കമലിന്റെ ആമിയിൽനിന്ന് പൃഥ്വിരാജ് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്
മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാൽ പൃഥ്വി ആ വേഷത്തിൽ നിന്ന് പിന്മാറിയത് ആർ.എസ്.എസിനെ ഭയന്നാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരിൽ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്നാണ് ടൊവിനോ പറയുന്നത്. പൃഥ്വിരാജ് പിന്മാറിയതിനു പിന്നിലെ കാരണത്തെക്കുറിച്ച് ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറയുന്നതിങ്ങനെ;
വിദ്യാബാലൻ, പൃഥ്വിരാജ് ഇവരൊക്കെ ആർ.എസ്.എസിനെ പേടിച്ച് പിന്മാറിയതാണെന്ന് വിശ്വസിക്കുന്നില്ല. ഞാൻ നല്ല ബന്ധം പുലർത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരിൽ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവർക്കറിയാം. കമൽ സാർ എന്നെ ഈ പ്രോജക്ടിന് വിളിച്ചപ്പോൾ ഞാനാദ്യം വിളിച്ചതും ചെയ്തോട്ടേ എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം.
ഞാൻ സിനിമയിലെത്തിയിട്ട് അഞ്ചുവർഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ൽ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയ്ക്കു ശേഷം മാത്രം തിരക്കുള്ള നടനായ ആളുമാണ്. ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തിൽ ഞാൻ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കിൽ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാം. പുറത്തുള്ളവർക്ക് അത് എത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും.
ഞാനിത് ചെയ്തോട്ടെ എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി എനിക്കയച്ച മെസേജ് പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്എന്നാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആർക്കും പറയാം. അത്തരക്കാർ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്ത് ചെയ്യാൻ പറ്റും. അതുകൊണ്ട് ചിലപ്പോൾ അവർക്ക് മനസുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാൻ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകൾ വായിക്കാൻ ഇവിടെ ആളുള്ളത് കൊണ്ടാണല്ലോ അവർ എഴുതുന്നത്. അവരുടെ സംസ്കാരം അവർ കാണിക്കുന്നു. വേറെ ചിലരുണ്ട്, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം എന്നു പറയുന്നതുപോലെ.
https://www.facebook.com/Malayalivartha