'എല്ലാം തികഞ്ഞ മാന്യന്‍മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'; ക്രിക്കറ്റ് ഓസ്ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്

എല്ലാം തികഞ്ഞ മാന്യന്‍മാരെ നോക്കിയിരുന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അടുത്ത കാലത്തൊന്നും ക്യാപ്റ്റനെ കിട്ടില്ലെന്ന് തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആഷസിന് മുന്‍പ് ഓസീസ് ടീമിന് പുതിയ നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമങ്ങള്‍ തുടരവെയാണ് ക്ലാര്‍ക്ക് നയം വ്യക്തമാക്കിയത്.
സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌ന ചിത്രങ്ങളും അയച്ച സംഭവത്തില്‍ ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്തെത്തിയത്.
ടിം പെയ്‌ന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരാജയപ്പെട്ടെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഇക്കാര്യത്തില്‍ കളിക്കാരനു പിന്തുണ നല്‍കാത്തതെന്താണ്? ഒരു തെറ്റും ചെയ്യാത്തവരെ കാത്തിരുന്നാല്‍ 15 വര്‍ഷം കഴിഞ്ഞാലും ക്യാപ്റ്റനാക്കാന്‍ ആളെ ലഭിക്കുമെന്ന് തോന്നുന്നില്ല'- ക്ലാര്‍ക്ക് പറഞ്ഞു.
പണ്ട് പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച് ഇടിയുണ്ടാക്കിയ സംഭവവും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'ഞാന്‍ ക്യാപ്റ്റന്‍സി കൈയാളിയ സമയത്തേക്കോ അതും കടന്ന് റിക്കി പോണ്ടിങ്ങിന്റെ കാലത്തേക്കോ തിരിച്ചുപോയിനോക്കൂ. പോണ്ടിങ്ങ് പബ്ബില്‍ മദ്യപിച്ച് വഴക്കുണ്ടാക്കി. അതുകൊണ്ട് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കുമായിരുന്നില്ലേ? പോണ്ടിങ്ങ് ഒരു മാതൃകയാണ്. ക്രിക്കറ്റിന്റെ ഉന്നതമായ തലത്തില്‍ കളിക്കുമ്ബോള്‍ സമയത്തിനും പരിചയസമ്ബത്തിനും പകത്വയ്ക്കും വലിയ പങ്കുണ്ടെന്നും ക്യാപ്റ്റന്‍സി എങ്ങനെ ഒരാളെ മാറ്റിമറിക്കുമെന്നും അദ്ദേഹം നിങ്ങള്‍ക്ക് തെളിയിച്ചുതന്നു'- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























