കണക്ക് തീര്‍ത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയിലെ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്ബത് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് 20.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. യുസ്വേന്ദ്ര ചഹല്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതപ്പോള്‍ സഹതാരം കുല്‍ദീപ് യാദവ് മൂന്ന് പേരെ മടക്കി. അവശേഷിച്ച രണ്ടു വിക്കറ്റുകള്‍ ജസ്പ്രീത് ഭുംറയും ഭുവനേശ്വര്‍ കുമാറും പങ്കിട്ടെടുത്തു.
സ്കോര്‍ 39-ല്‍ നില്‍ക്കേ ഓപ്പണര്‍ അലംയെ (23) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ 20 റണ്‍സെടുത്ത ഡി കോക്കിനെ സ്പിന്നര്‍ ചഹല്‍ പുറത്താക്കിയതോടെ ഓപ്പണര്‍മാര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ നായകന്‍ മര്‍ക്രാമിനെയും (8) മില്ലറെയും (0) പുറത്താക്കി കുല്‍ദീപ് ആഞ്ഞടിച്ചപ്പോള്‍ നാല് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ച്ച ഡുമിനി-സോന്തോ സഖ്യം പിടിച്ചു നിന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ചു. ടീം സ്കോര്‍ 99-ല്‍ നില്‍ക്കേ സോന്തോയും (25), 107-ല്‍ നില്‍ക്കേ ഡുമിനിയും (25) ചഹലിന് കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിച്ചു. പിന്നീട് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു.
ബൗളര്‍മാര്‍ നിറുത്തിയിടത്ത് നിന്ന് ബാറ്റ്സ്മാന്മാര്‍ തുടങ്ങിയതോടെ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു, ശിഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. വിരാട് കൊഹ്ലി (46) പുറത്താവാതെ നിന്നു. രോഹിത് ശര്‍മ (15) യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ നഷ്ടമായത്.
ടീം സ്കോര്‍ 26ല്‍ നില്‍ക്കേ രോഹിതിനെ രബാദയുടെ പന്തില്‍ മോര്‍ക്കല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ധവാനും കോലിയും 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ വിജയിച്ചു.
https://www.facebook.com/Malayalivartha