തലചായ്ക്കാന്‍ സുരക്ഷിതമായ ഇടമില്ലാതെ കൊളവള്ളി അംബേദ്കര്‍ കോളനിയിലെ ഏഴംഗ കുടുംബത്തിന്റെ വാസം, ദൈന്യത ഉണര്‍ത്തുന്ന കാഴ്ച!
വയനാട് കൊളവള്ളി അംബേദ്കര്‍ കോളനിയിലെ ഏഴംഗ കുടുംബം ഭീതിയും അറപ്പുമുളവാക്കുന്ന വീട്ടില്‍ കൂരിരുട്ടിലാണ് കഴിയുന്നത്. ഒരാള്‍ ഉയരമുള്ള ചിതല്‍പ്പുറ്റ് വീടിനുള്ളില്‍ നിറഞ്ഞു. ഇതിന് ചുറ്റും മാളങ്ങള്‍. അടുത്ത മുറിയിലെ അടുപ്പിനടുത്തുവരെ എലിയുണ്ടാക്കിയ മാളങ്ങള്‍. പത്തു വര്‍ഷമായി ചിതല്‍പ്പുറ്റ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നു.
പുറ്റ് വലുതാവും തോറും വീട്ടുകാര്‍ അത് ഇടിച്ചിരുത്തുകയും മണ്ണ് നീക്കംചെയ്യാറുമുണ്ടായിരുന്നു. ഒരുമാളം അടയ്ക്കുമ്പോള്‍ അടുത്ത ദിവസം അതിലും വലുതുണ്ടാവുന്നു. കീടനാശിനി, ഉപ്പ്, മണ്ണെണ്ണ എന്നിവയെല്ലാം പലവട്ടം പരീക്ഷിച്ചു. വീടിന്റെ തറയിലുടനീളം പുറ്റിലേക്കു നീളുന്ന മാളങ്ങള്‍. അമര്‍ത്തി ചവുട്ടിയാല്‍ കുഴിയാകും. പുറ്റിനുള്ളിലെ ചിതലിനെ ഭക്ഷിക്കാനെത്തുന്ന എലിയുടെയും പാമ്പിന്റെയും കാരുണ്യത്തിലാണ് ഇവരുടെ ജീവിതം. പലപ്പോഴും വീടിനുള്ളില്‍ പാമ്പിനെ കാണാറുണ്ടെന്നു വീട്ടുകാര്‍ പറയുന്നു. അപ്പോഴെല്ലാം പുറത്തേക്കോടി രക്ഷപെടും.
ഗീത, അമ്മ ചണ്ണ, ഭര്‍ത്താവ് ഗോപി, മക്കളായ ബിനു, നീതു, ബിനുവിന്റെ ഭാര്യ അമ്മു, അവരുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് ഒന്നിച്ചുകഴിയുന്നത്. കബനിപ്പുഴയോരത്തെ പുറമ്പോക്കിലായിരുന്നു ഇവരുടെ താമസം. മഴക്കാലത്ത് വെള്ളം കേറി വീട് തകര്‍ന്നതോടെ സഹോദരന്‍ കരിയന്‍, സഹോദരിക്കും കുടുംബത്തിനും തന്റെ വീട്ടില്‍ അഭയം നല്‍കിയതാണ്.
2001-ല്‍ കരിയനു നിര്‍മിച്ച നല്‍കിയ വീട് തകര്‍ന്നു തരിപ്പണമായി. മഴയ്ക്ക് മുന്‍പ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ചോര്‍ച്ചയൊഴിവാക്കിയത്. ഗീതയ്ക്ക് സ്ഥലമോ, വീടോ ഇതുവരെ ലഭിച്ചില്ല. ഈ വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് കെട്ടിമറച്ച ചായ്പില്‍ ഗീതയുടെ സഹോദരി മായയും ഭര്‍ത്താവും രണ്ട് കുട്ടികളും കഴിയുന്നുണ്ട്. പലവട്ടം അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നു.
വീട്ടുടമ കരിയന് അനുവദിച്ച വീടിന്റെ നിര്‍മാണം ഭിത്തിയിലൊതുങ്ങി. അവിവാഹിതനായ കരിയന്‍ നാല് വര്‍ഷം മുന്‍പ് മരിച്ചു.കരിയന്റെ വീട് പണി പൂര്‍ത്തീകരിച്ചാല്‍ ഈ കുടുംബത്തിന് അതില്‍ കഴിയാമായിരുന്നു. എന്നാല്‍ കരാറുകാര്‍ കാശ് വാങ്ങി വീട് പണി അവതാളത്തിലാക്കിയെന്ന് കോളനിക്കാര്‍ പറയുന്നു. ഇവിടെ ഒട്ടേറെ വീടുകളുടെ പണി പൂര്‍ത്തീകരിക്കാനുണ്ട്. ബന്ധപ്പെട്ടവരാരും ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നുമില്ല.
ശുചിമുറിയില്ലാത്തതാണ് ഇവരെ അലട്ടുന്ന മുഖ്യപ്രശ്‌നം. കുടിവെള്ളത്തിനും റോഡിലെത്തണം. മഴയൊന്നു ചാറിയാല്‍ ഇവരുടെ മുറ്റം ചെളിക്കുളമാകും. പശിമയാര്‍ന്ന കളിമണ്ണ് പശപോലെ കാലില്‍ പൊതിയും. മഴ ശക്തമാകും മുമ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha