ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ

ശ്രീലങ്കയിൽ നടക്കുന്ന എ ടീമുകളുടെ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിനിറങ്ങിയ ഇന്ത്യക്കായി യുവ ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും പ്രഭ്സിമ്രാൻ സിംഗും തകർപ്പൻ തുടക്കമാണ് നൽകിയത്.
മത്സരത്തിന്റെ ആരംഭം മുതൽ അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. 22 പന്തിൽ നിന്ന് 44 റൺസ് എടുത്ത വൈഭവിനെ അബ്ദുള്ള അഹമ്മദ് സായിയാണ് പുറത്താക്കിയത്.
അർദ്ധസെഞ്ച്വറിക്ക് തൊട്ടരികിൽ വച്ചാണ് താരം പുറത്താകുന്നത്. ഒമ്പത് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രീലങ്ക എ ടീമിനെതിരായ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തിളങ്ങാനായി കഴിയാതെ നിരാശപ്പെടുത്തിയ വൈഭവ്, രണ്ടാം മത്സരത്തിൽ ആ പിഴവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
വൈഭവ് കൂടാരം കയറിയ ശേഷവും തകർത്തടിച്ച പ്രഭ്സിമ്രാൻ സിംഗ് 84 റൺസെടുത്താണ് പുറത്തായത്. ഒമ്പത് റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നിലവിൽ വൈസ് ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദും നായകൻ തിലക് വർമ്മയുമാണ് ക്രീസിലുള്ളത്. തിലക് വർമ്മയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ എ ടീമിനെ നയിക്കുന്നത്. 24 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തോടെ 174 റൺസാണ് നിലവിൽ ഇന്ത്യ എയുടെ സ്കോർ.
https://www.facebook.com/Malayalivartha



























