കേന്ദ്രസർക്കാർ ജോലികൾക്ക് പൊതു യോഗ്യത നിർണയ പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി വരുന്നു
പൊതു യോഗ്യതാ നിര്‍ണയ പരീക്ഷ നടത്തുന്നതിനായി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി. എസ്.എസ്.സി, ആര്‍.ആര്‍.ബികള്‍, ഐ.ബി.പി.എസ്. എന്നിവയ്ക്കായി പ്രാഥമിക തലത്തില്‍ അപേക്ഷകരെ സ്‌ക്രീന്‍ ചെയ്യുന്നതിനാണ് പൊതു യോഗ്യതാ നിര്‍ണയ പരീക്ഷ (സി.ഇ.ടി.) നടത്തുന്നത്.
കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ശ്രദ്ധേയമായ പരിഷ്‌കാരത്തിനു വഴിവെക്കുന്ന ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി (എന്‍.ആര്‍.എ.) രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്കു രൂപം നല്‍കിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ''കോടിക്കണക്കിന് ചെറുപ്പക്കാര്‍ക്ക് നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഒരു അനുഗ്രഹമാണെന്ന് തെളിയിക്കപ്പെടും. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ നിരവധി പരീക്ഷകള്‍ എഴുതേണ്ട അവസ്ഥ ഒഴിവാകും. അതിലൂടെ വിലപ്പെട്ട സമയവും വിഭവങ്ങളും ലാഭിക്കാനാകും. സുതാര്യതയ്ക്ക് ഇതു വലിയ പ്രോത്സാഹനമാകുകയും ചെയ്യും''- എന്ന് പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ ജോലി തേടുന്നവരില്‍ ഒരേ അടിസ്ഥാന യോഗ്യത ആവശ്യമായ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ നിലവില്‍ വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ നടത്തുന്ന വെവ്വേറെ പരീക്ഷകള്‍ എഴുതേണ്ടുന്ന സാഹചര്യം നിലവിലുണ്ട്. ഉദ്യോഗാര്‍ഥികള്‍ വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു ഫീസ് നല്‍കുകയും ഒന്നിലേറെ പരീക്ഷകള്‍ എഴുതുന്നതിനായി ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യേണ്ടിവരുന്നു.
റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ആവര്‍ത്തിച്ചു നടത്തേണ്ടിവരുന്നത് അപേക്ഷകര്‍ക്കെന്നപോലെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ബുദ്ധിമുട്ടാണ്. ഒഴിവാക്കാവുന്ന ആവര്‍ത്തിച്ചുള്ള ചെലവുകള്‍, ക്രമസമാധാനവും സുരക്ഷയും, പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ഉണ്ട്.
പൊതു യോഗ്യതാ പരീക്ഷ നടപ്പാക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു തവണ മാത്രം പരീക്ഷ എഴുതുകയും അതേസമയം, ഈ റിക്രൂട്ടിങ് ഏജന്‍സികളുടെ ഏതെങ്കിലും പരീക്ഷയുടെയോ അഥവാ എല്ലാ പരീക്ഷകളുടെയുമോ അടുത്ത തലത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ദേശീയ റിക്രൂട്ടിങ് ഏജന്‍സി (എന്‍.ആര്‍.എ.)
പല ഏജന്‍സികള്‍ക്കു പ്രാതിനിധ്യമുള്ള ദേശീയ റിക്രൂട്ടിങ് ഏജന്‍സി (എന്‍.ആര്‍.എ.) ഗ്രൂപ്പ് ബി, സി (സാങ്കേതിക ഇതര വിഭാഗങ്ങള്‍) തസ്തികകള്‍ക്കായുള്ള ഉദ്യോഗാര്‍ഥികളെ സ്‌ക്രീന്‍ ചെയ്യുന്നതിനോ അവരില്‍നിന്നു ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനോ ആയി പൊതു യോഗ്യതാ നിര്‍ണയ പരീക്ഷ (സി.ഇ.ടി.) നടത്തും. റെയില്‍വേ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, എസ്.എസ്.സി., ആര്‍.ആര്‍.ബി., ഐ.ബി.പി.എസ്. എന്നിവയുടെ പ്രതിനിധികള്‍ എന്‍.ആര്‍.എയില്‍ ഉണ്ടാവും.
നിലവില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകള്‍ എഴുതേണ്ട സാഹചര്യമാണ് അപേക്ഷകര്‍ക്ക് ഉള്ളത്. പരീക്ഷാ ഫീസിനു പുറമെ, യാത്രയ്ക്കും താമസത്തിനും മറ്റും പണം കണ്ടെത്തേണ്ടിവരുന്നു. ഒറ്റ പരീക്ഷയാകുന്നതോടെ അപേക്ഷകര്‍ക്കു ചെലവു ഗണ്യമായി കുറയും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ വരുന്നത് ഗ്രാമ പ്രദേശങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്, വിശേഷിച്ച് വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക്, സഹായകമാകും.
എന്‍.ആര്‍.എ. നിലവില്‍ വരുന്നതോടെ ഒറ്റ പരീക്ഷ എഴുതുന്നതിലൂടെ പല തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനു പരിഗണിക്കപ്പെടാന്‍ അവസരം ലഭിക്കുമെന്ന സൗകര്യവുമുണ്ട്
ഫലം പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും സി.ഇ.ടി. സ്‌കോറിന്റെ കാലാവധി. എറ്റവും കൂടുതലുള്ള സ്‌കോറാണു പരിഗണിക്കുക. ഉയര്‍ന്ന പ്രായപരിധി എത്തുംവരെ എത്ര തവണ വേണമെങ്കിലും സി.ഇ.ടി. എഴുതാം. ഗവണ്‍മെന്റിന്റെ നയത്തിനു വിധേയമായി പ്രായപരിധിയില്‍ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഇളവു നല്‍കും. ഇതുവഴി ഓരോ വര്‍ഷവും പരീക്ഷ എഴുതുന്നതിനായി ഉദ്യോഗാര്‍ഥികള്‍ ചെലവിടേണ്ടിവരുന്ന സമയം, പണം, അധ്വാനം എന്നിവ ലാഭിക്കാം.
നിലവില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെഴ്‌സണല്‍ സെലക്ഷന്‍ എന്നിവ റിക്രൂട്ട്‌മെന്റ് നടത്തിവരുന്നവയ്ക്കു ബിരുദം, ഹയര്‍ സെക്കന്‍ഡറി (12ാം ക്ലാസ് പാസായവര്‍), മെട്രിക്കുലേറ്റ് (10ാം ക്ലാസ് പാസായവര്‍) എന്നീ മൂന്നു യോഗ്യതകളുടെ തലങ്ങളിലുള്ള പ്രത്യേക സി.ഇ.ടികള്‍ എന്‍.ആര്‍.എ. നടത്തും. സി.ഇ.ടി. സ്‌കോറിനു വിധേയമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന പ്രത്യേക സവിശേഷ ടെസ്റ്റുകള്‍ വഴിയായിരിക്കും റിക്രൂട്ട്‌മെന്റിന്റെ അന്തിമ ഘട്ടം.
ഒരു പൊതു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും പരീക്ഷാ കേന്ദ്രങ്ങളുടെ ക്രമം തെരഞ്ഞടുക്കാനും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കും . ലഭ്യതയ്ക്കനുസരിച്ചാണ് സെന്ററുകള്‍ അനുവദിക്കുക.
ബഹു ഭാഷകള്‍ പൊതു യോഗ്യതാ നിര്‍ണയ പരീക്ഷ പല ഭാഷകളില്‍ ലഭ്യമായിരിക്കും. ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കു പരീക്ഷ എഴുതാനും ജോലി ലഭിക്കുന്നതിനു തുല്യ അവസരം നേടിയെടുക്കാനും സാഹചര്യമൊരുക്കും.
ആദ്യഘട്ടത്തില്‍ സ്‌കോറുകള്‍ മൂന്നു പ്രധാന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉപയോഗപ്പെടുത്തും. ഭാവിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളും ഇത് ഉപയോഗപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള ഏത് ഏജന്‍സിക്കും ഇതു ലഭ്യമായിരിക്കും. അതായത്, ഭാവിയില്‍ സി.ഇ.ടി. സ്‌കോറുകള്‍ കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവയുമായി പങ്കുവെക്കും. ഇത് ജോലി സാധ്യത വർധിപ്പിക്കും
https://www.facebook.com/Malayalivartha