ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ്; മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റൺസ്
ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുബോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയിലാണ്. മായങ്ക് അഗര്‍വാളിന്റെ മികവുറ്റ സെഞ്ചറിയാണ് പ്രഥമ ദിനത്തിലെ മുഖ്യ ആകര്‍ഷണം. മായങ്ക് പുറത്താവാതെ 120 റണ്‍സെടുത്തു. 246 പന്തുകള്‍ നേരിട്ട അഗര്‍വാള്‍ നാല് സിക്‌സറും 14 ബൗണ്ടറികളും അടിച്ചു. ആദ്യ ദിനത്തില്‍ വീണ എല്ലാ വിക്കറ്റും നേടിയത് കിവീസിന്റെ ഇടതുകൈയ്യന്‍ ലെഗ് സ്പിന്നര്‍ അജാസ് യൂനസ് പട്ടേല്‍ ആണ്.
മൈതാനത്തെ നനവ് കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. അത്‌കൊണ്ട് വെളളിയാഴ്ച 70ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‌ക്കും വിധമാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണിങ് കൂട്ടുകെട്ടില്‍ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ശുഭ്മാന്‍ ഗില്‍(44) ആണ് ആദ്യം പുറത്തായത്. പട്ടേലിന്റെ പന്തില്‍ ടെയ്‌ലര്‍ പിടിച്ച് ഗില്ലിനെ പുറത്താക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ മായങ്കിന് കൂട്ടായെത്തിയ ചേതേശ്വര്‍ പൂജാര അക്കൗണ്ട് തുറക്കും മുമ്ബ് പുറത്തായി. വെറും അഞ്ച് പന്തുകള്‍ മാത്രമാണ് പൂജാര നേരിട്ടത്. അജാസ് യൂനസ് പട്ടേലിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് വന്ന വിരാട് കോഹ്ലിയ്‌ക്കും പൂജാരയുടെ ഗതി തന്നെയായിരുന്നു. നാല് പന്തുകള്‍ മാത്രം നേരിട്ട കോഹ്ലിയെയും പട്ടേല്‍ റണ്ണെടുക്കും മുമ്ബേ വിക്കറ്റിനു മുന്നില്‍ കുടുക്കി പവലിയനിലേക്ക് അയച്ചു. തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ തകര്‍ച്ചയെ നേരിട്ട ഘട്ടത്തിലാണ് ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയത്. മായങ്കിനൊപ്പം നിലയുറപ്പിച്ച അയ്യര്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യയുടെ സ്‌കോര്‍ 160ല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍(18) പുറത്തായി. ശ്രേയസ് അയ്യരെ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ പിടിച്ച് പുറത്താക്കി. പിന്നീട് എത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ(25) പുറത്താകാതെ മായങ്ക് അഗര്‍വാളിനൊപ്പം ക്രീസിലുണ്ട്. പരിക്കേറ്റ കിവീസിന്റെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ് പകരം ടോം ലാത്തമാണ് ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു ടീമുകള്‍ക്കും രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha