ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ് വന്‍ തുകയുമായി മുങ്ങി ദുരിതമനുഭവിച്ച് കുറെ ഉദ്യോഗാർത്ഥികൾ
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെയെല്ലാം മലയാളികളെ കാണാം. മലയാളികൾ എന്നതിൽ ഏതു രാജ്യത്തിൽ പോയാലും അഭിമാനിക്കുന്നവരാണ് നമ്മൾ. കാരണം മലയാളിയോട് അവർക്കുള്ള ബഹുമാനവും സ്നേഹവും തന്നെയാണ് അതിനു കാരണം. എന്നാൽ മലയാളികളുടെ പേരിനു കളങ്കം വരുത്താൻ ചിലർ ശ്രമിച്ചാൽ അതിനു എന്ത് ചെയ്യാൻ കഴിയും.
ഷാര്‍ജ ടാക്സിയിലേക്ക് ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ് വന്‍ തുകയുമായി മുങ്ങിയപ്പോൾ അവിടെ തലകുനിക്കേണ്ടി വന്നത് മറ്റു മലയാളികൾ കൂടിയാണ്. ജോലി നിയമനം നേടിയവര്‍ യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിനായി നല്‍കിയ തുകയുമായാണ് തൃശൂര്‍ സ്വദേശി കടന്നത്. ഇതോടെ നിയമനം കിട്ടിയിട്ടും ജോലി ചെയ്യാനാവാതെ മലയാളികളടക്കം മുപ്പതിലേറെ ഡ്രൈവര്‍മാര്‍ ദുരിതത്തിലായി.
ഷാര്‍ജയിലെ ടാക്സികളില്‍ ആകര്‍ഷകമായ ശമ്പളം എന്ന പരസ്യം കണ്ട് നാട്ടിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴി ജോലിക്ക് എത്തിയവരായിരുന്നു ഇവര്‍. ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കീഴിലെ ഷാര്‍ജ ടാക്സി സൗജന്യമായി നല്‍കുന്ന വിസക്ക് നാട്ടിലെ ട്രാവൽ ഏജന്‍സികളില്‍ വന്‍തുക നല്‍കി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഷാര്‍ജയിലെത്തിയ ശേഷം യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് എടുത്തു നല്‍കാമെന്ന് വാഗ്‌ദാനം നൽകിയതിന് ശേഷം റിക്രൂട്ടിങ് ഏജൻറ് തൃശൂര്‍ കിഴുപ്പിള്ളിക്കര സ്വദേശി ഇവരില്‍ നിന്ന് പണം കൈപറ്റിയതിനു ശേഷം മുങ്ങുകയായിരുന്നു.
4600 ദിര്‍ഹം മുതല്‍ 7600 ദിര്‍ഹം വരെയാണ് ഇയാള്‍ ഓരോരുത്തരില്‍ നിന്നും കൈപറ്റിയത്. തട്ടിപ്പിനിരയായവരിൽ 12 പേര്‍ മലയാളികളും ബാക്കി പാകിസ്താനികളും നൈജീരിയക്കാരുമാണ്. നിയമനം ലഭിച്ചവരെ ഡ്രൈവിങ് പരിശീലനത്തിന് ചേര്‍ത്ത രണ്ട് ഡ്രൈവിങ് സ്കൂളുകളില്‍ ഇയാള്‍ ഒന്നരലക്ഷത്തോളം ദര്‍ഹം നല്‍കാനുണ്ട്. പഠനം പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ബാക്കി തുക കൂടി അടക്കണം. ഇടനിലക്കാരന്‍ നൽകാനുള്ള തുക മുഴുവന്‍ അടച്ചാൽ മാത്രമേ അയാള്‍ മുഖാന്തരം അപേക്ഷിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ എന്നാണു ഡ്രൈവിങ് സ്കൂളുകാരുടെ നിലപാട്. അതുമാത്രമല്ല ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഷാര്‍ജ ടാക്സിയില്‍ ഇവര്‍ക്ക് ജോലിചെയ്യാൻ കഴിയുകയുള്ളൂ. അതുവരേക്കും ഒന്നും ചെയ്യാൻ കഴിയാതെ നിരാശരായി തുടരാനേ തൊഴിൽ തേടി വന്നവർക്ക് കഴിയുകയുള്ളു.
https://www.facebook.com/Malayalivartha