ദീപിക പദുക്കോൺ രാജ്യം വിട്ട് പോയില്ലെങ്കിൽ മോദി വിചാരിച്ചാൽ പോലും ദീപികയേയും ബൻസാലിയേയും രക്ഷിക്കാനാവില്ല; താക്കൂർ അഭിഷേക് സോം
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഈ ചിത്രം വിവാദക്കുരുക്കിൽപ്പെട്ടിരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
ചിത്രത്തിന്റെ റിലീസ് തടയാന്‍ ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് രക്തംക്കൊണ്ടുള്ള കത്തെഴുതിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയും ഉയർന്നിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് പത്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവർക്ക് അഞ്ചുകോടി സമ്മാനം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം രംഗത്തെത്തിയിരിക്കുന്നത്.
മീററ്റിലെ ക്ഷത്രിയ സമുദായികാംഗമായ താക്കൂർ അഭിഷേക് സോമാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പദ്മാവതി റാണിയ്ക്ക് അലാവുദ്ദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്ന രീതിയിൽ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാണ് അഭിഷേകിന്റെ ആക്ഷേപം.
സമാജ് വാദി പാർട്ടിയുടെ അനുഭാവിയായ താൻ ക്ഷത്രിയ സമാജത്തിന് വേണ്ടിയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഇയാൾ പറയുന്നു. ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അവരുടെ തല വെട്ടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ പോലും ദീപികയേയും ബൻസാലിയേയും രക്ഷിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു.
അതേസമയം, പത്മാവതിക്കെതിരെ ഉയരുന്ന എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് നടി ദീപിക പദുക്കോണ്‍ രംഗത്തെത്തി. ഇത് ഭയാനകമായ അവസ്ഥയാണെന്നും രാജ്യം പിന്നോട്ടാണ് പോകുന്നതെന്നും ദീപിക പറഞ്ഞു.
https://www.facebook.com/Malayalivartha