം കൊണ്ട്, ജീവിതം മുഴുവന്‍ മാറി മറിഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിനിയും തോര്‍ന്നിട്ടില്ല.
https://www.facebook.com/Malayalivartha