വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇരിക്കെ, ഓയൂര്‍ പ്രതികളുടെ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണ സംഘം; കാറിൽ ഉണ്ടായിരുന്ന നാലാമത്തെയാള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല...
വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇരിക്കെ, ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍, അറസ്റ്റിലായ പത്മകുമാറിനെയും, ഭാര്യ അനിത കുമാരിയെയും, മകള്‍ അനുപമയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും, മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തല്‍. തെളിവുകള്‍ എവിടെ നശിപ്പിച്ചെന്ന ചോദ്യങ്ങള്‍ക്കും പല ഉത്തരങ്ങള്‍ ലഭിച്ചു. ആദ്യ ഘട്ടത്തിലെ പൊലീസ് അന്വേഷണം പൂര്‍ണ പരാജയമായിരുന്നു. 27ന് വൈകിട്ട് 4.20ന് കുട്ടിയെ തട്ടിയെടുത്ത സംഘം കാറില്‍ മൂന്നര മണിക്കൂറോളം റോഡിലൂടെ കറങ്ങി നടന്നു. രണ്ട് തവണ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ചു.
സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് പഴുതടച്ചു വാഹനപരിശോധന നടത്തിയെന്നാണ് പൊലീസിന്റെ അവകാശ വാദം. തട്ടിക്കൊണ്ടുപോയ റൂട്ടില്‍ തന്നെ കറങ്ങിയ കാര്‍ പരിശോധിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പിറ്റേ ദിവസം നിരീക്ഷണ ക്യാമറകളില്‍ വെള്ള കാറിന്റെ സാന്നിധ്യം പലയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം വീട്ടിലെത്തിയ പ്രതികള്‍ തെളിവുകള്‍ ഓരോന്നായി നശിപ്പിച്ചു. പിടിയിലായാകാതിരിക്കാന്‍ തമിഴ്‌നാട്ടിലേക്കും കടന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പറയേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. കാണാതെ പഠിച്ച് പറയുന്നതു പോലെയാണ് പലപ്പോഴും മൊഴി നല്‍കിയതെന്നാണ് വിവരം.
കേസ് ദുര്‍ബലമാക്കിയതില്‍ പൊലീസ് സേനയിലും അതൃപ്തി പുകയുന്നതായാണ് സൂചന. പലരും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരോട് പ്രകടിപ്പിച്ചതായാണു വിവരം. പ്രതികളെ നന്നായി ചോദ്യം ചെയ്യാതെ വിഐപി പരിഗണനയോടെയാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ മാെഴിയെടുത്തതെന്നാണു പരാതി. ചോദ്യം ചെയ്യാനെത്തിയ ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാറിലുണ്ടായിരുന്ന നാലാമത്തെയാള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്ന കണ്ടെത്തലിലും പ്രതികള്‍ തട്ടിക്കൊണ്ടുപോകലിനായി പദ്ധതിയിട്ടതിന്റെ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നോട്ട് ബുക്കും ഡയറിയും പിടിച്ചെടുത്തെന്നാണു പൊലീസ് വാദം.പ്രതികളെ കുരുക്കുന്ന ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. പത്മകുമാറിന്റെ വീട്ടില്‍ നിന്നു ലഭിച്ച ബാലികയുടെ വിരലടയാളം, ഡിജിറ്റല്‍ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, ചില സാക്ഷിമൊഴികള്‍ എന്നിവ നിര്‍ണായകമാകും. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളും ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതായാണു സംശയം.
ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കേസ് ബലപ്പെടുത്താനുള്ള ശ്രമത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പ്രതികളെ പിടികൂടാന്‍ പൊലീസ് വൈകിയതാണു കേസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പത്മകുമാറിനെ അടുത്തറിയാവുന്ന ചിലര്‍ നല്‍കിയ സൂചനകളാണ്, കേസ് അന്വേഷണത്തില്‍ പൊലീസിന് തുണയായത്. തെളിവുകളില്ലാതെ ദുര്‍ബലമായ അവസ്ഥയിലാണു ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. പിടിയിലായ മൂന്നംഗ സംഘം പറയുന്ന മൊഴികള്‍ വിശ്വസിച്ച് തെളിവു ശേഖരിക്കേണ്ട അവസ്ഥയിലായിരുന്നു പൊലീസ്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും കാര്യമായ ഡേറ്റയുണ്ടായിരുന്നില്ല.
പ്രതി പത്മകുമാറുമായി ഫാം ഹൗസില്‍ കന്നുകാലി ഷെഡില്‍ അന്വേഷണ സംഘം എത്തിയിരുന്നു. ഫാം ഹൗസിനു പുറമേ പ്രതികളുടെ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് വീട്ടിലും ഇന്നലെ തെളിവെടുപ്പ് നടത്തി. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായാണ് ഇന്നലെ ഉച്ചയോടെ ഇരു സ്ഥലങ്ങളിലും വീണ്ടും തെളിവെടുപ്പിന് എത്തിച്ചത്.
9ന് നാലര മണിക്കൂര്‍ പ്രതികളുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 10ന് ഫാം ഹൗസിലും തെളിവെടുത്തിരുന്നു. ഇന്നലെ ഇരു സ്ഥലങ്ങളിലും അനിതകുമാരിയെയും, മകള്‍ അനുപമയെയും കൊണ്ടുവന്നിരുന്നില്ല. ആറു വയസ്സുകാരിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്ത് അനിത കുമാരിയെ മാത്രമാണു പൊലീസ് വാനില്‍ നിന്നിറക്കി തെളിവെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha