മോശം പെരുമാറ്റം; ഇന്ത്യൻ താരത്തിന് ബിസിസിഐയുടെ വിലക്ക്

സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ മോശമായി പെരുമാറിയതിന് ഹൈദരാബാദ് നായകനും ഇന്ത്യൻ താരവുമായ അമ്പാട്ടി റായിഡുവിന് ബിസിസിഐ രണ്ട് മാസം വിലക്കേർപ്പെടുത്തി. കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ തർക്കമാണ് താരത്തിന് വിലക്ക് സമ്മാനിച്ചത്.
മത്സരത്തിൽ അമ്പയര്‍ക്ക് പറ്റിയ പിഴവിനെ തുടര്‍ന്ന് കര്‍ണാടകയുടെ സ്‌കോറില്‍ രണ്ട് റണ്‍സ് കൂട്ടിയതാണ് തര്‍ക്കത്തിന് കാരണമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകക്ക് അമ്പയര്‍മാര്‍ ആദ്യം 203 റണ്‍സാണ് അനുവദിച്ച് നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് ഇന്നിംഗ്‌സും 203 റൺസിന് അവസാനിച്ചിരുന്നു.
എന്നാല്‍ മത്സരത്തില്‍ ഒരു ബൗണ്ടറി തടുക്കുന്നതിനിടെ ഹൈദരാബാദ് താരം മെഹദി ഹസ്സന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതില്‍ രണ്ട് റണ്‍സ് മാത്രമാണ് അമ്പയര്‍മാര്‍ അനുവദിച്ചിരുന്നത്. ഇത് ബൗണ്ടറിയാണെന്ന് ടി വി റിപ്ലേകളില്‍ തെളിഞ്ഞതോടെ അമ്പയര്‍മാര്‍ രണ്ട് റണ്‍സ് കൂടി കര്‍ണാടകയ്ക്ക് നല്‍കുകയും ആ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി ഹൈദരാബാദ് താരങ്ങള്‍ രംഗത്തെത്തിയത്.
സൂപ്പര്‍ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്പാട്ടി റായുഡുവും മറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിന്നതോടെ വാക്കുതർക്കമായി. അതിന് ശേഷം തുടങ്ങേണ്ട മത്സരം ആരംഭിക്കാന്‍ വൈകുകയും ചെയ്തു. ഇതാണ് താരത്തെ വിലക്കാൻ കാരണമായത്.
https://www.facebook.com/Malayalivartha