ജലീല്‍ ഒളിച്ചെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇഡിയുടെ ചോദ്യം ചെയ്യാന്‍ ഹാജരായത് വ്യവസായി എം.എസ് അനസിന്റെ കാറില്‍; എം.എസ് അനസ് ജലീലിന്റെ ബിനാമി? പലതവണ ആദയനികുതി വകുപ്പ് അനസിന്റെ വീട് റെയ്ഡ് ചെയ്തിട്ടുണ്ട്; രഹസ്യങ്ങള്‍ ഇനിയുമുണ്ട് പുറത്ത് വരാന്‍
സത്യം ജയിക്കും സത്യം മാത്രമേ ജയിക്കുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും അതിന് പിന്നിലെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ച് ഇഡി ചോദ്യം ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും നടന്നില്ലെന്ന് സത്യം പറഞ്ഞ മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വ്യവസായിയും അരൂര്‍ സ്വദേശിയും കെ.ടി ജലീലിന്റെ വിശ്വസ്തനുമായ എം.എസ് അനസിന്റെ ഇനോവ കറിലാണ് മന്ത്രി ഇഡിയുടെ ചോദ്യങ്ങള്‍ നേരിടാന്‍ എത്തി മടങ്ങിയത്. മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ ഇഡി ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പുലര്‍ച്ചെ അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്‌റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല; ഇന്നലെ നല്‍കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.
ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ എത്തിയത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാല്‍ റോഡിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്ന സമയം 1.46 ആണ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.
വ്യവസായി എം.എസ് അനസും മന്ത്രി കെ.ടി ജലിലുമായുള്ള ബന്ധം നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് അരൂരില്‍ താമസിക്കുന്ന എംഎസ് അനസ് കോതമംഗലം സ്വദേശിയാണ്. 1990ല്‍ ഗള്‍ഫിലേക്ക് പോയ അനസ് പിന്നീട് അരൂര്‍ കേന്ദ്രീകരിച്ച് ചെമ്മീന്‍ ബിസിനസ് തുടങ്ങുകയായിരുന്നു. പിന്നീട് അതിവേഗ വളര്‍ച്ച. എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധം. മന്ത്രി ജലീലിന്റെ വിശ്വസ്തനും. ജലീലുമായുള്ള ബന്ധം മൂലം ആലപ്പുഴ അരൂരിലെ അനസ്സിന്റെ വീട്ടില്‍ പലതവണ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഹജ്ജ് കമ്മറ്റിയുടെ ഭാരവാഹി എന്ന നിലയിലുള്ള ബന്ധം മാത്രമാണ് മന്ത്രി ജലീലുമായി അനസ്സിനുള്ളതെന്നും മറിച്ച് പ്രചരിക്കുന്ന വസ്തുതകളില്‍ കഴിമ്പില്ലന്നും അനസുമായി ബന്ധമുള്ളവര്‍ പറയുന്നത്. വര്‍ഷങ്ങളായി അനസ്സ് സ്‌റ്റേറ്റ് ഹജ്ജ് കമ്മറ്റിയിലുണ്ട്. ഹജ്ജ് കമ്മറ്റിയുടെ ചുമതലക്കാരന്‍ എന്ന നിലിയില്‍ മന്ത്രി ജലീലുമായി അടുത്ത ബന്ധമുണ്ട്. തറവാട്ട് വീട്ടിലും മന്ത്രിവരാറുണ്ടെന്നും അവര്‍ പറഞ്ഞു.
അറിയപ്പെടുന്ന സീഫുഡ് ഏക്‌സ്‌പോര്‍ട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാള്‍ നടത്തുന്നുണ്ട്. എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളര്‍ച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരന്‍ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗള്‍ഫില്‍ ജോലി എടുത്തു. അതിന് ശേഷം ഗള്‍ഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളര്‍ന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സില്‍ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്. അതീവ രഹസ്യമായി ജലീലിനെ ഇഡിയുടെ ഓഫീസില്‍ എത്തിച്ചത് അനസിന്റെ ബുദ്ധിയാണെന്നാണ് വിലയിരുത്തല്‍. ആലപ്പുഴ ഭാഗത്തുനിന്നാണ് ജലീല്‍ എത്തിയത്. അദ്ദേഹം അരൂരിലുള്ള തന്റെ സുഹൃത്ത് അനസിന്റെ വീട്ടില്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ടു. അതിനു ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
യു.എ.ഇയില്‍നിന്നു മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതു കസ്റ്റംസ് നികുതി അടയ്ക്കാതെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതു കോണ്‍സുലേറ്റാണെന്നും തനിക്കു നേരിട്ടു ബന്ധമില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ മൊഴി നല്‍കി. ഇന്നലെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ മൊഴിയെടുത്തത്. എഴുതി തയാറാക്കിയ 12 ചോദ്യങ്ങള്‍ക്കു വിശദീകരണം തേടിയുള്ള നടപടികള്‍ ആറുമണിക്കൂര്‍ നീണ്ടു. പ്രാഥമികഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ് നടന്നതെന്നാണു വിവരം. യു.എ.ഇ. കോണ്‍സുല്‍ ജനറലുമായും സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുമുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്. മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ ഇനിയും വിളിച്ചുവരുത്തും. നയതന്ത്ര ബാഗിലുള്ള സാധനങ്ങളുടെ പട്ടികയടക്കമുള്ള കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ട് പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിക്കത്ത് സഹിതം കസ്റ്റംസിനു നല്‍കിയാലേ വിട്ടുകിട്ടൂ എന്നാണു വ്യവസ്ഥ. നയതന്ത്ര പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ അനുമതിയില്ല. അതിനു നികുതിയിളവു നല്‍കാന്‍ സംസ്ഥാനത്തിനു കഴിയുകയുമില്ല. എന്നിട്ടും ബാഗുകള്‍ എങ്ങനെ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കു കൊണ്ടുപോയി എന്നതിലും ജലീലിനോടു വിശദീകരണം തേടി. ചില ചോദ്യങ്ങള്‍ക്ക് അന്വേഷിച്ചു മറുപടി നല്‍കാമെന്നു മന്ത്രി അറിയിച്ചു. സാമ്പത്തികവിഷയത്തിലുള്ള ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. സ്വപ്‌ന സുരേഷുമായുള്ള ബന്ധം യു.എ.ഇ. കോണ്‍സുലേറ്റ് പി.ആര്‍.ഒ. എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha