മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യം തന്നെ, മൃതദേഹങ്ങള്‍ തിന്നില്ല!! മത്സ്യ ലോബികളുടെ കുപ്രചാരണങ്ങൾക്ക് മറുപടിയുമായി ശാസ്ത്രജ്ഞര്‍
ഓഖി ദുരന്തത്തെ തുടര്‍ന്ന് മത്സ്യവിപണിയ്ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയിട്ടുണ്ടെന്ന പ്രചാരണം. ഇത്തരം പ്രച്രാരണങ്ങള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
പൊതുവേ കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നവയല്ലെന്നാണ് ഇക്കാര്യത്തില്‍ പഠനം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ചാള, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കില്ല. സസ്യ, ജൈവ പ്രവകങ്ങളെ ചെകിളയിലൂടെ എത്തുന്ന ജലം ഉപയോഗിച്ച് അരിച്ചു ശുദ്ധമാക്കിയാണ് ഇവ ഭക്ഷിക്കുന്നത്.
നത്തോലി, അയക്കൂറ, മോദ, ശിലാവ്, നെയ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഇരയെ കണ്ടെത്തി ആക്രമിച്ചു കീഴടക്കുകയാണ് ചെയ്യുന്നത്. ജീവനുള്ളവയെയാണ് ഇവ ആഹാരമാക്കുന്നത്.
അതേസമയം ചിലയിനും സ്രാവുകള്‍ മൃതദേഹം ഭക്ഷിക്കുന്നവയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ മത്സ്യബന്ധന മേഖലകളില്‍ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവര്‍ ചണ്ടിക്കാട്ടുന്നത്.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാവാമെന്ന പേരിലാണ് പ്രചാരണം നടക്കുന്നത്. മീനുകളുടെ ഉള്ളില്‍ നിന്നും നഖവും മുടിയുമൊക്കെ കിട്ടുന്നുണ്ടെന്ന് പറഞ്ഞാണ് വ്യാജപ്രചാരണം. ഈ മീനുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും രോഗങ്ങള്‍ക്കു സാധ്യതയുണ്ടെന്നും പ്രചാരണം നടക്കുന്നുണ്ട്. മാംസലോബിയുടെ ഇത്തരം കുപ്രചരണങ്ങൾ കേട്ട് അന്തംവിട്ടു നില്‍ക്കുകയാണു മത്സ്യവിപണി. ക്രിസ്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ പരസ്പരം പാര പണിയുന്നത് ഇറച്ചി, മത്സ്യ ലോബികളുടെ പതിവാണ്. മാസങ്ങള്‍ക്കു മുമ്പ് ഇറച്ചിക്കോഴിക്ക് അര്‍ബുദം എന്ന കള്ളപ്രചാരണമുണ്ടായപ്പോള്‍ കൂട്ടുനിന്ന മത്സ്യലോബിയാണ് ഇപ്പോള്‍ ഇരുന്ന് വിയർക്കുന്നത്.
ഓഖി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നുവെന്നും അവ ഭക്ഷിച്ച മത്സ്യങ്ങളുടെ വയറ്റില്‍ നഖവും മുടിയും കാണപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ മനഃസാക്ഷിയില്ലാത്ത പ്രചാരണം. ഇതോടെ മത്സ്യവിപണിയില്‍ ഇടിവുണ്ടായി. ഇറച്ചിക്കോഴിവില 84 രൂപയില്‍നിന്നു രണ്ടാഴ്ചകൊണ്ട് 110-120 രൂപയിലെത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി, കുളമ്പ്‌രോഗം, ആന്ത്രാക്‌സ് എന്നിങ്ങനെ പ്രചരിപ്പിച്ച് ഓരോ സീസണിലും ഇറച്ചി, മത്സ്യ ലോബികള്‍ തമ്മില്‍ യുദ്ധം പതിവാണ്.
https://www.facebook.com/Malayalivartha