ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾക്കിടെ കൂട്ടാളി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തൽ പുറത്ത്...
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുപ്രസിദ്ധ അധോലോക തലവനും ഭീകരനുമായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, കൂട്ടാളി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തൽ പുറത്ത്. വിഷം ഉള്ളിൽച്ചെന്ന് പാക്കിസ്ഥാനിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഭ്യൂഹം പറക്കുന്നതിനിടെയാണ് ഛോട്ടാ ഷക്കീലിനെ ഉദ്ധരിച്ച് ദേശീയ ചാനൽ റിപ്പോർട്ട് പുറത്ത് വന്നത്. വൻ സുരക്ഷാ സന്നാഹത്തോടെ ആശുപത്രിയുടെ ഒരു നില പൂർണമായും ദാവൂദിനായി മാറ്റിവച്ചാണ് ചികിത്സയെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, ഇക്കാര്യം പാക്കിസ്ഥാനോ, ഇന്ത്യൻ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും ദാവൂദ് ആരോഗ്യവാനാണെന്നുമാണ് ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തൽ. ‘മരണവാർത്ത’ കണ്ടു ഞെട്ടിയെന്നും ഞായറാഴ്ച പലവട്ടം താൻ ദാവൂദിനെ സന്ദർശിച്ചിരുന്നെന്നും ഛോട്ടാ ഷക്കീൽ പറഞ്ഞതായാണ് റിപ്പോർട്ട്. ദാവൂദ് മരിച്ചെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായതിനിടെ യുട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കാൻ കഴിയാത്തവിധം പാക്കിസ്ഥാനിൽ ഇന്റർനെറ്റ് തടസ്സപ്പെടാൻ തുടങ്ങിയത് അഭ്യൂഹങ്ങൾ ശക്തമാക്കി.
രണ്ടാമത്തെ വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണു താമസിക്കുന്നതെന്നു സഹോദരി ഹസീന പാർക്കറുടെ മകൻ അലി ഷാ പാർക്കർ നേരത്തേ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയോടു വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. പാക്ക് ഭരണകൂടം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇക്കാര്യം, ഇന്നലെ മുതലാണ് പുറത്തായത്. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂർണമായും പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.
പ്രത്യേകിച്ചും, ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്ന് ഉൾപ്പെടെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിൽ. ദാവൂദ് ഇബ്രാഹിം, വിഷം കഴിച്ചുവെന്നും, അജ്ഞാതൻ വിഷം നൽകിയതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും ആശുപത്രിയിലെ ഉന്നത അധികാരികൾക്കും മാത്രമേ ഇബ്രാഹിമിനെ ചികിൽസിക്കുന്ന ഫ്ലോറിലേക്ക് പ്രവേശനമുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് ശേഖരിക്കാൻ മുംബൈ പോലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം, പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നാണ് അവരുടെ വാദം. ഇമ്രാൻ ഖാൻ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനു തടയിടുകയാണ് പാക്ക് സർക്കാരിന്റെ ലക്ഷ്യമെന്ന് പിടിഐ വാദിക്കുന്നു.
ഇതിനിടെയാണ്, ഇന്റർനെറ്റ് തടസങ്ങൾക്കു പിന്നിലെ ‘ദാവൂദ് കണക്ഷൻ’ ചർച്ചയാകുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി എന്ന നിലയിൽ, ദാവൂദ് ഇബ്രാഹിമിന്റെ വാസസ്ഥലം ഉൾപ്പെടെ എക്കാലവും തർക്ക വിഷയമാണ്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം.
ഇതെല്ലം മാറ്റിമറിക്കുന്നതാണ് ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ പാർക്കാറിന്റേത്. ഒളിവിൽ കഴിയുന്ന ദാവൂദിന്റെ സഹോദരന്മാരായ സാബിർ ഇബ്രാഹിം കസ്കർ, നൂറ ഇബ്രാഹിം കസ്കർ, മുസ്തഖീം ഇബ്രാഹിം കസ്കർ, ഇഖ്ബാൽ കസ്കർ, അനീസ് ഇബ്രാഹിം, മുഹമ്മദ് ഹുമയൂൺ ഇബ്രാഹിം കസ്കർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും പാർക്കർ കേന്ദ്ര ഏജൻസിക്ക് നൽകി. 250ൽ അധികം പേരുടെ ജീവനെടുക്കുകയും നൂറൂ കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത 1993ലെ മുംബൈ ബോംബാക്രമണത്തോടെയാണ് ദാവൂദ് പൂർണമായും ഇന്ത്യ വിട്ടത്.
ഇന്ത്യൻ ഏജൻസികൾ വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ദാവൂദ് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടെന്നാണ് വിശ്വസനീയമായ വിവരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയതെന്നും ‘കരാർ പ്രകാരം’ ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണ് പ്രചാരണം.
https://www.facebook.com/Malayalivartha